Saturday, October 20, 2007

അധിഭൌതികം- സച്ചിദാനന്ദന്‍

“മരിച്ചാല്‍ നമ്മളെല്ലാം വെബ്‌സൈറ്റുകളായി മാറും.”
മൃഗാംഗമോഹന്‍ പറഞ്ഞു
“അതെ. നമ്മുടെ ആത്മാക്കള്‍ വെര്‍ച്വല്‍ സ്പെയിസിലൊഴുകി നടക്കും”
താന്‍‌വാന്‍ കൂട്ടിച്ചേര്‍ത്തു
“ബ്രൌസ് ചെയ്യുന്നവരെയെല്ലാം അവ ആവേശിക്കും; പിന്നീട് അവരും നമ്മെപ്പോലെ ചിന്തിക്കാനും
പെരുമാറാനും ആരംഭിക്കും.”
“അതെ. നമ്മുടെ ക്ലോണുകള്‍. മരിക്കുമ്പോള്‍ അവരും വെബ്സൈറ്റുകളാവും. അങ്ങനെ വെബ്സൈറ്റുകളിലൂടെ ജീവന്റെയും വംശത്തിന്റെയും അനന്തമായ സംവേദനശൃംഖല ഉരുവം കൊള്ളും.”
മൃഗാംഗമോഹന്‍ പാരമ്പര്യമഗ്നനായി.
“ആ ലോകത്ത് അര്‍വാചീനര്‍ പ്രാചീനരെയും പൌത്രന്മാര്‍ പിതാമഹരെയും ശിഷ്യന്മാര്‍ ഗുരുക്കളെയും എഴുത്തുകാര്‍ കഥാപാത്രങ്ങളെയും കണ്ടുമുട്ടും.”
“അതെ. വിജയന്‍ രവിയെ, മുകുന്ദന്‍ ദാസനെ, ആനന്ദ് ജോസഫിനെ, നമ്മളും കണ്ടുമുട്ടും;
അയാഥാര്‍ത്ഥത്തെ ഇല്ലാതാക്കാന്‍ അണുയുദ്ധത്തിനുമാവില്ല. ഭൌതികത്തിനകത്തു തന്നെയാണ് അതിഭൌതികം.”താന്‍‌വാന്‍ പുഞ്ചിരിച്ചു.
“സുനന്ദേ”, മൃഗാംഗമോഹന്‍ പുല്‍ക്കൊടിത്തുമ്പില്‍ നിന്ന് ഒരു ഹിമകണം തട്ടിത്തെറിപ്പിച്ച് തുടര്‍ന്നു:
“പാണ്ഡവരുടെ അജ്ഞാതവാസം വെര്‍ച്വല്‍ സ്പെയിസിലായിരുന്നു; സീത അന്ത്രദ്ധാനം ചെയ്തതും അവിടെത്തന്നെ.”
“സീതയുടെ ബ്ലോഗ് അങ്ങ കണ്ടുവോ?” താന്‍‌വാന്‍ വികാരാവിഷ്ടയായി.
“വനവാസകാലത്തെ ഡയറി അതിലുണ്ട്. സ്ത്രീകളുടെ ആത്മകഥാസാഹിത്യം വളരുകയാണ്. “
“യേശുവും തഥാഗതനും സത്യം തേടിയലഞ്ഞതും അവിടെത്തന്നെ. അന്ന് സെര്‍ച്ച് എഞ്ചിനുകളില്ലായിരുന്നു. പാവങ്ങള്‍! യേശുവിന്റെ അജ്ഞാതവത്സരങ്ങള്‍ ഇപ്പോള്‍ പുനര്‍നിര്‍മ്മിക്കാം. നമ്മുടെ നാടുകളില്‍ വന്ന് അദ്ദേഹം ബുദ്ധന്റെയും ലാവോസുവിന്റെയും ദര്‍ശനങ്ങള്‍ അഭ്യസിച്ചിരുന്നു.”
“കര്‍മ്മചക്രം!“ താന്‍‌വാന്റെ മിഴി നിറഞ്ഞു
“ഭൂമിയിലെ നിയോഗം പൂര്‍ത്തിയായാല്‍ പിന്നെ നാം എങ്ങനെയിരിക്കുമെന്നു നോക്കാം, “ എന്നിട്ടവള്‍ ലോലമായ മഞ്ഞ വിരലുകളാല്‍ മൌസു ക്ലിക്കുചെയ്ത് ഭാവിയിലേയ്ക്ക് സഞ്ചരിച്ചു തുടങ്ങി.

*മൃഗാംഗമോഹന്‍,താന്‍‌വാന്‍ - ഒ വി വിജയന്റെ പാറകള്‍ എന്ന കഥയിലെ കഥാപാത്രങ്ങള്‍. സുനന്ദ- മൃഗാംഗമോഹന്‍ താന്‍‌വാനു നല്‍കുന്ന വിളിപ്പേര്.

1 comment:

ടി.പി.വിനോദ് said...

കൊറിയന്‍ കവയിത്രി യി വോണിന്റെ ഒരു കവിത വായിച്ചിരുന്നു മുന്‍പ്. ഈ കവിതയോട് ചേര്‍ത്തു വായിക്കേണ്ട ഒന്നാണ്.
ഇവിടെ വായിക്കാം