Tuesday, February 13, 2007

ആഗതന്‍ - ധന്യാരാജ്

മഴയുടെ കൈപിടിച്ചാണ് അവന്‍ നടന്നു കയറിയത്
ജാലകത്തിനപ്പുറം അവന്റെ നിശ്വാസങ്ങളുടെ പുക പരന്നപ്പോള്‍
വാതില്‍ തനിയേ തുറക്കപ്പെടുകയായിരുന്നു.
അവന്റെ മുടിയിഴകളില്‍ മിന്നാമിനുങ്ങുകള്‍ കോര്‍ത്തു കിടന്നു
ആ പച്ചവെളിച്ചം കൊണ്ടാകണം
അവന്റെ ശിരസ്സിനു ചുറ്റും പ്രഭാവലയമുണ്ടായത്

മഞ്ഞുപാളികള്‍ കൊണ്ടുണ്ടാക്കിയ ഉടുപ്പയിരുന്നു അവന്.
അവ ഉരുകി തുടങ്ങുമ്പോഴും അവനു കുളിര്‍ന്നില്ല
അവന്റെ നെഞ്ചില്‍ ചെറിയ തീകുണ്ഡം നീറിപ്പുകയുന്നുണ്ടായിരുന്നു.
അതിന്റെ ചൂടേറ്റിട്ടും അവനു വിയര്‍ത്തില്ല

നീ കണ്ടുവോ അവന്‍ മന്ത്രിച്ചു
വസന്തമാണ് പുറത്ത്
അവന്റെ ഹൃദയവിടവിലപ്പോള്‍
പൂക്കള്‍, ശലഭങ്ങള്‍, കിളികള്‍
പല നിറത്തിലുള്ള നക്ഷത്രങ്ങള്‍
വരൂ, അവനെന്നെ വിളിച്ചു, ഞാനവനെ അനുഗമിച്ചു.

അകലെ മഴക്കാടുകളില്‍ ഇപ്പോള്‍ വസന്തമായിരിക്കും.

1 comment:

Anonymous said...

oh!