Thursday, May 15, 2008

സ്വാശ്രയാശ്രമം- മോഹനകൃഷ്ണന്‍ കാലടി

ആശ്രമകൂപത്തിന് ആള്‍മറ കെട്ടിയിരിക്കുന്നത് എന്തിനാണ് ഗുരോ?
ആശ്രമമൃഗങ്ങളോ ആനന്ദം മൂത്ത മറ്റു സ്വാമിമാരോ
അബദ്ധത്തില്‍ ചെന്നു ചാടാതിരിക്കാനാണു മകനേ.

ആശ്രമത്തിന്റെ സിറ്റൌട്ടിലേയ്ക്കുള്ള പ്രവേശനഭാഗം
പീഠങ്ങളുംഗ്രന്ഥക്കെട്ടുകളും വച്ച്
കെട്ടിയടച്ചിരിക്കുന്നത് എന്തിനാണ് ഗുരോ?
ആ മുനികുമാരികയുടെ ചെറിയകുട്ടിയുണ്ട്.
കുട്ടി മുട്ടുകുത്തിയിഴഞ്ഞുവന്ന്
മുറ്റത്തേക്കുവീണു മുട്ടുപൊട്ടാതിരിക്കാനാണ് മകനേ.


ആശ്രമത്തിന്റെ മള്‍ട്ടിഫ്ലോര്‍ അദ്ധ്യയനശാലകള്‍ക്കു താഴെ
ചുറ്റും ശക്തിമത്തായ നൈലോണ്‍ വലകള്‍
വിരിച്ചുകെട്ടിയിരിക്കുന്നതോ-
ജ്ഞാനവൃക്ഷത്തിന്റെ ഫലങ്ങള്‍ കൊഴിയുമ്പോള്‍
അജ്ഞാനധൂളികള്‍ പുരളാതെയും
അനര്‍ഹര്‍ സ്പര്‍ശിക്കാതെയും
പിടിച്ചെടുത്ത് ശേഖരിക്കാനാവും അല്ലേ ഗുരോ?
അല്ല മകനെ അല്ല.
അത്- ദക്ഷിണവയ്ക്കാന്‍ വകയില്ലാത്ത ശിഷ്യന്മാരോ,
ആത്മനിയന്ത്രണമില്ലാത്തതിനാല്‍
ശിഷ്യന്മാരാല്‍ കൈകാര്യം ചെയ്യപ്പെട്ട താത്കാലികാചാര്യന്മാരോ
എളുപ്പത്തില്‍ മോക്ഷം പ്രാപിക്കുന്നതിനായി
എടുത്തുചാടിയാല്‍
പുന്നാമമാകും നരകത്തില്‍ ചെന്നുപതിക്കാതെ
വല്ലവിധേനയും ത്രാണനം ചെയ്യാനാണ് മകനേ.
സ്വാശ്രയമാര്‍ഗത്തിലാണെങ്കിലും
ഇതും ഒരാശ്രമമല്ലേ മകനേ...

Friday, May 02, 2008

മധുരവെള്ളം - ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

പ്രണയങ്ങളെല്ലാം കൊഴിഞ്ഞുപോയ
ഒറ്റമരത്തെ കണ്ടു ഞാന്‍
അടക്കിപ്പിടിച്ച ഒരു പൊട്ടിക്കരച്ചില്‍
അതിന്റെ വേരുകള്‍ക്കു കൂട്ടായി നിന്നു
മേഘം പൊടുന്നനെ റൌക്ക പൊട്ടിച്ച്
അതിന്റെ വലിയ മുലകളെ
അവന്റെ വായില്‍ വച്ചുകൊടുത്തു.

അപ്രതീക്ഷിതമായ മഴയില്‍
അദ്ഭുതപ്പെട്ട് അയാള്‍
അപ്പോഴേയ്ക്കും ഇലകള്‍ പൂത്തു നിന്ന
ആ ഒറ്റ മരത്തിലേയ്ക്ക് ഓടിക്കയറി
ഇങ്ങനെ ആത്മഗതം ചെയ്തു :
മധുരമുള്ള മഴ
മരണം സ്ഥിരീകരിക്കാനെത്തിയ
ഡോക്ടര്‍ കട്ടിലിലമര്‍ന്നു
അതിന്റെ ഉലച്ചിലില്‍
അപ്പോഴേയ്ക്കും അടഞ്ഞുപോയ
തൊണ്ടയില്‍ നിന്നും മധുരവെള്ളം
ചെരിഞ്ഞൊഴുകി.