Saturday, April 26, 2008

ജലശരീരം, വിഷ്ണുപ്രസാദ്

കാമുകിയുടെ
ശരീരത്തിലേക്ക് ആയമെടുത്തുചാടി
ആഴങ്ങളില്‍ മുങ്ങി
രസനയാല്‍ മേനിയുടെ രുചി തൊട്ടുനോക്കിയും
ഇഴയലില്‍ സുഖമറിയുമുരഗമായ് മാറിയും
ഘനരഹിതപാളിയില്‍ മത്സ്യമായ് നീന്തിയും
പവിഴങ്ങള്‍ പൂക്കുന്നൊരടിവയറുകണ്ടും
അടിമുടി നനഞ്ഞ്
അവളുടെ
പുക്കിള്‍ ചുഴിയില്‍
മുങ്ങിനിവരുമ്പോള്‍
ചുറ്റും കടല്‍

Saturday, April 12, 2008

പാലറ്റ് - ബിനു എം പള്ളിപ്പാട്

മഞ്ഞയും ബ്രൌണും
കൊടുക്കണം വിളഞ്ഞ പാടത്തിന്

വെള്ളത്തിലെ
മീനുള്ള വശം ഒഴിവാക്കി
ഡെപ്തില്‍ കറുപ്പടിക്കണം

പതുങ്ങിയ മുണ്ടിയെ
പറപ്പിക്കാതെ മടയ്ക്കിപ്പുറമിരുത്തണം

മുറ്റത്തിരിക്കുന്നയാള്‍ക്ക്
എരിവും ചാരായവും ചേര്‍ന്ന്
വിയര്‍ത്തപേശിയിലേയ്ക്ക്
നിലാവിന്റെ ഹൈലൈറ്റ് വെക്കണം

എന്നും പരിചയമില്ലാത്ത
കൈലി വന്നുപോകുന്ന
ഒറ്റവീടും വിളക്കും
ബാഗ്രൌണ്ടില്‍ കൊടുക്കണം

ഇറയത്തിരിക്കുന്നയാളിന്റെ മുഖത്തു നിന്ന്
പാടം മുഴുവന്‍ ബന്ധുക്കളാണെന്ന്
ഒറ്റനോട്ടത്തില്‍ വായിച്ചെടുക്കണം

നീര്‍ക്കാക്കയും ഇരണ്ടയും പറക്കുന്നത്
കവച്ചമേഘത്തിനിപ്പുറത്താക്കണം

ഉത്സവത്തിനു പോകാന്‍ അനിയന്‍
പിച്ചാത്തി തേക്കുന്നതിന്റെ നിഴല്‍
വാഴയ്ക്കിപ്പുറം
നിലാവിന്റെ ഇളംനീലയില്‍
ചാലിച്ചെടുക്കണം

തവിട്ടില്‍ വെള്ളകൊണ്ട്
ഒരു നൈറ്റിയും
പിങ്കില്‍ റൊസുകൊണ്ട്
ഒരു കുട്ടിയുടുപ്പും
അയയില്‍ ഇടണം

മുറ്റത്തെ
ഒറ്റാലിനകത്തെ
കോഴിക്കുഞ്ഞിന്
ഐവറിയില്‍ ചെമ്പുകൊണ്ട്
ചെറുതായി തൊട്ടുതൊട്ടുവിടണം.

Tuesday, April 08, 2008

അളവ് - സുകേതു

ഇന്നത്തെ പത്രവും വായിച്ചു
കണ്ണട ഊരിവച്ചു
നെടുതായൊരു വീര്‍പ്പിട്ടു
ഇന്നലത്തെ പത്രത്തിനു കൊടുത്ത
അതേ വീര്‍പ്പ്, അതേ അളവ്
ഇതിപ്പോ ഒരു ശീലമായി
എന്തുകണ്ടാലും കേട്ടാലും
ഉടനെയൊരു നെടുവീര്‍പ്പ്

എത്രനേരം കമഴ്ത്തിപ്പിടിച്ചാലും
ഒരു പെഗ്ഗില്‍ കൂടുതലൊഴിയാത്ത
ചിലമദ്യക്കുപ്പികളില്ലേ...................?