Sunday, November 25, 2007

മണ്ടന്‍,പി.എന്‍.ഗോപീകൃഷ്ണന്‍

1
ചവിട്ടുമ്പോള്‍
സൈക്കിളിന്റെ ചങ്ങല
ഇടക്കിടെ അഴിയുമായിരുന്നു
ഒച്ച കൂട്ടുമ്പോള്‍
റേഡിയോവില്‍
സ്റ്റേഷന്‍ മാറുമായിരുന്നു
ബട്ടന്‍ തെറ്റിയതിനാല്‍
കാസറ്റിലെ
പാട്ട് മായുമായിരുന്നു
ഇസ്തിരിയുടെ
മിക്സിയുടെ
ആന്തരാവയവങ്ങള്‍
ഇടക്കിടെ ദഹിക്കുമായിരുന്നു

എന്നിട്ടും
ഈ മണ്ടന്‌
ഒരു മൊബൈല്‍ ഫോണ്‍
സമ്മാനമായ് കിട്ടി.

2
വിളിക്കുമ്പോള്‍
ആളുതെറ്റി.
സേവ് ചെയ്തപ്പോള്‍
ഡിലീറ്റായി
ഒച്ച കൂട്ടിയപ്പോള്‍
സൈലന്റില്‍ വീണു
കാലത്തെ അലാറം
രാത്രിയില്‍ മുഴങ്ങി
ആകെ കുഴങ്ങിയപ്പോള്‍
ദാനം തന്നവന്‌
എസ്സെമ്മസ് അയച്ചു
'നിന്നെ ഞാന്‍ കൊല്ലും'
ഞാനെങ്ങനെ അറിയാന്‍?
നമ്പര്‍ തെറ്റി
മന്ത്രിക്കു പോയി

3

നാഭിയില്‍ ചവിട്ടിയ
പോലീസേമാനോട്
ക‍രഞ്ഞു പറഞ്ഞു
ഞാനൊരു മണ്ടനാണ്‌
കാണാന്‍ വന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍
എന്നോട്പറഞ്ഞു
മണ്ടത്തരമായിപ്പോയി

അതെ
മണ്ടന്‍ എല്ലാവരെയും
ബുദ്ധിമാന്‍മാരാക്കുന്നു
ബൂട്ടിനടിയില്‍
ചതഞ്ഞരഞ്ഞ്
മണ്ടനായാലറിയാം
സൈനയം അതിര്‍ത്തിയിലല്ല
അകത്താണ്‌

4
തീവ്രവാദിവിരുദ്ധ നിയമം
ഉപയോഗിച്ച് എനിക്ക്
ജീവപര്യന്തം വിധിച്ചിരിക്കുന്നു
ജയിലിനുള്ളീല്‍
ആരോടെങ്കിലും ചോദിച്ച്
മൊബൈല്‍ ഉപയോഗിക്കാന്‍
പഠിക്കണം
എന്നിട്ടു വേണം
പുറത്തിറങ്ങി
ഒരു മെസ്സേജയക്കാന്
അന്നേരം ഭരിക്കുന്ന മന്ത്രിക്ക്
അതേ മെസ്സേജ്.

ഒരു സംഗതിയെങ്കിലും
മണ്ടത്തരത്തില്‍ നിന്ന്‌
കാര്യത്തിലേക്ക്
കരേറ്റണമല്ലോ

ഒരിക്കലെങ്കിലും

6 comments:

lost world said...

കലക്കന്‍ കവിത.

Sanal Kumar Sasidharan said...

നീളന്‍ കമ്പുകള്‍ കുന്തങ്ങളാക്കാമെന്ന കണ്ടുപിടിത്തം പോലെ ലഘുവായ ഒന്ന്.
ഋജുവായ കവിതയും തുളക്കുമെന്ന തിര്‍ച്ചറിവ്.
ഗ്രേയ്റ്റ്‍

Pramod.KM said...

ഗംഭീരം:)

ഭൂമിപുത്രി said...

ഈനല്ല കവിത ബൂലോകത്തിലെത്തിച്ചതു വളരെ നന്നായി.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

nice poem...

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

പ്രിയഭൂമിപ്രമോദ്സനാതനവെയിലേ, നന്ദി, വിരുന്നിനും വായനയ്ക്കും.