Saturday, July 28, 2007

ജീവനോടെയും അല്ലാതെയും - എം.ആര്‍.രേണുകുമാര്‍

ഒരമ്മയും അടയിരുന്നിട്ടല്ല വിരിഞ്ഞത്
ഒരച്ഛനും കാവല്‍ നിന്നതു കൊണ്ടല്ല,
കാക്കയും പുള്ളും റാഞ്ചാതിരുന്നത്.
ഒരു വീട്ടുകാരിയും അരുമയോടെ
തീറ്റ തന്നിട്ടുമല്ല വളര്‍ന്നത്.

ചോരയുണങ്ങാത്ത കൈകള്‍
മെല്ലെ നീണ്ടു വരുമ്പോള്‍
മെല്ലെ ഓടാനാണ് മത്സരം
തൂക്കാന്‍ നേരമാണ് പേരിടല്‍,
ഒന്നെണ്ണൂറ്, രണ്ടേകാല്, രണ്ടറുനൂറ് എന്നിങ്ങനെ.
പ്ലാസ്റ്റിക് വീപ്പയുടെ ഉള്ളില്‍ കിടന്ന്
മുറിഞ്ഞ കഴുത്തു കുത്തി എണ്ണിക്കൊണ്ട് രണ്ടോ മൂന്നോ പിടയ്ക്കൂ.
തൊണ്ടയില്‍ ഉടക്കാത്ത തുണ്ടങ്ങളായ്
ഷിമ്മിക്കൂടില്‍ തൂങ്ങിയാടി
വീട്ടിലേയ്ക്ക് പോരുമ്പോഴും പറന്നിട്ടുണ്ടാവില്ല
ജീവന്റെ ചൂട് മുഴുവനായും.

Monday, July 23, 2007

ഇരട്ടക്കൊടി - മോഹനകൃഷ്ണന്‍‍ കാലടി

ഈ കൊടികള്‍ക്കെല്ലാം കടും നിറമാണല്ലോ
കടും ചുവപ്പ്, കടും പച്ച, കടും കാവി, കടും നീല
ഇളം നിറമുള്ള കൊടിവല്ലതുമുണ്ടോ?
കണ്ടാല്‍ പേടി തോന്നാത്തത്,
കാറ്റത്തു പാറി, കീറിത്തുലയാത്തത്,
കടിച്ചു ചവച്ചാലും ചായമിളകി വയറ്റില്‍ ചെല്ലാത്തത്,
അറിയാതെ തുപ്പുകയോ അപ്പിയിടുകയോ ചെയ്താലും
വേറെ കാണിക്കുന്നത്.

കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കാനാണേയ്
ഇരട്ടക്കുട്ടികളാണ്, ഇരുത്തം വന്ന വികൃതികളാ.

Sunday, July 15, 2007

എന്തിനാണിത്ര -ഹൃഷികേശന്‍ പി.ബി

എന്തിനാണിത്ര
തൂവലുകള്‍‍
മുമ്പിലും പിമ്പിലും
തലയില്‍ പോലും
വല്ലപ്പോഴും ഒരു
പത്തടി പറക്കാന്‍
എന്തിനാണിത്ര

കൊമ്പിലും
ചെറുചില്ലയിലും,
ഇലയിലും കൂടി, വേരുകള്‍
ഒരു ഉറപ്പും
ഇല്ലാത്ത സ്ഥിതിക്ക്
എന്തിനാണിത്ര

ഇരുവശം
നിറച്ചും കാലുകള്‍
ഇത്ര പതുക്കെ പതുക്കെ
ഇഴയാന്‍.

ഉടല്‍ മുഴുവന്‍ ലിംഗങ്ങള്‍
പേജുനിറയെ വാക്കുകള്‍
എന്തിനാണിത്ര.