Friday, May 02, 2008

മധുരവെള്ളം - ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

പ്രണയങ്ങളെല്ലാം കൊഴിഞ്ഞുപോയ
ഒറ്റമരത്തെ കണ്ടു ഞാന്‍
അടക്കിപ്പിടിച്ച ഒരു പൊട്ടിക്കരച്ചില്‍
അതിന്റെ വേരുകള്‍ക്കു കൂട്ടായി നിന്നു
മേഘം പൊടുന്നനെ റൌക്ക പൊട്ടിച്ച്
അതിന്റെ വലിയ മുലകളെ
അവന്റെ വായില്‍ വച്ചുകൊടുത്തു.

അപ്രതീക്ഷിതമായ മഴയില്‍
അദ്ഭുതപ്പെട്ട് അയാള്‍
അപ്പോഴേയ്ക്കും ഇലകള്‍ പൂത്തു നിന്ന
ആ ഒറ്റ മരത്തിലേയ്ക്ക് ഓടിക്കയറി
ഇങ്ങനെ ആത്മഗതം ചെയ്തു :
മധുരമുള്ള മഴ
മരണം സ്ഥിരീകരിക്കാനെത്തിയ
ഡോക്ടര്‍ കട്ടിലിലമര്‍ന്നു
അതിന്റെ ഉലച്ചിലില്‍
അപ്പോഴേയ്ക്കും അടഞ്ഞുപോയ
തൊണ്ടയില്‍ നിന്നും മധുരവെള്ളം
ചെരിഞ്ഞൊഴുകി.

1 comment:

Anonymous said...

കോരിത്തരിപ്പിച്ചു!