Friday, March 16, 2007

മയില്‍ വേഷം പലത്

എനിക്ക് ആകാശം
കാട്ടിത്തരാമോ ?
പുസ്തകത്തോട്
മയില്‍പ്പീലി ചോദിച്ചു.

പുസ്തകം ബാഹ്യാകാശത്തില്‍
വിശ്വസിച്ചിരുന്നില്ല
വരികള്‍ക്കിടയിലെ അഗാധതയില്‍
അവനൊരു ബദല്‍ ആകാശം സൂക്ഷിച്ചു.


പുസ്തകത്തില്‍ സൂക്ഷിച്ച
മയില്‍പ്പീലി പെണ്‍കുട്ടിക്ക്
മുഖക്കണ്ണാടിയായിരുന്നു
അതില്‍ തന്നെ മാത്രം അവള്‍ കണ്ടു.

മയിലുപേക്ഷിച്ചുപോയ
ഒറ്റ പീലി, ആകാശത്തിന്
ദാര്‍ശനിക സമസ്യയല്ല
പ്രണയം കുറിച്ചുവെയ്ക്കാന്‍
ഒരു തൂവലും
അവന്‍ സൂക്ഷിക്കാറുമില്ല.

മയില്‍പ്പീലി കണ്ണാളേ എന്ന്
മറ്റാരോവിളിച്ചപ്പോഴാണ്
ഉപമകളും ഉത്പ്രേക്ഷകളുമായി
കവിഭാവന പെണ്‍കുട്ടിയെ
ആദ്യം തോണ്ടുന്നത്.

പുസ്തകത്തിലിന്ന്‌
മയില്‍പ്പീലി ഇല്ല
പകരം, ഗാന്ധിത്തലയുള്ള
ഒരു പച്ച നോട്ട്.

അതുവെച്ച് വിലപേശി
വാങ്ങണം
ഒരു മുഴു മയിലിനെ

No comments: