Showing posts with label പി.എന്‍.ഗോപീകൃഷ്ണന്‍. Show all posts
Showing posts with label പി.എന്‍.ഗോപീകൃഷ്ണന്‍. Show all posts

Tuesday, November 17, 2009

അസലുവിന്റെ ഇത്ത: പി.എന്‍.ഗോപീകൃഷ്ണന്‍,

ചേറ്റുവായിലെത്തുന്ന
കോഴികളും മീനുകളും
പച്ചച്ചായമടിച്ച ഒരു എടുപ്പിന്റെ
പുറകിലെത്തും
അവിടെവെച്ചാണ്‌
അവരുടെ
മരണാനന്തര വിചാരണ നടക്കുക
ന്യായാധിപ : അസലുവിന്റെ ഇത്ത
അപ്പോൾ
വലിയൊരുമീൻ
തന്റെ ഉദാരജീവിതം
വാദിച്ചുതുടങ്ങി
ഒരു തവളപ്പൊട്ടിനെ
വെറുതെ വിട്ടത്‌
ഒരു ചെറുമീനിൽ നിന്നും
വായ്‌ പിൻവലിച്ചത്‌
പിടിച്ചതിനെ
തിന്നാതിരുന്നത്‌
അസലുവിന്റെ ഇത്ത ചോദിച്ചു
അപ്പോൽ നിന്റെ വയർ
നിറഞ്ഞിരിക്കുകയായിരുന്നു,അല്ലേ?
നിഴലുവീണ ഒരു ചിരികത്തിച്ച്‌
ശരിയാ,
വയറുനിറഞ്ഞിരിക്കുമ്പോൾ
ഉണരുന്ന മനസ്സാണ്‌ ധർമ്മം
മീൻവായ്‌ അടഞ്ഞപ്പോൾ
ഒരു ഉശിരൻ കോഴി
തന്റെ പിടയെ
കുറുക്കനിൽ നിന്നും രക്ഷിച്ച
കഥപറഞ്ഞു
"മിണ്ടാതിരിയടാ
ബ്രോയിലർ സുരേഷ്‌ ഗോപീ,
നീ പെണ്ണുങ്ങളെ
ആപത്തിൽ നിന്ന് രക്ഷിക്കും
അനാപത്തിൽ വലിച്ചെറിയും"
കോഴിക്കൂട്ടവും
നിശ്ശബ്ദമായി
അസലുവിന്റെ ഇത്ത
മുളകെടുത്തു,മല്ലിയെടുത്തു.
പിന്നീടവർ മിണ്ടിയില്ല
തീൻ മേശയിൽ
അസലുവും കൂട്ടുകാരും
ഇരുമ്പുന്നുണ്ടായിരുന്നു
ഉദാത്തർ
ലോകത്തിന്റെ തീ
ഉള്ളിൽപ്പേറുന്നവർ
നിഴലുവീണ ഒരു ചിരികത്തിച്ച്‌
ഇത്ത വിളമ്പിത്തുടങ്ങി
മീൻ തിന്ന് വയറു നിറഞ്ഞവർ
ധർമിഷ്‌ഠരും
കോഴിതിന്ന് നിറഞ്ഞവർ
രക്ഷകരും ആയിത്തീർന്നു
രണ്ടും തിന്നവരിൽ
രണ്ടും ഇരട്ടിച്ചു
തിങ്ങിവിങ്ങി,അവർ പിന്നീട്‌
കായലോരത്തേക്കോ
കടലോരത്തേക്കോ പോയി
അസലിവിന്റെ ഇത്തയ്ക്ക്‌
ഭാഷ തിരിച്ചുകിട്ടി
പിന്നമ്പുറത്തെ മരച്ചുവട്ടിൽ
ചെതുമ്പലുകളോടും
തൂവലുകളോടും
അവർ പറഞ്ഞു:
കൊല്ലുന്ന പാപം
ഊട്ടിയാൽ തീരുമോ?
തിന്നവരുടെ പുണ്യം
ഉടലിനെക്കവിയുമോ?
ആവോ?
ആരോട്‌ ചോദിക്കാൻ
കായലോരത്തോ
കടലോരത്തോ
ഇപ്പോൾ വീണ്‌ കിടപ്പുണ്ടാകുന്ന
ധർമ്മത്തിന്റെയും
ധീരതയുടെയും
സ്വർണ്ണമെഡൽ
മോഹികളോടോ?

Saturday, September 15, 2007

കരയുന്നതിനു പകരം ആണുങ്ങള്‍ അട്ടഹസിക്കുന്നു - പി.എന്‍.ഗോപീകൃഷ്ണന്‍

കരയുന്നതിനു പകരം ആണുങ്ങള്‍ അട്ടഹസിക്കുന്നു.
കാരണം
തൊണ്ടയ്ക്കുള്ളിലെ മുഴയാണ് ഹൃദയം എന്ന്
അവരില്‍ ഭൂരിഭാഗവും അടച്ചു വിശ്വസിക്കുന്നു.

അട്ടഹസിക്കാതെന്തു ചെയ്യും?
മുളകുചെടി നടുന്നതറിയാതെ കൃഷിയെക്കുറിച്ചു പറയണം
തീ അടുക്കളയില്‍ ചെയ്യുന്നതറിയാതെ
ഭക്ഷ്യ സുരക്ഷയെക്കുറിച്ച് പ്രസംഗിക്കണം
പ്രസവം എന്തെന്നറിയാതെ
ഭാവിയെക്കുറിച്ച് ഉത്കണ്ഠപ്പെടണം
വസ്ത്രങ്ങള്‍ വെളുക്കുന്നതെങ്ങനെ എന്നറിയാതെ
ലോകം മുഷിച്ചു കൊണ്ടിരിക്കണം
എന്നും സന്തോഷമഭിനയിക്കുന്ന നടനായി
കസേരകളില്‍ ഇരിക്കണം

വെറുതെയല്ല
ആണുങ്ങള്‍ നിര്‍മ്മിക്കുന്നതെന്തും
തീവണ്ടിയെപ്പോലിരിക്കുന്നത്.
ഉള്ളില്‍ ലക്ഷ്യമെത്താന്‍ വെമ്പുന്ന ഒരാളെയും
മുന്നില്‍ മരിക്കാന്‍ വെമ്പുന്ന ഒരാളെയും
ഒപ്പം ആവിഷ്കരിക്കുന്ന;
നേര്‍വരയിലൂടെ മാത്രം സഞ്ചരിക്കുന്ന;
തുടക്കം മുതല്‍ ഒടുക്കം വരെ അട്ടഹസിക്കുന്ന;
ഒരു വാഹനത്തെപ്പോലെ.