Sunday, January 28, 2007

അനാദിശില്പങ്ങള്‍ -അന്‍‌വര്‍ അലി

ആദ്യത്തെ പൊന്മ, ആദ്യത്തെ പുഴയിലെ, ആദ്യത്തെ നനവിനോട് ചോദിച്ചു :
“ജലമേ നീ അവിടെ എന്തെടുക്കുകയാണ്?”
നനവു പറഞ്ഞു :
“പുഴയുടെ നീളമളക്കുകയാണ്”
പൊന്മ കാറ്റിനു ചിന്തേരിട്ടു പറന്നു പോയി.
എന്നും കാറ്റു കടഞ്ഞെത്തുന്ന പൊന്മകള്‍ ചോദിക്കും :
“നീളമെത്രയാണ്?”
പണിക്കുറതീര്‍ന്ന കളിമീനുരുവങ്ങള്‍ ചുണ്ടില്‍ തിരുകിക്കൊടുത്തുകൊണ്ട് നനവു പറയും :
“അളക്കുന്നതേയുള്ളു.”

ആദ്യത്തെ ചുംബനം, ആദ്യത്തെ ചുണ്ടിനോടും ചോദിച്ചു :
“നിന്റെ ചെരിവില്‍ ഞാന്‍ എത്ര ചാലുകള്‍ കൊത്തണം?”
ചുണ്ടു പറഞ്ഞു : “ആവോളം”
ഓരോ ചാലും പുഴയായി, പുഴകള്‍ കടലായി, കടല്‍ ഇരമ്പി;
ഉടല്‍ വാര്‍ത്ത കരു കടല്‍ച്ചൂളയില്‍ തിരയായ് പൊന്തി
ഉളിപ്പല്ലുകള്‍ ഇറങ്ങി വന്ന് മുങ്ങിത്താണുകൊണ്ടിരുന്ന ചുംബനത്തെ വിഴുങ്ങി.
ഇപ്പൊഴും കേള്‍ക്കാം തീരങ്ങളില്‍ ഉളിപ്പല്ലു മുട്ടുന്ന ചിരി.
ചെരിവുകളില്‍ ചുംബനം കൊത്തുന്ന കരച്ചില്‍.

ഹവ്വയുടെ കല്ലറയോടു ചേര്‍ന്നു കിടന്ന് ആദാമിന്റെ കല്ലറ മന്ത്രിച്ചു :
“നീ കേള്‍ക്കുന്നില്ലേ, പട്ടണപ്പല്ലെടുക്കുന്ന ക്രയിനുകളുടെ ശബ്ദം?”
“ഇല്ല, ഞാന്‍ കേള്‍ക്കുന്നത് നിന്റെ തുമ്പികള്‍
നമുക്കിടയിലെ കല്ലെടുക്കുന്ന ശബ്ദം.”

No comments: