Showing posts with label മാധ്യമം. Show all posts
Showing posts with label മാധ്യമം. Show all posts

Friday, August 15, 2008

ഫയര്‍ - മോഹനകൃഷ്ണന്‍ കാലടി

എക്സ്പ്രസ് ഹൈവേയുടെ ഓരത്ത്
ഉങ്ങുമരത്തയ്യ് നടാനൊരുങ്ങിയ
കിഴവനണ്ണാനെ
ജെ സി ബി കയറ്റി ചതയ്ക്കുക

സൂപ്പര്‍ മാര്‍ക്കറ്റിനു മുന്‍പില്‍
കപ്പലണ്ടി വില്‍ക്കാന്‍ വന്ന
കുരുടന്‍ കുരങ്ങനെ
വെട്ടിനുറുങ്ങി പാക്കറ്റിലാക്കുക

ടെക്നോ പാര്‍ക്കിന്റെ ചുവരില്‍
അശ്ലീലം എഴുതിവയ്ക്കുന്ന
ഞൊണ്ടിക്കഴുതയെ
കൈയോടെ കാലോടെ പിടികൂടി
പതിനൊന്ന് കെ വി ലൈന്‍ കൊടുത്ത്
സുഖിപ്പിച്ചു കിടത്തുക

ഉന്നതവിദ്യാഭ്യാസയോഗം നടക്കുമ്പോള്‍
പട്ടുപാടി പിരിവിനു വന്ന
അണ്ണാച്ചിക്കുട്ടികളെയും
കരിമണല്‍ ഖനനം ചെയ്യുന്നേടത്ത്
വെളിക്കിരിക്കാന്‍ വന്ന
പിരാന്തത്തിയെയും
തിരിച്ചു വരാത്ത റോക്കറ്റില്‍ ചേര്‍ത്തുകെട്ടി
തിരികത്തിച്ചു വിടുക

ഇതൊന്നും കേട്ട് ചിരിവരാത്തവന് നേരെ,
ഇതൊന്നും കണ്ട് പിരിയിളകാത്തവനു നേരെ,
അവനു നേരെ മാത്രം ആ വാക്ക് ആക്രോശിക്കുക.......

Thursday, May 15, 2008

സ്വാശ്രയാശ്രമം- മോഹനകൃഷ്ണന്‍ കാലടി

ആശ്രമകൂപത്തിന് ആള്‍മറ കെട്ടിയിരിക്കുന്നത് എന്തിനാണ് ഗുരോ?
ആശ്രമമൃഗങ്ങളോ ആനന്ദം മൂത്ത മറ്റു സ്വാമിമാരോ
അബദ്ധത്തില്‍ ചെന്നു ചാടാതിരിക്കാനാണു മകനേ.

ആശ്രമത്തിന്റെ സിറ്റൌട്ടിലേയ്ക്കുള്ള പ്രവേശനഭാഗം
പീഠങ്ങളുംഗ്രന്ഥക്കെട്ടുകളും വച്ച്
കെട്ടിയടച്ചിരിക്കുന്നത് എന്തിനാണ് ഗുരോ?
ആ മുനികുമാരികയുടെ ചെറിയകുട്ടിയുണ്ട്.
കുട്ടി മുട്ടുകുത്തിയിഴഞ്ഞുവന്ന്
മുറ്റത്തേക്കുവീണു മുട്ടുപൊട്ടാതിരിക്കാനാണ് മകനേ.


ആശ്രമത്തിന്റെ മള്‍ട്ടിഫ്ലോര്‍ അദ്ധ്യയനശാലകള്‍ക്കു താഴെ
ചുറ്റും ശക്തിമത്തായ നൈലോണ്‍ വലകള്‍
വിരിച്ചുകെട്ടിയിരിക്കുന്നതോ-
ജ്ഞാനവൃക്ഷത്തിന്റെ ഫലങ്ങള്‍ കൊഴിയുമ്പോള്‍
അജ്ഞാനധൂളികള്‍ പുരളാതെയും
അനര്‍ഹര്‍ സ്പര്‍ശിക്കാതെയും
പിടിച്ചെടുത്ത് ശേഖരിക്കാനാവും അല്ലേ ഗുരോ?
അല്ല മകനെ അല്ല.
അത്- ദക്ഷിണവയ്ക്കാന്‍ വകയില്ലാത്ത ശിഷ്യന്മാരോ,
ആത്മനിയന്ത്രണമില്ലാത്തതിനാല്‍
ശിഷ്യന്മാരാല്‍ കൈകാര്യം ചെയ്യപ്പെട്ട താത്കാലികാചാര്യന്മാരോ
എളുപ്പത്തില്‍ മോക്ഷം പ്രാപിക്കുന്നതിനായി
എടുത്തുചാടിയാല്‍
പുന്നാമമാകും നരകത്തില്‍ ചെന്നുപതിക്കാതെ
വല്ലവിധേനയും ത്രാണനം ചെയ്യാനാണ് മകനേ.
സ്വാശ്രയമാര്‍ഗത്തിലാണെങ്കിലും
ഇതും ഒരാശ്രമമല്ലേ മകനേ...

Friday, May 02, 2008

മധുരവെള്ളം - ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

പ്രണയങ്ങളെല്ലാം കൊഴിഞ്ഞുപോയ
ഒറ്റമരത്തെ കണ്ടു ഞാന്‍
അടക്കിപ്പിടിച്ച ഒരു പൊട്ടിക്കരച്ചില്‍
അതിന്റെ വേരുകള്‍ക്കു കൂട്ടായി നിന്നു
മേഘം പൊടുന്നനെ റൌക്ക പൊട്ടിച്ച്
അതിന്റെ വലിയ മുലകളെ
അവന്റെ വായില്‍ വച്ചുകൊടുത്തു.

അപ്രതീക്ഷിതമായ മഴയില്‍
അദ്ഭുതപ്പെട്ട് അയാള്‍
അപ്പോഴേയ്ക്കും ഇലകള്‍ പൂത്തു നിന്ന
ആ ഒറ്റ മരത്തിലേയ്ക്ക് ഓടിക്കയറി
ഇങ്ങനെ ആത്മഗതം ചെയ്തു :
മധുരമുള്ള മഴ
മരണം സ്ഥിരീകരിക്കാനെത്തിയ
ഡോക്ടര്‍ കട്ടിലിലമര്‍ന്നു
അതിന്റെ ഉലച്ചിലില്‍
അപ്പോഴേയ്ക്കും അടഞ്ഞുപോയ
തൊണ്ടയില്‍ നിന്നും മധുരവെള്ളം
ചെരിഞ്ഞൊഴുകി.

Saturday, April 12, 2008

പാലറ്റ് - ബിനു എം പള്ളിപ്പാട്

മഞ്ഞയും ബ്രൌണും
കൊടുക്കണം വിളഞ്ഞ പാടത്തിന്

വെള്ളത്തിലെ
മീനുള്ള വശം ഒഴിവാക്കി
ഡെപ്തില്‍ കറുപ്പടിക്കണം

പതുങ്ങിയ മുണ്ടിയെ
പറപ്പിക്കാതെ മടയ്ക്കിപ്പുറമിരുത്തണം

മുറ്റത്തിരിക്കുന്നയാള്‍ക്ക്
എരിവും ചാരായവും ചേര്‍ന്ന്
വിയര്‍ത്തപേശിയിലേയ്ക്ക്
നിലാവിന്റെ ഹൈലൈറ്റ് വെക്കണം

എന്നും പരിചയമില്ലാത്ത
കൈലി വന്നുപോകുന്ന
ഒറ്റവീടും വിളക്കും
ബാഗ്രൌണ്ടില്‍ കൊടുക്കണം

ഇറയത്തിരിക്കുന്നയാളിന്റെ മുഖത്തു നിന്ന്
പാടം മുഴുവന്‍ ബന്ധുക്കളാണെന്ന്
ഒറ്റനോട്ടത്തില്‍ വായിച്ചെടുക്കണം

നീര്‍ക്കാക്കയും ഇരണ്ടയും പറക്കുന്നത്
കവച്ചമേഘത്തിനിപ്പുറത്താക്കണം

ഉത്സവത്തിനു പോകാന്‍ അനിയന്‍
പിച്ചാത്തി തേക്കുന്നതിന്റെ നിഴല്‍
വാഴയ്ക്കിപ്പുറം
നിലാവിന്റെ ഇളംനീലയില്‍
ചാലിച്ചെടുക്കണം

തവിട്ടില്‍ വെള്ളകൊണ്ട്
ഒരു നൈറ്റിയും
പിങ്കില്‍ റൊസുകൊണ്ട്
ഒരു കുട്ടിയുടുപ്പും
അയയില്‍ ഇടണം

മുറ്റത്തെ
ഒറ്റാലിനകത്തെ
കോഴിക്കുഞ്ഞിന്
ഐവറിയില്‍ ചെമ്പുകൊണ്ട്
ചെറുതായി തൊട്ടുതൊട്ടുവിടണം.

Monday, March 03, 2008

വളച്ചിണുക്കം - ബിന്ദുകൃഷ്ണന്‍

എന്റെ പൊന്‍‌വളയെന്നോടു പിണങ്ങിയിന്നലെ
ഊരിയെടുക്കുമ്പോളാദ്യമായ് കലമ്പിയെന്നോട്

“കണ്ടതേയില്ലയെന്നെ നീ ഇന്നേവരെ
കതിര്‍മണ്ഡപം തൊട്ടിന്നോളം
വലംകൈയില്‍ നിന്നൊപ്പം...

കറിക്കരിഞ്ഞപ്പോല്‍ ഒപ്പമുത്സാഹിച്ച്
കറിയിളക്കുമ്പോള്‍ ആദ്യം മണത്ത്
കുളിക്കുമ്പോഴെല്ലാമഴിച്ചുവച്ചാലും
ബാക്കിയായതില്‍ അഹങ്കരിച്ച്
മഞ്ഞള്‍ ചന്ദനം നുണഞ്ഞ്,

നീ എഴുതിയതൊക്കെ ആദ്യം വായിച്ച്
ചിലപ്പോള്‍ ചിരിച്ച്, ചിലപ്പോള്‍ കരഞ്ഞ്
പ്രണയരാവില്‍ അവന്റെ പിന്‍ കഴുത്തില്‍
നിനക്കുവേണ്ടിയൊരുമ്മ കൊടുത്ത്
നീ തളര്‍ന്നുറങ്ങുമ്പോള്‍ കാവലായ് തിളങ്ങി
സദാ കൂടെ........

എന്നിട്ടും
കണ്ടതേയില്ല നീ ഇന്നേവരെ

പണയം വെക്കുവാന്‍ ഊരിയെടുക്കുമ്പോള്‍
നീ ഒന്നറിഞ്ഞു നോക്കുന്നു
ആദ്യമായ്.

മതി
ആ മിഴിയില്‍ എനിക്കുമാത്രമായ്
പൊടിഞ്ഞ കണ്ണുനീര്‍
വീണ്ടെടുക്കുവാന്‍
നീ വരും വരെ ഓര്‍ത്തു കഴിയുവാന്‍
അതുമതി.

Saturday, December 29, 2007

ജീവിതത്തിന്റെ ചിരി - മണമ്പൂര്‍ രാജന്‍ ബാബു

രോഗമേ,
നിനക്കു സ്തുതി
മനുഷ്യരില്‍ കുടിപാര്‍ക്കുന്ന
ഹിംസ്രമൃഗങ്ങളെ മുഴുവന്‍
തുറന്നുകാട്ടിയതിന്

മരണമേ,
നിനക്കു സ്തുതി
നിന്നെക്കാള്‍ മികച്ചകോമാളിയായി
ജീവിത്തെ എഴുതിയതിന്

എങ്കിലും,
അതും കുറിച്ചിട്ടേ ഇവന്‍ പോകുകയുള്ളൂ
അതിനാല്‍
ആര്‍ക്കു മായ്ക്കാനാവും
ജീവിതത്തിന്റെ ചുണ്ടിലെ ഈ നിത്യസ്മേരം?

Thursday, November 01, 2007

ഹ - എം.എസ്.ബനേഷ്

1.ഹായ്
“പക്ഷേ യ്‌ പോയാല്‍
നേരെ വിപരീതം വന്ന് നിന്നെ കരയിക്കില്ലേ?”
ഞെട്ടിക്കാന്‍ ശ്രമിച്ചു സംശയവാദി.

പഞ്ചസാരപ്പാത്രത്തിലേയ്ക്ക് നീണ്ട ഒരു കൈ
പെട്ടെന്ന് പിന്‍‌വലിഞ്ഞു.
ഉത്തരക്കടലാസില്‍ നിന്ന് മറ്റൊരു കൈ.
ആകാശത്തേയ്ക്ക് ചുരുട്ടിയ അതെ വേഗത്തില്‍
പാതാളത്തിലേയ്ക്ക് വിയര്‍ത്ത് ഇനിയുമൊന്ന്.

2. ഹാ
“എങ്കിലും
ഒരു വൂ കൂ‍ടിച്ചേര്‍ന്നാല്‍...”
ആശ്വസിപ്പിക്കാന്‍ ശ്രമിച്ചൂ ആനന്ദവാദി
മധുരമിട്ട് ഒരു കട്ടനുണ്ടാക്കി
ഒരു ചോദ്യത്തിനുകൂടി ഉത്തരമെഴുതി
പ്രകടനത്തില്‍ പങ്കെടുത്ത് ഒന്നര പെഗ്ഗും കഴിച്ച് തിരിച്ചു വന്നു.

പക്ഷേ,
ഭാഷയുടെ
പുരാതനമായ ഉറക്കുമുറിയില്‍
അപ്പോഴും കാത്തിരിക്കുന്നുണ്ടായിരുന്നു
അനുഭവങ്ങളുടെ തുലാസ്സാവാന്‍ പാകത്തില്‍
ഇരുവശത്തും തുറന്നുപിടിച്ച വായുമായി
അതേ പഴയ .

Wednesday, September 26, 2007

മോചനം - എം.ആര്‍.വിബിന്‍

ഉടച്ചുകളയുകയാണ്
ഞാന്‍ എന്റെ കണ്ണാടിയെ
നിന്റെ പ്രതിബിംബത്തെ
ഒന്നില്‍ നിന്ന്
അനേകമായി
മോചിപ്പിക്കാന്‍ മാത്രം!

Friday, September 07, 2007

'താ’യും ‘മാ’യും ചേര്‍ത്ത് - സാബ്ലു തോമസ്.വി

എന്റെ സ്വപ്നത്തിന് ഭാഷാശുദ്ധി കുറവായിരുന്നു
അത് കടലാസ്സിലെഴുതുമ്പോള്‍
കൂട്ടക്ഷരമെപ്പോഴും തെറ്റിപ്പോയി.

മുറുക്കിച്ചുവപ്പിച്ച് ‘താ’ ചേര്‍ത്ത്
അശ്ലീലം പറഞ്ഞ്
എന്റെ മാന്യതയുടെ ‘മ’കാരത്തെ
അത് മുറിവേല്‍പ്പിച്ചു

മൂത്രപ്പുരയില്‍ കരിക്കട്ടക്കൊണ്ടെഴുതിയ
‘മ’കാരങ്ങള്‍ അതിനു പ്രതികാരം ചെയ്തു

സ്വപ്നമെന്ന് സംസ്കൃതം വേണോ
കിനാവെന്ന് മലയാളത്തില്‍ പോരെ,
ചിലനേരം സന്ദേഹിച്ചു

എന്നാല്‍ സ്വപ്നത്തിലും ഇടമില്ലാത്ത ചിലരുണ്ട്
അവര്‍ക്ക് ഭാഷ ഒരു പ്രശ്നമായിരുന്നില്ല

അവരുടെ ഇടം കവിതയ്ക്കു വെളിയിലാക്കയാല്‍,
വ്യാഖ്യാതാക്കളും അവരെ കണ്ടില്ല
ഇപ്പോള്‍, കവിതയെഴുതി തീരുമ്പോള്‍
എന്നെ നോവിച്ചത് തെറ്റിപ്പോയ കൂട്ടക്ഷരമല്ല

Thursday, August 23, 2007

അടുക്കളയില്‍ നിന്ന് അരങ്ങത്തേയ്ക്ക് -പി.ഉദയഭാനു

പതുക്കെയാണ് നടത്തം
കണ്ണാടിപ്പാത്രങ്ങള്‍ നിറച്ച ട്രേയാണ് കൈയില്‍
പാത്രങ്ങളിലാവട്ടെ
തൊട്ടാല്‍ പൊട്ടുന്ന പ്രായത്തില്‍
തുള്ളിത്തുളുമ്പി.....
തറയത്രയും മിനുമിനങ്ങനെ.
അകത്ത് ചെരുപ്പിട്ട് നടന്ന് ശീലമില്ല
ആദ്യമായിട്ടാവുമ്പോ അങ്ങനെയൊക്കെയാണത്രേ.

തല കറങ്ങുന്നോ, വെളിച്ചം മങ്ങുന്നോ
ഓക്കാനം വരുന്നോ.
കുറച്ചുകാലം ചന്ദ്രികട്ടീച്ചര്‍ നൃത്തം
പഠിപ്പിച്ചതു നന്നായി.
താലം കൈയിലേന്തിയ പെണ്‍കുട്ടി
എന്നൊരു ചിത്രം കണ്ടതോര്‍മ്മയുണ്ട്.
എന്നാലും അരങ്ങത്ത് ചിരി കിലുങ്ങുമ്പോള്‍
താലവും കിലുങ്ങുന്നുണ്ടോ എന്നൊരു.......
ഇപ്പോള്‍ അടുക്കള വാതിലിലെ
തിരശ്ശീല കാണാം.
(ഒരു തിരശ്ശീല എവിടെയുമുണ്ട്)

മൂളുന്നുണ്ട് ഒരു കൊതുക് ചുറ്റിലും
ഇതുവരെ നടന്നിട്ടില്ല ഇത്രയും ദൂരം
ചുമന്നിട്ടില്ല ഇത്രയും പുസ്തക സഞ്ചി
കാണികള്‍ അക്ഷമരാകുന്നുണ്ടാവും
ഇനി എന്തൊക്കെയാണാവോ
റിഹേഴ്സല്‍ വേണ്ടത്ര നന്നായില്ലേ....

ഇതാ കൊതുക് കൈത്തണ്ടയില്‍ തന്നെ.

Wednesday, August 15, 2007

മൂന്നു നിഴല്‍ കവിതകള്‍ - വീരാന്‍ കുട്ടി

1. പെണ്‍ മുഖം
പെറ്റിട്ട ഉടനെ ഇഴഞ്ഞുപോയ
രാത്രിയുടെ കുഞ്ഞുങ്ങളാണ് നിഴലുകള്‍
നിഴലുകള്‍ ഇല്ലാതിരുന്നെങ്കില്‍
രാത്രിയുടെ മുഖം പകല്‍ എങ്ങനെ ഓര്‍ത്തെടുക്കുമായിരുന്നു?
2. വെയില്‍
വെയില്‍
ഇടയ്ക്കൊക്കെ വന്ന്
താമസിക്കാറുണ്ടീ-
മരത്തില്‍
അതു
കുടഞ്ഞിട്ട
തൂവല്‍
കിടപ്പുണ്ട്
ചുവട്ടില്‍.
3. എഴുന്നേറ്റു നില്‍ക്കാന്‍
എഴുന്നേറ്റു നില്‍ക്കാനുള്ള നിഴലിന്റെ ആഗ്രഹമാണ് മരങ്ങള്‍

Tuesday, August 14, 2007

ഉറക്കപ്പാടി - ഡി.വിനയചന്ദ്രന്‍

ഉറക്കത്തിനുള്ള റിസര്‍വേഷന്‍ ഏതു കൌണ്ടറില്‍ ആണ്?
വെയിറ്റിംഗ് ലിസ്റ്റില്‍ ഏറെ പിന്നിലാണോ?
തിരുവാറ്റത്തേവരേ എത്ര പെഗ്ഗു കഴിക്കണം,
കണ്‍ഫര്‍മേഷന്‍ ആകാന്‍?
എതിരെ ചട്ടക്കാരികള്‍ മലര്‍ക്കുകയാണല്ലോ
കഴപ്പുകള്‍ വിയര്‍ക്കുകയാണല്ലോ
കാലം കിടുങ്ങുകയാണല്ലോ
യുദ്ധം നടന്നിടത്തെ അമ്മമാരും കുഞ്ഞുങ്ങളും
ഉറങ്ങാന്‍ എത്രകാലം എടുത്തിരിക്കും?
കൊറ്റംകുളങ്ങര ഭഗവതീ എനിക്കു ഭയമാകുന്നു.

Monday, July 23, 2007

ഇരട്ടക്കൊടി - മോഹനകൃഷ്ണന്‍‍ കാലടി

ഈ കൊടികള്‍ക്കെല്ലാം കടും നിറമാണല്ലോ
കടും ചുവപ്പ്, കടും പച്ച, കടും കാവി, കടും നീല
ഇളം നിറമുള്ള കൊടിവല്ലതുമുണ്ടോ?
കണ്ടാല്‍ പേടി തോന്നാത്തത്,
കാറ്റത്തു പാറി, കീറിത്തുലയാത്തത്,
കടിച്ചു ചവച്ചാലും ചായമിളകി വയറ്റില്‍ ചെല്ലാത്തത്,
അറിയാതെ തുപ്പുകയോ അപ്പിയിടുകയോ ചെയ്താലും
വേറെ കാണിക്കുന്നത്.

കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കാനാണേയ്
ഇരട്ടക്കുട്ടികളാണ്, ഇരുത്തം വന്ന വികൃതികളാ.

Saturday, March 03, 2007

ആത്മഹത്യ - ലളിതാ ലെനിന്‍

എനിക്കീജീവിതം സുഖമാണെന്നു തോന്നിപ്പോയി-തെറ്റ്!
എല്ലുകളെല്ലാം ഊരിപ്പോയി
ഒരു ഞാഞ്ഞൂലിനെപ്പോല്‍ സുഖമായി, മന്ദം മന്ദം
ഇഴഞ്ഞും പുളഞ്ഞും നടന്നതാണ്
ഇടയ്ക്ക് മരണഭീതിയില്‍ പിടയ്ക്കുന്ന കൃഷിക്കാരന്റെ കാലിലൊന്നു തൊട്ടൂ
വിഷപ്പല്ലുണ്ടെന്ന് അയാള്‍!
തൊണ്ടിനുള്ളില്‍ തെണ്ടി നടക്കുന്ന കല്ലന്‍ ഒച്ചിനോട്
ഒന്നു വഴിമാറിത്തരാന്‍ കേണു.
ഞാഞ്ഞൂളിനും ഊറ്റമോ- അവന്‍ ഒച്ചയുയര്‍ത്തി!

കുളിച്ചു തൊഴുതുവന്ന പൊന്മാന്‍ എന്നെ ഇടംകണ്ണിട്ടപ്പോള്‍
ഉള്ളിലൊരാന്തല്‍! അഴുക്കും മെഴുക്കൂം പുതച്ചുരുണ്ട്
ഒരിലക്കീറിനു താഴെ അമുങ്ങിക്കിടന്നപ്പോള്‍
ഒരു ചെറുമഴതുള്ളി നെഞ്ചില്‍ വീണു
പിന്നെയത് പ്രളയമായി!
ആലിലയില്‍ ഒഴുകി നടക്കുമ്പോള്‍
ഒരെറുമ്പെന്റെ കാലില്‍ കടിച്ചു
വിരുന്നുപോയ് മടങ്ങും വഴി കാക്കയൊന്ന്
കൊത്തിനുണയ്ക്കാന്‍ ചരിഞ്ഞ് വന്നു.
എനിക്കു വയ്യേ! എപ്പോഴുമെപ്പോഴും
ഒളിച്ചും പതുങ്ങിയും നടക്കാന്‍!

ഒരു ഉടല്‍കൊണ്ട് എന്തൊക്കെ നേടാമെന്ന്
എനിക്കിപ്പോള്‍ ഊഹിക്കാം.
എങ്കിലും ജീവിക്കാനാണ് മോഹമെങ്കില്‍
ആത്മഹത്യയേ വഴിയുള്ളൂ !

Saturday, February 17, 2007

ഓര്‍മ്മ - ഡി.വിനയചന്ദ്രന്‍

ഈ വഴിയേ പലരും പോയിട്ടുണ്ടെങ്കിലും
വഴിയില്‍ കുഴഞ്ഞു വീണു മരിച്ച ഒരാളെ മാത്രമേ
നാട്ടുകാര്‍ ഓര്‍ക്കുന്നുള്ളൂ.
അയാളുടെ സഞ്ചിയില്‍ കുന്നിമണികളും
മഞ്ചാടിക്കുരുക്കളും ഉണ്ടായിരുന്നു
ഒരമ്മയുടെയും കുട്ടിയുടെയും പടമുണ്ടായിരുന്നതു കൊണ്ട്
അമ്മമാര്‍ അയാളെ ഓര്‍ക്കുന്നുണ്ട്.
കുഴിച്ചിടുമ്പോള്‍ ഒരു കീറു വെളിച്ചം
മായാതെ ദേഹത്തു തങ്ങി നിന്നതിനാല്‍
മണ്‍‌വെട്ടിയും തൊഴിലാളികളും അയാളെ മറന്നിട്ടില്ല.
സഞ്ചിയിലുണ്ടായിരുന്ന വിത്തുകള്‍
വളര്‍ന്നു പൂവും കായുമായതിനാല്‍
മണ്ണും മരവും തേനും ആകാശവും
അയാളെ ഓര്‍ത്തുകൊണ്ടിരിക്കും.
കിനാവു കാണാത്ത ദിനങ്ങളില്‍
ആളുകള്‍ ചോദിച്ചുകൊണ്ടിരിക്കും
എന്തിനായിരുന്നു ആ കുന്നിമണികള്‍?
ഈ വഴിയേ പലരും പോയെങ്കിലും
ഒരാളെ മാത്രമേ എല്ലാവരും ഓര്‍ക്കുന്നുള്ളൂ.

Saturday, February 03, 2007

പ്രണയാതുരം - സൂപ്പി

പ്രണയമേ,
വിളിച്ഛാലുമില്ലെങ്കിലും നിന്റെ വിളി കേള്‍ക്കാനേ എനിക്കാവുന്നുള്ളൂ.
ആരെന്തു പറഞ്ഞാലും നേര്‍ത്ത ബിംബങ്ങളാല്‍
ഞാന്‍ നിനക്കു പുതപ്പു തുന്നും.
കോഴി കൂവിയാലും മഞ്ഞു പെയ്തെങ്കിലേ
ഞാന്‍ നിന്നെ വിളിച്ചുണര്‍ത്തൂ..
മാനം കറുത്താലും മയിലാടിയാലേ
ഞാന്‍ നിന്നെ തേടി വരൂ..
പൂ വിടര്‍ന്നാലും പുഴ പാടിയാലേ
ഞാന്‍ നിന്നില്‍ ഒഴുകി വരൂ.
പ്രണയമേ
നിന്റെ വിളി മാത്രമേ ഞാന്‍ കേള്‍ക്കുന്നുള്ളൂ...

Friday, January 19, 2007

പാടുവാന്‍ - എസ്. ജോസഫ്

“നിലാവു കണ്ട്
കള്ളനൊട്ടിടെ നിന്നു,
പാടുവാന്‍ “(ഹൈക്കു)

അങ്ങനെയിരിക്കെ കള്ളന്‍
ലോകം മുഴുവന്‍ കൊള്ളയടിച്ചെത്തിയ പണക്കാരന്‍
കൂര്‍ക്കം വലികളാല്‍ പണിതുയര്‍ത്തുന്ന മാളികയിലേയ്ക്കു കയറി.

അപ്പോള്‍ അലഞ്ഞു നടന്ന ഒരു പട്ടി കള്ളന്റെ വീട്ടില്‍ ചെന്നു കട്ടു തിന്നു

പട്ടി പോയ തക്കം നോക്കി,കാത്തു കെട്ടിയിരുന്ന ഒരുത്തന്‍
പട്ടി താമസിച്ചിരുന്ന വീട്ടിലെ പെണ്‍കുട്ടിയെ മോഹിപ്പിച്ച് കൊണ്ടു പോയി

അവനെ അന്വേഷിച്ചു പോയ അവന്റെ ഭാര്യ
മടങ്ങുന്ന വഴിയില്‍ പട്ടിയും കൂടെ കൂടുന്നു

ഒരു ദിവസം കള്ളന്‍ അവളുടെ വീട്ടിലുമെത്തി
ഒറ്റപ്പെട്ടു പോയ അവള്‍ അറ്റക്കൈയ്ക്ക് ഒരു കള്ളനെ വരെ പ്രതീക്ഷിച്ചിരുന്നു
അവള്‍ അവന്റെ മേലെ നിലാവു വിരിച്ചിട്ടു.

പട്ടി അവരെ ചുറ്റിപ്പറ്റി നിന്നു.

Thursday, January 18, 2007

ഒരു ദിവസം

നഗരമായി മാറിയ നാട്ടിന്‍പുറത്തെ റോഡ്
കേബിളുകള്‍ നന്നാക്കാന്‍ കുഴിച്ചപ്പോള്‍ പണിക്കാരന് ഒരു സ്ലേറ്റുക്കഷണം കിട്ടി
അതില്‍ ‘ക’ എന്നെഴുതിയിരിക്കുന്നു.
എഴുത്തെന്തെന്നറിയാന്‍ അതയാള്‍ നഗരത്തിലെ ഏറ്റവും പ്രായം ചെന്ന കാരണവരെ കാണിച്ചു.
എന്തോ ഓര്‍ത്തപോലെ അയാള്‍ പഴയൊരു പെട്ടിക്കടിയില്‍ കിടന്ന ‘അദ്ധ്യാത്മ രാമായണം‘ പൊടിതട്ടിയെടുത്തു പറഞ്ഞു
“വീട്ടിന്നു തറയെടുക്കാന്‍ കുഴിച്ചപ്പോള്‍ മുത്തച്ഛനു കിട്ടിയ പുസ്തകത്തില്‍ ഇങ്ങനെയെന്തോ കണ്ടിട്ടുണ്ട്: എനിക്കിതു വായിക്കാനറിയില്ല.”
ആളുകള്‍ വട്ടം കൂടിയിരുന്ന് രാമായണത്തില്‍ പരതി.
അതില്‍ പലയിടത്തും അവര്‍ ആ അക്ഷരം കണ്ടു. കൂട്ടത്തിലുണ്ടായിരുന്ന അദ്ധ്യാപകന്‍ പറഞ്ഞു :
“ പണ്ടു പണ്ട് മലയാളം എന്ന വട്ടെഴുത്തു ഭാഷയുണ്ടായിരുന്നു. ആ ഭാഷയിലെ K ആണിത്. പിന്നെപ്പിന്നെ ആ ഭാഷ ആരും എഴുതാതെ ആയി, പിന്നെ സംസാരിക്കാതെയായി, അത് പഠിച്ച ചിലര്‍ പട്ടിണിയില്‍ മരിച്ചു. ഒരു കാലത്ത് ആ ഭാഷയില്‍ ജാതകവും പഞ്ചാംഗവും മാത്രമല്ല, കഥയും കവിതയുമൊക്കെയുണ്ടായിരുന്നത്രേ.
ഇപ്പോള്‍ അതു വായിക്കാനറിയാവുന്നവരാരുമില്ല. അതിലെ ചില വാക്കുകള്‍ മാത്രം നമ്മുടെ ഭാഷയായ ഇംഗ്ലീഷില്‍ കയറിക്കൂടി മരണത്തെ അതിജീവിച്ചു.”

പനയോലകളില്‍ അക്ഷരങ്ങളുടെ കിരുകിരുപ്പുണര്‍ത്തി ഒരു കാറ്റു വീശി.
വറ്റിയമര്‍ന്ന നിളയുടെ മണല്‍ത്തരികള്‍ എന്തോ ഓര്‍ത്ത് തരിച്ചു.
മഴമാത്രം കൃഷ്ണഗാഥ പാടിക്കൊണ്ടിരുന്നു.

Saturday, January 13, 2007

ആത്മഹത്യ

മിന്നല്‍ വെട്ടിയ വഴിയിലൂടെ കാറ്റ് നടന്നു പോകുമ്പോള്‍
നിന്റെ കയ്യൊപ്പ് വീഴാത്ത എന്റെ താളിലും
കാലം, സൂക്ഷിച്ചു വയ്ക്കാതിരിക്കില്ല എന്തെങ്കിലും.

വീടിനെ ഒരു വരിയിലിറക്കിക്കിടത്തി
വാക്കുകളുടെ തെരുവിലലഞ്ഞതും
ബിംബമുനകളില്‍ തറഞ്ഞതും
സ്വപ്നാര്‍ത്ഥങ്ങളില്‍ നനഞ്ഞതും ഞാന്‍ തന്നെയായിരുന്നു എന്നും.

എന്റെ കവിതേ,
ഏതെങ്കിലും നെഞ്ചില്‍ നീ തീയായി പൂക്കണേ
മഴയുടെ ചോരയിലേയ്ക്ക് ഞാന്‍ തിരിച്ചു പോകും മുന്‍പേ

Friday, January 12, 2007

ചൂണ്ടയും കൈയും

ജലാശയത്തില്‍ ചൂണ്ട വീഴുന്നത് എന്തെങ്കിലും ഒന്നിനെ കോര്‍ത്തെടുക്കാന്‍.
പിന്നീട് തിന്നാനോ വില്‍ക്കാനോ ആയി.

കുത്തൊഴുക്കില്‍ കൈ താഴുന്നത് പെട്ടുപോയ ഒന്നിനെ കരയ്ക്കണയ്ക്കാന്‍.
പിന്നീടും തികവോടെ വളരാനായി.

രണ്ടിടത്തും കരയുണ്ട്,ഒരാളും
രണ്ടിടത്തും കൈയുണ്ട്, പ്രവര്‍ത്തനവും.
എങ്കിലും എത്ര വേറിട്ടത്!
ആസക്തിയും അനുകമ്പയും അതിര് പകര്‍ന്ന മാര്‍ഗങ്ങള്‍
സംസാരജലത്തിലെ മനുഷ്യന്റെ കൈക്രിയകള്‍.