Sunday, November 25, 2007

മണ്ടന്‍,പി.എന്‍.ഗോപീകൃഷ്ണന്‍

1
ചവിട്ടുമ്പോള്‍
സൈക്കിളിന്റെ ചങ്ങല
ഇടക്കിടെ അഴിയുമായിരുന്നു
ഒച്ച കൂട്ടുമ്പോള്‍
റേഡിയോവില്‍
സ്റ്റേഷന്‍ മാറുമായിരുന്നു
ബട്ടന്‍ തെറ്റിയതിനാല്‍
കാസറ്റിലെ
പാട്ട് മായുമായിരുന്നു
ഇസ്തിരിയുടെ
മിക്സിയുടെ
ആന്തരാവയവങ്ങള്‍
ഇടക്കിടെ ദഹിക്കുമായിരുന്നു

എന്നിട്ടും
ഈ മണ്ടന്‌
ഒരു മൊബൈല്‍ ഫോണ്‍
സമ്മാനമായ് കിട്ടി.

2
വിളിക്കുമ്പോള്‍
ആളുതെറ്റി.
സേവ് ചെയ്തപ്പോള്‍
ഡിലീറ്റായി
ഒച്ച കൂട്ടിയപ്പോള്‍
സൈലന്റില്‍ വീണു
കാലത്തെ അലാറം
രാത്രിയില്‍ മുഴങ്ങി
ആകെ കുഴങ്ങിയപ്പോള്‍
ദാനം തന്നവന്‌
എസ്സെമ്മസ് അയച്ചു
'നിന്നെ ഞാന്‍ കൊല്ലും'
ഞാനെങ്ങനെ അറിയാന്‍?
നമ്പര്‍ തെറ്റി
മന്ത്രിക്കു പോയി

3

നാഭിയില്‍ ചവിട്ടിയ
പോലീസേമാനോട്
ക‍രഞ്ഞു പറഞ്ഞു
ഞാനൊരു മണ്ടനാണ്‌
കാണാന്‍ വന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍
എന്നോട്പറഞ്ഞു
മണ്ടത്തരമായിപ്പോയി

അതെ
മണ്ടന്‍ എല്ലാവരെയും
ബുദ്ധിമാന്‍മാരാക്കുന്നു
ബൂട്ടിനടിയില്‍
ചതഞ്ഞരഞ്ഞ്
മണ്ടനായാലറിയാം
സൈനയം അതിര്‍ത്തിയിലല്ല
അകത്താണ്‌

4
തീവ്രവാദിവിരുദ്ധ നിയമം
ഉപയോഗിച്ച് എനിക്ക്
ജീവപര്യന്തം വിധിച്ചിരിക്കുന്നു
ജയിലിനുള്ളീല്‍
ആരോടെങ്കിലും ചോദിച്ച്
മൊബൈല്‍ ഉപയോഗിക്കാന്‍
പഠിക്കണം
എന്നിട്ടു വേണം
പുറത്തിറങ്ങി
ഒരു മെസ്സേജയക്കാന്
അന്നേരം ഭരിക്കുന്ന മന്ത്രിക്ക്
അതേ മെസ്സേജ്.

ഒരു സംഗതിയെങ്കിലും
മണ്ടത്തരത്തില്‍ നിന്ന്‌
കാര്യത്തിലേക്ക്
കരേറ്റണമല്ലോ

ഒരിക്കലെങ്കിലും

Thursday, November 15, 2007

ഹ, എം. എസ്. ബനേഷ്

1. ഹായ്

“പക്ഷേ
യ് പോയാല്‍
നേരേ വിപരീതം വന്ന്
നിന്നെ കരയിക്കില്ലേ?”
ഞെട്ടിക്കാന്‍ ശ്രമിച്ചു സംശയവാദി

പഞ്ചസാരപ്പാത്രത്തിലേക്ക് നീണ്ട ഒരു കൈ
പെട്ടെന്ന് പിന്‍വലിഞ്ഞു
ഉത്തരക്കടല്ലസില്‍ നിന്ന് മറ്റൊരു കൈ
ആകാശത്തേക്ക് ചുരുട്ടിയ അതേ വെഗത്തില്‍
പാതാളത്തിലേക്ക് വിയര്‍ത്ത് ഇനിയുമൊന്ന്

2. ഹാ

“ഏതെങ്കിലും
ഒരു വൂ കൂടി ചേര്‍ന്നാല്‍...”
ആശ്വസിപ്പിക്കാന്‍ ശമിച്ചു ആനന്ദവാദി

മധുരമിട്ട് ഒരു കട്ടനുണ്ടാക്കി
ഒരു ചോദ്യത്തിനുകൂടി ഉത്തരമെഴുതി
പ്രകടനത്തില്‍ പങ്കെടുത്ത്
ഒന്നരപ്പെഗ്ഗും കഴിച്ച്
തിരിച്ചുവന്നു

പക്ഷേ,
ഭാഷയുടെ
പുരാതനമായ ഉറക്കമുറിയില്‍
അപ്പോഴും കാത്തിരി‍ക്കുനുണ്ടായിരുന്നു
അനുഭവങ്ങളുടെ തുലാസാവാന്‍ പാകത്തില്‍
ഇരുവശത്തും തുറന്നു പിടിച്ച വായുമായ്
അതേ പഴയ ഹ.

Friday, November 02, 2007

തോഴന്‍,വി.മുസഫര്‍ അഹമ്മദ്

ഇരുകരകള്‍ തുളുമ്പി
കുന്തി ഒഴുകുന്നെടോ
മഴക്കാലമല്ലേ
പൊറുക്കാം
കലക്കം
വയസ്സെത്രയായി
ക്ഷണമുണ്ട് മുങ്ങുവാന്‍
തണുതണുപ്പെന്റെ
കടും ചോര മോന്തും
പല്ലുകള്‍ കോറീ‍ച്ചുരുങ്ങും
ക്ഷണമുണ്ട്
കുറുകെ നീന്തുവാന്‍
ഊഞ്ഞാലിലാട്ടും ചുഴിക്കയങ്ങള്‍
വയ്യെടോ
കമ്മലുകള്‍
തടയും
കണ്‍മഷിപരക്കും
വരുന്നുണ്ട്
വിഷബാധയേറ്റ
മരങ്ങള്‍ മണ്ണുമായി
വീടായി
വാതിലായി
ജനലുമായി
വേണ്ടെനിക്കൊന്നും
ഇക്കലക്കത്തിലൊരു
മീന്‍വേട്ട പോലും
രുചി കലഹം
നീയെവിടെയിപ്പോള്‍?
ഞാനുണ്ട് മഴ
മരുഭൂമിയില്‍
ഇവിടെ
ജനലാര്‍പ്പുകള്‍
ഭൂഗര്‍ഭത്തില്‍
ചെവിചേര്‍ത്തുവെച്ചാല്‍
കേള്‍ക്കാമിളക്കം
തരിവളകിലുക്കം
മഴ വീട്ടിലുറങ്ങും
കാറ്റസ്തമിക്കും
എവിടെയും ഉപ്പു
മണക്കും
ഇരുകര തുളുമ്പി
മണല്‍ക്കുന്നുകള്‍
നടക്കും
മഴയെന്നെ കണ്ടനാള്‍
മറന്നിരിക്കും
കുടമാത്രമാണിന്ന്‍
തോഴന്‍

Thursday, November 01, 2007

ഹ - എം.എസ്.ബനേഷ്

1.ഹായ്
“പക്ഷേ യ്‌ പോയാല്‍
നേരെ വിപരീതം വന്ന് നിന്നെ കരയിക്കില്ലേ?”
ഞെട്ടിക്കാന്‍ ശ്രമിച്ചു സംശയവാദി.

പഞ്ചസാരപ്പാത്രത്തിലേയ്ക്ക് നീണ്ട ഒരു കൈ
പെട്ടെന്ന് പിന്‍‌വലിഞ്ഞു.
ഉത്തരക്കടലാസില്‍ നിന്ന് മറ്റൊരു കൈ.
ആകാശത്തേയ്ക്ക് ചുരുട്ടിയ അതെ വേഗത്തില്‍
പാതാളത്തിലേയ്ക്ക് വിയര്‍ത്ത് ഇനിയുമൊന്ന്.

2. ഹാ
“എങ്കിലും
ഒരു വൂ കൂ‍ടിച്ചേര്‍ന്നാല്‍...”
ആശ്വസിപ്പിക്കാന്‍ ശ്രമിച്ചൂ ആനന്ദവാദി
മധുരമിട്ട് ഒരു കട്ടനുണ്ടാക്കി
ഒരു ചോദ്യത്തിനുകൂടി ഉത്തരമെഴുതി
പ്രകടനത്തില്‍ പങ്കെടുത്ത് ഒന്നര പെഗ്ഗും കഴിച്ച് തിരിച്ചു വന്നു.

പക്ഷേ,
ഭാഷയുടെ
പുരാതനമായ ഉറക്കുമുറിയില്‍
അപ്പോഴും കാത്തിരിക്കുന്നുണ്ടായിരുന്നു
അനുഭവങ്ങളുടെ തുലാസ്സാവാന്‍ പാകത്തില്‍
ഇരുവശത്തും തുറന്നുപിടിച്ച വായുമായി
അതേ പഴയ .