Monday, September 27, 2010

അൽപ്പൻമാരുടെഭൂരിപക്ഷം,പി. എൻ.ഗോപീകൃഷ്ണൻ

‘മീൻ കുളിച്ചിടത്തോളം
ഒരു ജന്തുവും കുളിച്ചിട്ടില്ല.
കഴുകിക്കഴുകി വൃത്തിയാക്കിയിട്ടും
മീനേ,
ഇനിയും എന്തിനാണ്‌
ജലത്തിൽ കിടക്കുന്നത്‌?
നിനക്കൊന്നു മുഷിഞ്ഞുകൂടേ?“
’മുഷിയാൻവേണ്ടി
ഞാൻ കരക്കുകയറിയപ്പോൾ
നീ കത്തിയുമായി
ഓടി വരുന്നതു കണ്ടു”
‘കത്തികൾ അങ്ങനെയാണ്‌.
അതിരിക്കു കൈയിനെ
വൃത്തി കെട്ടതാക്കും.
മനസ്സിനെ ഗൂഢാലോചനയാക്കും.
മീനേ, ഞാനല്ല,
ഈ കത്തി
തലമുറകൾക്ക്‌ മുൻപ്‌
ആരോ വെച്ചു തന്നത്‌.
നിനക്ക്‌ ചെതുമ്പലുകളും ചിറകുകളും
വെച്ചു തന്ന മാതിരി.“
‘കത്തി കൈയിൽ വെച്ചുള്ള
നിന്റെ പശ്ചാത്താപത്തിന്‌
ഒരു ചേലുമില്ല.
നിന്റെ കുഞ്ഞുങ്ങൾ
എന്തിന്‌, കൺമീനുകൾ പോലും
പേടിച്ചു പായുന്നു.“
എന്റെ കുഞ്ഞുങ്ങൾ *
എന്റെ കുഞ്ഞുങ്ങല്ല.
അവർ വേറെയെവിടെയോ
നിന്നു വന്നു
വേറെവിടേയ്ക്കോ പോകുന്നു.“
‘എന്നാൽ എന്റെകുഞ്ഞുങ്ങൾ
എന്നിൽ നിന്നു വന്നു.
ഈ കുളമല്ലാതെ
മറ്റൊരിട ത്തേക്കും പോകാനുമില്ല.“
‘കിടപ്പറയിൽ
പൂച്ചയുണ്ട്‌.
പൂമുഖത്ത്‌ തത്തയുണ്ട്‌.
ഉമ്മറത്ത്‌ നായുണ്ട്‌.
ഉളറയിൽ പെണ്ണുങ്ങളുണ്ട്‌.
സ്കൂളിൽ കുഞ്ഞുങ്ങളും. മീനേ
നിനക്കും തരാം
സ്വന്തമായി നാഴിവെള്ളം.
ഈ കുളം വിട്ടുവന്നാൽ“
‘ ഇണങ്ങിനിൽക്കാൻ
വാലിന്‌ നീളമില്ല
നക്കാൻ നാക്കുമില്ല.
ഏറ്റു ചൊല്ലാൻ പോയിട്ട്‌
പറയാൻപോലും ഭാഷയില്ല.
പോ മനുഷ്യാ
സമയം മിനക്കെടുത്താതെ.
നിന്റെ പാർട്ടിപ്പരിപാടി പറയാൻ
അൽപൻമാരുടെ ഭൂരിപക്ഷം
അംഗീകരിക്കാവുന്ന
ആരുടെയെങ്കിലും
അടുത്തു ചെല്ല്‌.“

Thursday, August 12, 2010

ബി-ഫ്‌ളാറ്റ്, ഡോണ മയൂര,ഭാഷാപോഷിണി

ഒരു മരം വനമാകുന്നതുവരെയുള്ള
കാത്തിരിപ്പിനൊടുവിൽ

എന്റെ പ്രണയമേ എന്റെ പ്രണയമേ...
എന്ന വിളികേൾക്കുന്നു.
അവയ്ക്കൊപ്പം പിളർന്നു പോയൊരു
റുമാൻ പഴത്തിന്റെ അല്ലികൾ
ബി-ഫ്‌ളാറ്റ്* പോലെയുള്ളിൽ നിരന്നിരിക്കുന്നു

ബീഥോവന്റെ നാലാം സിം‌ഫണിക്കിപ്പം
നിന്റെ മാത്രം പേരതിൽ തെളിയുന്നു
നിന്റെ മാത്രമെന്നതു മൊഴിയുന്നു!

പറയാതെയുള്ളിലൊളിപ്പുച്ചിരുന്ന പ്രണയം
ഘനീഭവിച്ചു മഞ്ഞായി പൊഴിയുന്നു
അൽ‌‌പ്പാൽ‌പമായ് ആകാശമിടിഞ്ഞു
വിഴുന്നെന്നതു കാണെക്കണെ നീ മൊഴിയുന്നു!

ആകാശാത്തെ താങ്ങി നിർത്തുന്ന മരങ്ങളിലൊന്നിൽ
ശിശിരത്തിന്റെ കയ്യെത്താ ചില്ലുമേലുള്ളൊരില
പ്രക്ഷുബ്ധമായൊരു പ്രണയത്തിലേക്ക്
പൊടുന്നനെ വീണുപോകുന്നു.

* a musical chord

Sunday, August 01, 2010

ഡ്രൈവാഷ് ,ഗിരിജ പാതേക്കര

തരുമ്പോൾത്തന്നെ
നീ പറഞ്ഞിരുന്നു-
നനയ്ക്കരുത്,
കല്ലിലിട്ടടിക്കരുത്,
സോപ്പുപയോഗിക്കരുത്,
മുറുക്കിപ്പിഴിയരുത്,
വെയിലിൽ ഉണക്കരുത്,
ചൂടിൽ ഇസ്തിരിയിടരുത്.

എന്നാൽ
തുണിയെങ്കിൽ
നനച്ചലക്കണമെന്നു ഞാൻ
അപ്പോൾ-
മരക്കൊമ്പുകളിൽ
കൊക്കുരുമ്മിയിരുന്ന
ഇണക്കിളിക്കൂട്ടം
മറഞ്ഞുപോയി
കസവുകിന്നരികൾ
പിഞ്ഞിപ്പോയി
ചായമിളകിപ്പടർന്ന്
അത് ചുരുങ്ങിപ്പോയി
ഇനി, നീ തരുന്നതൊന്നും
ഞാൻ വെള്ളത്തിൽ കുതിർക്കില്ല,
ഡ്രൈവാഷ് മാത്രം