Showing posts with label ഉമേഷ് ബാബു കെ സി. Show all posts
Showing posts with label ഉമേഷ് ബാബു കെ സി. Show all posts

Wednesday, May 30, 2007

പാടട്ടെ - ഉമേഷ് ബാബു കെ സി

കൊള്ളരുതായ്മയെ അതിന്റെ തന്നെ പേരു വിളിക്കുന്ന
ഒരു വെറും പക്ഷിയെ എന്തിനു കൊല്ലണം?
അതിന്റെ ഇത്തിരി മാംസം കൊണ്ടു വിളമ്പാനാകുമോ നിശ്ശബ്ദതയുടെ ഒരു സദ്യ?
ഒരു പറവയുടെ ചോരയില്‍ തീരുമോ എതിര്‍പ്പുകളുടെ കിളികുലം?

അമര്‍ഷങ്ങളുടെ പഴക്കം ഭൂമിയോളമുണ്ടാകും
ഒരു വേള ഭൂമിയുടെ അമര്‍ഷമായിരിക്കണം.
അഗ്നിപര്‍വതങ്ങളുടെ പൊട്ടിത്തുറക്കുന്ന യാചനകള്‍
പുകഞ്ഞുപുകഞ്ഞുതെറിക്കുന്ന ദ്രവമകുടങ്ങളുടെ സത്യം
അതിന്റെ അടയാളവുമായിരിക്കണം.

ലോകം മുഴുവന്‍ തന്റെ കാല്‍ക്കലെന്നു കരുതുന്ന അനേകരുണ്ട് എപ്പോഴും.
സ്വന്തം നിഴലുപോലും കാല്‍ക്കല്‍ നില്‍ക്കാതെ അവര്‍ മുടിഞ്ഞ കഥയും അനേകമാണ്.

മാടമ്പിമാരുടേത് ഒരു പുരാതന വംശം
ഇരിക്കുന്ന ഇരുപ്പിലും പറയുന്ന വാക്കിലുമറിയാം
ഉറപ്പില്ലാത്ത നീര്‍ക്കുമിളപ്പരുവം
അവര്‍ ബലത്തിലിരിക്കുമ്പോള്‍
വിളിപുറത്തു വരുന്നവരുടെ പുച്ഛം
കാറ്റില്‍ പോലും പരന്നിരിപ്പുണ്ടാവും
എന്നാലുമറിയില്ല നിലയില്ലാത്ത ദുരയുടെ അധികാരഭാവം, ശൂന്യതകളെ.

ഒടുക്കത്തെ ചിരി സത്യം ചിരിക്കുന്നു.
പിന്നെ ചരിത്രത്തിന്റെ വായ്ത്തല വേണ്ടാത്ത നീതിയുടെ മൂര്‍ച്ചയും.

പറയട്ടെ കിളികള്‍ അറിയട്ടെ കഥ ആളുകള്‍
കുനിച്ചുപിടിച്ച ശിരസ്സുകളില്‍ നിന്നല്ല
നിവര്‍ന്നുപൊട്ടുന്ന ചിരികളില്‍ നിന്നാണ്
ഉണ്ടായത് ഒരു സഖാവ്

തുറക്കട്ടെ മനസ്സുകള്‍
വിരിയട്ടെ ആത്മാര്‍ത്ഥതയുടെ പഴയതും പുതിയതുമായ സുഗന്ധം
ഏതു ദേവാലയത്തില്‍ നിന്നും കച്ചവടക്കാര്‍ കുടിയിറങ്ങണം
പണത്തിന്റെ കിലുക്കത്തില്‍ പൊലിയുന്നതെന്തോ
അതാകുന്നു മനുഷ്യനു വേണ്ടിയുള്ള വിപ്ലവം

ഓര്‍മ്മകളുണ്ടാകട്ടെ, നിവരട്ടെ ശിരസ്സുകളെല്ലാം.
രണ്ടായ് പകുത്ത വീടിന്റെ നടുവിലത്തെ വര മായട്ടെ

അണിയട്ടെ ആളുകള്‍ ത്യാഗത്തിന്റെ തോല്‍ച്ചെരുപ്പുകള്‍
വളരാതിരിക്കില്ല സാഹോദര്യം
മുറിഞ്ഞ വിരലുകള്‍ പതുക്കെച്ചേര്‍ന്നു വരും പോലെ

ഇത്രയേയുള്ളു കാര്യം ഒന്നുകില്‍ മനുഷ്യനോളം ചെറുത്
അല്ലെങ്കില്‍ മനുഷ്യനോളം വലുത്

അഹങ്കാരത്തിന്റെ വംശാവലികള്‍ക്ക് ഭാവിയുണ്ടാകുന്ന കാര്യം ഉറപ്പല്ല ഇനിയും
നിലത്തിറങ്ങി നില്‍ക്കുമ്പോളറിയാം സംശയത്തിന്റെ സൌന്ദര്യം
നുണകളുടെ കൊട്ടാരത്തില്‍ ആള്‍പ്പാര്‍പ്പ് എത്രകാലമുണ്ടാകിലും നന്നല്ല

വഴുക്കുന്ന പ്രതലങ്ങളില്‍ നിന്ന് കാലത്തിന്റെ മുറവിളിയുയരുന്നു
കാറ്റിലെ തിരിപോലെ കെട്ടുപോകാം
മനുഷ്യപ്പറ്റിന്റെ സ്വപ്നദീപങ്ങള്‍
അതുകൊണ്ട് ഉടഞ്ഞുപോകട്ടെ വിധിവിലക്കുകള്‍
കൊള്ളരുതായ്മയെ അതിന്റെ പേരുവിളിക്കുന്ന എല്ലാപക്ഷികളും പാടട്ടെ
ഉയരട്ടെ സത്യവും ആത്മാര്‍ത്ഥതയും കനക്കുന്ന
ഭ്രാന്തതാപത്തിന്റെ പെരുമ്പറകള്‍

ഒരുപാടു ദൂരം പോകാനുണ്ടെന്നത് കവി പറഞ്ഞ പൊളിയല്ല.

Friday, May 11, 2007

ഭയങ്ങള്‍ - ഉമേഷ് ബാബു കെ സി

(സോഷ്യല്‍ ഡെമോക്രാറ്റുകളുടെ ഭ്രമങ്ങള്‍ക്കും മതിഭ്രമങ്ങള്‍ക്കും)
ഭയം ഒന്ന്
ആരോ ഒരു പ്രസംഗം നടത്തി
നേതാക്കള്‍ പറഞ്ഞു
“അതു പാര്‍ട്ടിയെ തകര്‍ക്കാനാണ്”
ആരോ ഒരു കവിത എഴുതി
നേതാക്കള്‍ പറഞ്ഞു
“അതു പാര്‍ട്ടിയെ തകര്‍ക്കാനാണ്”
ആരോ ഒരു വിമര്‍ശനം ഉന്നയിച്ചു
നേതാക്കള്‍ പറഞ്ഞു
“അതു പാര്‍ട്ടിയെ തകര്‍ക്കാനാണ്”
ആരോ ഒരു പത്രം തുടങ്ങി
നേതാക്കള്‍ പറഞ്ഞു
“അതു പാര്‍ട്ടിയെ തകര്‍ക്കാനാണ്”
ആരോ ഒരാള്‍ മരിച്ച വാര്‍ത്തകേട്ടപ്പോഴും
നേതാക്കള്‍ പറഞ്ഞു
“അതു പാര്‍ട്ടിയെ തകര്‍ക്കാനാണ്”

ഭയം രണ്ട്
ഇടിത്തീ വീണു
നേതാക്കള്‍ പറഞ്ഞു, കമ്മറ്റി കൂടട്ടെ.
പാലം പൊളിഞ്ഞു
നേതാക്കള്‍ പറഞ്ഞു, കമ്മറ്റി കൂടട്ടെ.
സത്യം അറിയണം
നേതാക്കള്‍ പറഞ്ഞു, കമ്മറ്റി കൂടട്ടെ.
നീതി കിട്ടുന്നില്ല
നേതാക്കള്‍ പറഞ്ഞു, കമ്മറ്റി കൂടട്ടെ.
കമീഷന്‍ പത്തു ശതമാനം
നേതാക്കള്‍ പറഞ്ഞു, സ്വകാര്യമായിട്ടു താ.

Friday, January 12, 2007

ചൂണ്ടയും കൈയും

ജലാശയത്തില്‍ ചൂണ്ട വീഴുന്നത് എന്തെങ്കിലും ഒന്നിനെ കോര്‍ത്തെടുക്കാന്‍.
പിന്നീട് തിന്നാനോ വില്‍ക്കാനോ ആയി.

കുത്തൊഴുക്കില്‍ കൈ താഴുന്നത് പെട്ടുപോയ ഒന്നിനെ കരയ്ക്കണയ്ക്കാന്‍.
പിന്നീടും തികവോടെ വളരാനായി.

രണ്ടിടത്തും കരയുണ്ട്,ഒരാളും
രണ്ടിടത്തും കൈയുണ്ട്, പ്രവര്‍ത്തനവും.
എങ്കിലും എത്ര വേറിട്ടത്!
ആസക്തിയും അനുകമ്പയും അതിര് പകര്‍ന്ന മാര്‍ഗങ്ങള്‍
സംസാരജലത്തിലെ മനുഷ്യന്റെ കൈക്രിയകള്‍.