Showing posts with label സച്ചിദാനന്ദന്‍. Show all posts
Showing posts with label സച്ചിദാനന്ദന്‍. Show all posts

Saturday, October 20, 2007

അധിഭൌതികം- സച്ചിദാനന്ദന്‍

“മരിച്ചാല്‍ നമ്മളെല്ലാം വെബ്‌സൈറ്റുകളായി മാറും.”
മൃഗാംഗമോഹന്‍ പറഞ്ഞു
“അതെ. നമ്മുടെ ആത്മാക്കള്‍ വെര്‍ച്വല്‍ സ്പെയിസിലൊഴുകി നടക്കും”
താന്‍‌വാന്‍ കൂട്ടിച്ചേര്‍ത്തു
“ബ്രൌസ് ചെയ്യുന്നവരെയെല്ലാം അവ ആവേശിക്കും; പിന്നീട് അവരും നമ്മെപ്പോലെ ചിന്തിക്കാനും
പെരുമാറാനും ആരംഭിക്കും.”
“അതെ. നമ്മുടെ ക്ലോണുകള്‍. മരിക്കുമ്പോള്‍ അവരും വെബ്സൈറ്റുകളാവും. അങ്ങനെ വെബ്സൈറ്റുകളിലൂടെ ജീവന്റെയും വംശത്തിന്റെയും അനന്തമായ സംവേദനശൃംഖല ഉരുവം കൊള്ളും.”
മൃഗാംഗമോഹന്‍ പാരമ്പര്യമഗ്നനായി.
“ആ ലോകത്ത് അര്‍വാചീനര്‍ പ്രാചീനരെയും പൌത്രന്മാര്‍ പിതാമഹരെയും ശിഷ്യന്മാര്‍ ഗുരുക്കളെയും എഴുത്തുകാര്‍ കഥാപാത്രങ്ങളെയും കണ്ടുമുട്ടും.”
“അതെ. വിജയന്‍ രവിയെ, മുകുന്ദന്‍ ദാസനെ, ആനന്ദ് ജോസഫിനെ, നമ്മളും കണ്ടുമുട്ടും;
അയാഥാര്‍ത്ഥത്തെ ഇല്ലാതാക്കാന്‍ അണുയുദ്ധത്തിനുമാവില്ല. ഭൌതികത്തിനകത്തു തന്നെയാണ് അതിഭൌതികം.”താന്‍‌വാന്‍ പുഞ്ചിരിച്ചു.
“സുനന്ദേ”, മൃഗാംഗമോഹന്‍ പുല്‍ക്കൊടിത്തുമ്പില്‍ നിന്ന് ഒരു ഹിമകണം തട്ടിത്തെറിപ്പിച്ച് തുടര്‍ന്നു:
“പാണ്ഡവരുടെ അജ്ഞാതവാസം വെര്‍ച്വല്‍ സ്പെയിസിലായിരുന്നു; സീത അന്ത്രദ്ധാനം ചെയ്തതും അവിടെത്തന്നെ.”
“സീതയുടെ ബ്ലോഗ് അങ്ങ കണ്ടുവോ?” താന്‍‌വാന്‍ വികാരാവിഷ്ടയായി.
“വനവാസകാലത്തെ ഡയറി അതിലുണ്ട്. സ്ത്രീകളുടെ ആത്മകഥാസാഹിത്യം വളരുകയാണ്. “
“യേശുവും തഥാഗതനും സത്യം തേടിയലഞ്ഞതും അവിടെത്തന്നെ. അന്ന് സെര്‍ച്ച് എഞ്ചിനുകളില്ലായിരുന്നു. പാവങ്ങള്‍! യേശുവിന്റെ അജ്ഞാതവത്സരങ്ങള്‍ ഇപ്പോള്‍ പുനര്‍നിര്‍മ്മിക്കാം. നമ്മുടെ നാടുകളില്‍ വന്ന് അദ്ദേഹം ബുദ്ധന്റെയും ലാവോസുവിന്റെയും ദര്‍ശനങ്ങള്‍ അഭ്യസിച്ചിരുന്നു.”
“കര്‍മ്മചക്രം!“ താന്‍‌വാന്റെ മിഴി നിറഞ്ഞു
“ഭൂമിയിലെ നിയോഗം പൂര്‍ത്തിയായാല്‍ പിന്നെ നാം എങ്ങനെയിരിക്കുമെന്നു നോക്കാം, “ എന്നിട്ടവള്‍ ലോലമായ മഞ്ഞ വിരലുകളാല്‍ മൌസു ക്ലിക്കുചെയ്ത് ഭാവിയിലേയ്ക്ക് സഞ്ചരിച്ചു തുടങ്ങി.

*മൃഗാംഗമോഹന്‍,താന്‍‌വാന്‍ - ഒ വി വിജയന്റെ പാറകള്‍ എന്ന കഥയിലെ കഥാപാത്രങ്ങള്‍. സുനന്ദ- മൃഗാംഗമോഹന്‍ താന്‍‌വാനു നല്‍കുന്ന വിളിപ്പേര്.

Tuesday, September 18, 2007

തര്‍ജമ - സച്ചിദാനന്ദന്‍

ഞാന്‍
നിന്നെ
തര്‍ജമ
ചെയ്തു
കളയുമെന്ന്
ഒരു കൂഴ
ചെമ്പിന്‍ ചിറകു
വിരുത്തി
പറന്നിറങ്ങി
ഒരൊറ്റ
റാഞ്ചല്‍
കവിതയുടെ
ഒരു കുഞ്ഞി തൂവല്‍ മാത്രം
പാറപ്പുറത്ത് ബാക്കിയായി

Thursday, February 01, 2007

നിലവിളി - സച്ചിദാനന്ദന്‍

മുപ്പതു തലയോട്ടികള്‍ മുങ്കിന്റെ ചിത്രത്തിലെന്നപോലെ
നിര്‍ത്താതെ നിലവിളിച്ചു, കുട്ടികളുടെ ശബ്ദത്തില്‍.

മുപ്പത് അമ്മമ്മാര്‍ക്ക് ആ വിളികേട്ട് മുലചുരത്തി
പക്ഷേ, വന്നത് രക്തമായിരുന്നു
അവരുടെ കണ്ണുകളില്‍ നിന്നുമൊഴുകി രക്തം,
എല്ലാ ഉടല്‍ പഴുതുകളില്‍ നിന്നും

ആ ചുകന്ന പ്രളയം ആയുധങ്ങള്‍ കിലുക്കി
കൊലപാതകിയെ കൊന്നു താഴ്ത്താന്‍ മുന്നോട്ടാഞ്ഞു.
പെട്ടെന്നൊരു വിസില്‍ മുഴങ്ങി, വെടിയൊച്ച പൊങ്ങി
രക്തത്തില്‍ നിന്നു രക്തം
അങ്ങനെയാണ് എന്റെ നാട്ടില്‍ നീതി നടപ്പായത്.

Thursday, January 18, 2007

ഒരു ദിവസം

നഗരമായി മാറിയ നാട്ടിന്‍പുറത്തെ റോഡ്
കേബിളുകള്‍ നന്നാക്കാന്‍ കുഴിച്ചപ്പോള്‍ പണിക്കാരന് ഒരു സ്ലേറ്റുക്കഷണം കിട്ടി
അതില്‍ ‘ക’ എന്നെഴുതിയിരിക്കുന്നു.
എഴുത്തെന്തെന്നറിയാന്‍ അതയാള്‍ നഗരത്തിലെ ഏറ്റവും പ്രായം ചെന്ന കാരണവരെ കാണിച്ചു.
എന്തോ ഓര്‍ത്തപോലെ അയാള്‍ പഴയൊരു പെട്ടിക്കടിയില്‍ കിടന്ന ‘അദ്ധ്യാത്മ രാമായണം‘ പൊടിതട്ടിയെടുത്തു പറഞ്ഞു
“വീട്ടിന്നു തറയെടുക്കാന്‍ കുഴിച്ചപ്പോള്‍ മുത്തച്ഛനു കിട്ടിയ പുസ്തകത്തില്‍ ഇങ്ങനെയെന്തോ കണ്ടിട്ടുണ്ട്: എനിക്കിതു വായിക്കാനറിയില്ല.”
ആളുകള്‍ വട്ടം കൂടിയിരുന്ന് രാമായണത്തില്‍ പരതി.
അതില്‍ പലയിടത്തും അവര്‍ ആ അക്ഷരം കണ്ടു. കൂട്ടത്തിലുണ്ടായിരുന്ന അദ്ധ്യാപകന്‍ പറഞ്ഞു :
“ പണ്ടു പണ്ട് മലയാളം എന്ന വട്ടെഴുത്തു ഭാഷയുണ്ടായിരുന്നു. ആ ഭാഷയിലെ K ആണിത്. പിന്നെപ്പിന്നെ ആ ഭാഷ ആരും എഴുതാതെ ആയി, പിന്നെ സംസാരിക്കാതെയായി, അത് പഠിച്ച ചിലര്‍ പട്ടിണിയില്‍ മരിച്ചു. ഒരു കാലത്ത് ആ ഭാഷയില്‍ ജാതകവും പഞ്ചാംഗവും മാത്രമല്ല, കഥയും കവിതയുമൊക്കെയുണ്ടായിരുന്നത്രേ.
ഇപ്പോള്‍ അതു വായിക്കാനറിയാവുന്നവരാരുമില്ല. അതിലെ ചില വാക്കുകള്‍ മാത്രം നമ്മുടെ ഭാഷയായ ഇംഗ്ലീഷില്‍ കയറിക്കൂടി മരണത്തെ അതിജീവിച്ചു.”

പനയോലകളില്‍ അക്ഷരങ്ങളുടെ കിരുകിരുപ്പുണര്‍ത്തി ഒരു കാറ്റു വീശി.
വറ്റിയമര്‍ന്ന നിളയുടെ മണല്‍ത്തരികള്‍ എന്തോ ഓര്‍ത്ത് തരിച്ചു.
മഴമാത്രം കൃഷ്ണഗാഥ പാടിക്കൊണ്ടിരുന്നു.