Showing posts with label ഡി.വിനയചന്ദ്രന്‍. Show all posts
Showing posts with label ഡി.വിനയചന്ദ്രന്‍. Show all posts

Tuesday, August 14, 2007

ഉറക്കപ്പാടി - ഡി.വിനയചന്ദ്രന്‍

ഉറക്കത്തിനുള്ള റിസര്‍വേഷന്‍ ഏതു കൌണ്ടറില്‍ ആണ്?
വെയിറ്റിംഗ് ലിസ്റ്റില്‍ ഏറെ പിന്നിലാണോ?
തിരുവാറ്റത്തേവരേ എത്ര പെഗ്ഗു കഴിക്കണം,
കണ്‍ഫര്‍മേഷന്‍ ആകാന്‍?
എതിരെ ചട്ടക്കാരികള്‍ മലര്‍ക്കുകയാണല്ലോ
കഴപ്പുകള്‍ വിയര്‍ക്കുകയാണല്ലോ
കാലം കിടുങ്ങുകയാണല്ലോ
യുദ്ധം നടന്നിടത്തെ അമ്മമാരും കുഞ്ഞുങ്ങളും
ഉറങ്ങാന്‍ എത്രകാലം എടുത്തിരിക്കും?
കൊറ്റംകുളങ്ങര ഭഗവതീ എനിക്കു ഭയമാകുന്നു.

Saturday, February 17, 2007

ഓര്‍മ്മ - ഡി.വിനയചന്ദ്രന്‍

ഈ വഴിയേ പലരും പോയിട്ടുണ്ടെങ്കിലും
വഴിയില്‍ കുഴഞ്ഞു വീണു മരിച്ച ഒരാളെ മാത്രമേ
നാട്ടുകാര്‍ ഓര്‍ക്കുന്നുള്ളൂ.
അയാളുടെ സഞ്ചിയില്‍ കുന്നിമണികളും
മഞ്ചാടിക്കുരുക്കളും ഉണ്ടായിരുന്നു
ഒരമ്മയുടെയും കുട്ടിയുടെയും പടമുണ്ടായിരുന്നതു കൊണ്ട്
അമ്മമാര്‍ അയാളെ ഓര്‍ക്കുന്നുണ്ട്.
കുഴിച്ചിടുമ്പോള്‍ ഒരു കീറു വെളിച്ചം
മായാതെ ദേഹത്തു തങ്ങി നിന്നതിനാല്‍
മണ്‍‌വെട്ടിയും തൊഴിലാളികളും അയാളെ മറന്നിട്ടില്ല.
സഞ്ചിയിലുണ്ടായിരുന്ന വിത്തുകള്‍
വളര്‍ന്നു പൂവും കായുമായതിനാല്‍
മണ്ണും മരവും തേനും ആകാശവും
അയാളെ ഓര്‍ത്തുകൊണ്ടിരിക്കും.
കിനാവു കാണാത്ത ദിനങ്ങളില്‍
ആളുകള്‍ ചോദിച്ചുകൊണ്ടിരിക്കും
എന്തിനായിരുന്നു ആ കുന്നിമണികള്‍?
ഈ വഴിയേ പലരും പോയെങ്കിലും
ഒരാളെ മാത്രമേ എല്ലാവരും ഓര്‍ക്കുന്നുള്ളൂ.

Thursday, January 11, 2007

അഥവാ തുരുത്ത്

മുറിവുകളുടെ ഈ ദ്വീപ് വിട്ടു പോകുന്ന ഒരാളല്ല ഞാന്‍.
ഹിമാനി ഒഴുക്കിക്കൊണ്ടു പോയ ഓരോ കിനാവിനെയും വൃക്ഷച്ചുവടുകള്‍ക്കറിയാം
അല്പം മുന്‍പ് എന്നെ ശകാരിച്ച കാറ്റ് ഇപ്പോള്‍ തലോടുന്നു.

ആറുദിവസം കൊണ്ട് ദൈവം ലോകം സൃഷ്ടിച്ചു:
ഞാനും എല്ലാം തുടങ്ങുകയാണ്.
കുറച്ചു വിത്തുകള്‍ വിതച്ചു.
കിഴക്കോട്ടു മുഖപ്പുള്ള ഒരുകൂര പണിഞ്ഞു തുടങ്ങി
സഞ്ചാരികളായ കിളികള്‍ക്ക് ഊഞ്ഞാലും ജന്തുക്കള്‍ക്ക് വെള്ളത്തൊട്ടിയും ഒരുങ്ങി.

ഓരോ നാളും ഇരുണ്ടുവെളുക്കുന്ന സങ്കീര്‍ത്തന ഗ്രന്ഥം:
അടുപ്പ് പച്ചമണ്ണ് പനമരം വേലിയേറ്റം ഉടുമ്പുകള്‍ പുള്ളുകള്‍ കാട്ടുപൂക്കള്‍ നിറം മാറുന്ന മേഘങ്ങള്‍
-എന്റെ വിയര്‍പ്പും കൈത്തഴ്മ്പും ശൂന്യതയിലേയ്ക്ക് അന്തംവിട്ട നോട്ടവും പോലെ കൊണ്ടറിയുന്നത്.

നിലനില്‍പ്പിന് തണല്‍പ്പക്കങ്ങളില്‍ ചൂണ്ടയിടും
ചുമ്മാ ചൂളം വിളിച്ച് നടന്നേ പോകും

പകല്‍ക്കിനാവില്ല. തോണിപ്പലക ശരിയാക്കുക. ഏണിയും കോണിയും പണിയുക.
മണ്ണും കക്കയും ചുടുക. തേവുക. തെറ്റാലി എയ്യുക. മഴയില്‍ കുളിക്കുക. ചുടുകാറ്റ് പുതയ്ക്കുക
കത്തിയും കൂന്താലിയും കൊണ്ട് ഭൂമിയോടുള്ള ഉടമ്പടികള്‍ തീര്‍ക്കുക.

ഒരിക്കല്‍ നഷ്ടപ്പെട്ട പ്രണയത്തെ കടല്‍ തിരിച്ചു നല്‍കും

മറ്റുള്ളവര്‍ വായിക്കുന്ന ഒരു ലിപിയിലേയ്ക്ക് നഷ്ടപ്പെടാതെ ഞാന്‍ കാത്തിരിക്കും.