Showing posts with label എം.ആര്‍.രേണുകുമാര്‍. Show all posts
Showing posts with label എം.ആര്‍.രേണുകുമാര്‍. Show all posts

Saturday, July 28, 2007

ജീവനോടെയും അല്ലാതെയും - എം.ആര്‍.രേണുകുമാര്‍

ഒരമ്മയും അടയിരുന്നിട്ടല്ല വിരിഞ്ഞത്
ഒരച്ഛനും കാവല്‍ നിന്നതു കൊണ്ടല്ല,
കാക്കയും പുള്ളും റാഞ്ചാതിരുന്നത്.
ഒരു വീട്ടുകാരിയും അരുമയോടെ
തീറ്റ തന്നിട്ടുമല്ല വളര്‍ന്നത്.

ചോരയുണങ്ങാത്ത കൈകള്‍
മെല്ലെ നീണ്ടു വരുമ്പോള്‍
മെല്ലെ ഓടാനാണ് മത്സരം
തൂക്കാന്‍ നേരമാണ് പേരിടല്‍,
ഒന്നെണ്ണൂറ്, രണ്ടേകാല്, രണ്ടറുനൂറ് എന്നിങ്ങനെ.
പ്ലാസ്റ്റിക് വീപ്പയുടെ ഉള്ളില്‍ കിടന്ന്
മുറിഞ്ഞ കഴുത്തു കുത്തി എണ്ണിക്കൊണ്ട് രണ്ടോ മൂന്നോ പിടയ്ക്കൂ.
തൊണ്ടയില്‍ ഉടക്കാത്ത തുണ്ടങ്ങളായ്
ഷിമ്മിക്കൂടില്‍ തൂങ്ങിയാടി
വീട്ടിലേയ്ക്ക് പോരുമ്പോഴും പറന്നിട്ടുണ്ടാവില്ല
ജീവന്റെ ചൂട് മുഴുവനായും.

Friday, May 11, 2007

വെളിപ്പെട്ടുപോയേനെ

വിരലില്‍
ചുറ്റിയ മുടിച്ചുരുള്
അരണമരത്തിന്റെ
ചോട്ടിലേക്ക്
ഊര്‍ത്തിക്കളഞ്ഞിട്ട്
മേളിലത്തെ ക്ലാസിലേക്ക്
കണ്ണെറിയാന്നേരമാണ്‌

കൊടത്തീന്ന്
കമത്തും പോല്‍ വീണ്
പണ്ടാരം മഴ
അവളുടെ വിടരുന്ന നോട്ടത്തെ
തല്ലിക്കൊഴിച്ചുകളഞ്ഞത്

അല്ലെങ്കില്‍
അടപ്പില്ലാത്ത ജനല്‍ കടന്ന്
അവളുടെ കണ്മുന എന്റെ
കൂമ്പില്‍ വന്ന് തറച്ചേനെ

ഇവിടെ നോക്കെന്ന്
മൂളിപ്പറഞ്ഞ്
ചെന്നിയില്‍ വന്നിടിച്ച്
ചോക്കുകഷണം
തവിടുപൊടിയായേനെ

മഴയിലെന്താ
ഇത്ര കാണാനെന്ന് വെറഞ്ഞ്
മേപ്പുറത്തലച്ചുവീണ്
ചെവിക്കല്ലുപൊട്ടിച്ച്
ചൂരല്‍ ഉരഗമായേനെ

എന്നിട്ടും മതിവരാ‍തെ

തള്ളവെരലിനെ
കൂട്ടുപിടിച്ച്
എന്റെ കറുത്തതൊലി
തിരുമിതെന്നിച്ച്
സൈക്കിളുകേറ്റം
പഠിപ്പിച്ചേനെ

നിറഞ്ഞ
കണ്ണില്‍നിന്നൊരു
തുള്ളിയടര്‍ന്ന് ഞാനങ്ങ്
വെളിപ്പെട്ടുപോയേനെ