Saturday, February 10, 2007

ഉപ്പ് - സര്‍ജു

ഉലകെല്ലാം നാറും വായ ‍ തുറന്നു ഞാനുറങ്ങുമ്പോള്‍
ഇടത്തോട്ടും വലത്തോട്ടും കഴുത്തു ചാഞ്ഞൊടിയുന്നു

മൂടി പൊട്ടും ഓടയാകാം, തുരങ്കത്തിന്‍ മുഖപ്പാകാം.
ഉള്ളില്‍ നിന്നുമൊലിക്കുന്നു, ചിരകാലം ചിറ കെട്ടി
നിന്ന പോലെ, തൊണ്ടു ചീയും കായലോരം പോലെ.

അഴുക്കഴുക്കി ഞാനെന്റെ അടുക്കളയ്ക്കു തീയെടുക്കും
കിനാവിലൊരാള്‍ ചിരിക്കുന്നു.
ഉത്സവപ്പറമ്പില്‍ പണ്ട് ബാലേ കണ്ടുറങ്ങിയ രാവില്‍
കല്ലുപ്പു തീറ്റിച്ച ചങ്ങാതി.

1 comment:

ശിവന്‍ said...

കവിതയുടെ പരിസമാപ്തിയെക്കുറിച്ച് ഉത്കണ്ഠ പുലര്‍ത്താത്ത ഒരു ശൈലിയുടെ ഒരു മാതൃകയാണ് ‘ഉപ്പ്’. ഭാവഗീതങ്ങളുടെ പാരമ്പര്യത്തില്‍ നിന്ന് അത്യന്താധുനികതയിലേയ്ക്കു പോലും കയറി വന്ന ഭാവസ്ഫോടനത്തിന്റെയോ ആളിക്കത്തലിന്റെയോ രീതി ഇവിടെ അവഗണിക്കപ്പെടുന്നു. ഒരു സാങ്കേതിക വ്യതിയാനത്തിന്റെ പ്രശ്നമല്ല ഇത്. അത്യാധുനിക കവിതയെ അപേക്ഷിച്ച് നമ്മുടെ ഉത്തരാധുനിക കവിത കാവ്യകലയെക്കുറിച്ചുള്ള അതീത മാതൃകാസങ്കല്‍പ്പങ്ങളെ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ സൂചനയാണ്.
ബി. രാജീവന്‍