Showing posts with label മാധ്യമം ആഴ്ചപ്പതിപ്പ്. Show all posts
Showing posts with label മാധ്യമം ആഴ്ചപ്പതിപ്പ്. Show all posts

Sunday, February 10, 2008

ജലവാസന്‍ (വി.മുസഫര്‍ അഹമ്മദ് )

അരയന്നങ്ങളുടെ പാദസരം
ചിലങ്കയാക്കിയ നര്‍ത്തകരും
മഴമേഘങ്ങളില്‍ വളര്‍ന്ന
ആമ്പലുകളും
വിരിയുന്നതിനിടെ
തളര്‍ന്നുറങ്ങിയ താമരകളും
കൊള്ളിയാന്‍ കണ്ണുള്ള
തവളകളും
ഒളിച്ചു പാര്‍ത്തു
തരുണ കവികളുടെ
ശില്‍പ്പശാലയില്‍


ഒളിമൃഗത്തെ തെളിമൃഗമാക്കല്‍
നായാട്ടിന്റെ ജീവന കല,
തിരിച്ചെങ്കില്‍ കാവ്യകല.
അഭയാര്‍ഥി മലകള്‍ക്ക്‌ പിറന്ന
അണക്കെട്ടിന്‌ താഴെ
ദ്വാരപാലകര്‍ ആണ്‍ പെണ്‍
പ്രതിമകളായി ഊഞ്ഞാലാടുന്ന
ഉദ്യാനത്തിനു നടുവില്‍
കറുത്ത അരഞ്ഞാച്ചരട്‌
അടയാളമാക്കിയ യക്ഷന്റെ
ഇരിപ്പിടത്തിന്റെ പിന്നാമ്പുറത്ത്‌
പുലി മണക്കും, പാമ്പു ചീറ്റും
മൃഗശാലക്കുമപ്പുറം
അതിഥിമന്ദിരത്തില്‍
ദുഷ്യന്തന്റെ നനഞ്ഞ
കണ്ണുകളുള്ള
അടയാള മോതിരം
ഇരട്ടവാലന്‍ കൈലേസില്‍
ഒളിപ്പിച്ചവര്‍ പഠിപ്പിച്ചു,
ശകുന്തത്തില്‍ രക്തബന്ധമില്ലാത്തവര്‍
പിറക്കാതെ പോയ കവികള്‍
എന്ന് സ്ഥിരീകരണവും നല്‍കി.
റോഡ്‌ മുറിച്ചു കടന്ന്‌
മൃഗശാലയില്‍ നൂണ്‌
ഇരുട്ടിന്റെ തേരില്‍
അതിഥിമന്ദിരത്തിലേക്ക്‌
കടത്തിക്കൊണ്ടുവന്ന
മാന്‍കുട്ടിയില്‍
കണ്വ തപോവനമാരോപിച്ചു.
അടയാളമോതിരം ഒളിപ്പിച്ചവരെ
വിളിച്ചുണര്‍ത്തി
രഹസ്യരോമങ്ങള്‍
ആദ്യമേ നരച്ചവര്‍
എന്ന്‌ ആക്ഷേപിച്ചു.
കൂടെ നടന്നു വന്ന
കരിമ്പിന്‍ കാട്‌ പിഴിഞ്ഞ്‌
കുടിച്ച്‌ കുടിച്ച്‌
മധുരദാഹത്താല്‍
വലഞ്ഞ്‌ കവിതയുടെ
ഞരമ്പ്‌ പൊട്ടി.

പുലര്‍ച്ചെ അണയില്‍
കുളിക്കാന്‍ പോയവര്‍
ജലപ്പരപ്പില്‍ സ്നാനഘട്ടം
തീര്‍ത്ത ഒരുടല്‍ കണ്ടു
ശില്‍പ്പശാലയില്‍ നിന്ന്‌ ചാടിപ്പോയ
ജലവാസന്‍ അണക്കെട്ടിന്റെ ഇടക്കെട്ടില്‍
സൂര്യ വെളിച്ചത്തിന്‌ നാവു നീട്ടുന്നു
മലകള്‍ കാണാന്‍
പ്രളയത്തില്‍ കടവു തേടുന്ന
ഇലപോലെ മലര്‍ന്നു നീന്തുകയായിരുന്നു.
ജലഗോപുരത്തെ
മുറുകെ പിടിച്ച്‌ പിന്നീടയാള്‍
നടന്നു പോയി.
ഉറങ്ങു കല്ലൂകള്‍ കൊണ്ട്‌
നിര്‍മിച്ച കവിയുടെ വീട്ടു ചുമരില്‍
വെള്ളത്തിലെഴുതിയിട്ടും
മാഞ്ഞു പോകാത്ത വരികള്‍
ഇങ്ങിനെ വായിക്കാം
'പൊള്ളയായ വാക്കുകളില്‍
വീടുകള്‍ പണിയാറില്ല
നിഴല്‍ വീഴാത്ത
പ്രപഞ്ചത്തില്‍ കവിതയും'

Thursday, November 15, 2007

ഹ, എം. എസ്. ബനേഷ്

1. ഹായ്

“പക്ഷേ
യ് പോയാല്‍
നേരേ വിപരീതം വന്ന്
നിന്നെ കരയിക്കില്ലേ?”
ഞെട്ടിക്കാന്‍ ശ്രമിച്ചു സംശയവാദി

പഞ്ചസാരപ്പാത്രത്തിലേക്ക് നീണ്ട ഒരു കൈ
പെട്ടെന്ന് പിന്‍വലിഞ്ഞു
ഉത്തരക്കടല്ലസില്‍ നിന്ന് മറ്റൊരു കൈ
ആകാശത്തേക്ക് ചുരുട്ടിയ അതേ വെഗത്തില്‍
പാതാളത്തിലേക്ക് വിയര്‍ത്ത് ഇനിയുമൊന്ന്

2. ഹാ

“ഏതെങ്കിലും
ഒരു വൂ കൂടി ചേര്‍ന്നാല്‍...”
ആശ്വസിപ്പിക്കാന്‍ ശമിച്ചു ആനന്ദവാദി

മധുരമിട്ട് ഒരു കട്ടനുണ്ടാക്കി
ഒരു ചോദ്യത്തിനുകൂടി ഉത്തരമെഴുതി
പ്രകടനത്തില്‍ പങ്കെടുത്ത്
ഒന്നരപ്പെഗ്ഗും കഴിച്ച്
തിരിച്ചുവന്നു

പക്ഷേ,
ഭാഷയുടെ
പുരാതനമായ ഉറക്കമുറിയില്‍
അപ്പോഴും കാത്തിരി‍ക്കുനുണ്ടായിരുന്നു
അനുഭവങ്ങളുടെ തുലാസാവാന്‍ പാകത്തില്‍
ഇരുവശത്തും തുറന്നു പിടിച്ച വായുമായ്
അതേ പഴയ ഹ.

Friday, May 11, 2007

വെളിപ്പെട്ടുപോയേനെ

വിരലില്‍
ചുറ്റിയ മുടിച്ചുരുള്
അരണമരത്തിന്റെ
ചോട്ടിലേക്ക്
ഊര്‍ത്തിക്കളഞ്ഞിട്ട്
മേളിലത്തെ ക്ലാസിലേക്ക്
കണ്ണെറിയാന്നേരമാണ്‌

കൊടത്തീന്ന്
കമത്തും പോല്‍ വീണ്
പണ്ടാരം മഴ
അവളുടെ വിടരുന്ന നോട്ടത്തെ
തല്ലിക്കൊഴിച്ചുകളഞ്ഞത്

അല്ലെങ്കില്‍
അടപ്പില്ലാത്ത ജനല്‍ കടന്ന്
അവളുടെ കണ്മുന എന്റെ
കൂമ്പില്‍ വന്ന് തറച്ചേനെ

ഇവിടെ നോക്കെന്ന്
മൂളിപ്പറഞ്ഞ്
ചെന്നിയില്‍ വന്നിടിച്ച്
ചോക്കുകഷണം
തവിടുപൊടിയായേനെ

മഴയിലെന്താ
ഇത്ര കാണാനെന്ന് വെറഞ്ഞ്
മേപ്പുറത്തലച്ചുവീണ്
ചെവിക്കല്ലുപൊട്ടിച്ച്
ചൂരല്‍ ഉരഗമായേനെ

എന്നിട്ടും മതിവരാ‍തെ

തള്ളവെരലിനെ
കൂട്ടുപിടിച്ച്
എന്റെ കറുത്തതൊലി
തിരുമിതെന്നിച്ച്
സൈക്കിളുകേറ്റം
പഠിപ്പിച്ചേനെ

നിറഞ്ഞ
കണ്ണില്‍നിന്നൊരു
തുള്ളിയടര്‍ന്ന് ഞാനങ്ങ്
വെളിപ്പെട്ടുപോയേനെ

Sunday, April 01, 2007

പരിചയം

ആരാണ്‌ നിങ്ങള്‍?
മറന്നുപോയതാകണം
ഓര്‍ത്ത് തുമ്പത്തെത്തുന്നുണ്ട്
സ്കൂളില്‍, നാട്ടില്‍
ഓടുന്ന വാഹനത്തില്‍
കണ്ടുകിട്ടുന്നില്ല.

ഞാന്‍ ഉപയോഗിച്ചിരുന്ന പേന
എപ്പോഴോകാണാതായി
പഠിച്ചിരുന്ന സ്കൂളില്‍
ജോലിസ്ഥലത്ത്
പെന്‍ഷന്‍ ഒപ്പിട്ട് വാങ്ങുന്നിടത്ത്
എവിടെയോ വീണുപോയിരുന്നു
ഒന്നും എഴുതിവെക്കാന്‍ കഴിഞ്ഞില്ല
എല്ലാ പഴയകാര്യങ്ങളും മറന്നുപോയി

കണ്ണടയുണ്ട്
എന്നാലും കാഴ്ചയില്‍ വിശദാംശങ്ങള്‍
കാണാതായിരിക്കുന്നു
വലിയ അക്ഷരങ്ങള്‍ക്കിടയിലെ
ചെറിയ കാര്യങ്ങള്‍
കണ്ണടധരിച്ചാല്‍ കാണുന്നതേ കാണൂ
കാണാത്തത് കാണില്ലല്ലോ

നിങ്ങള്‍ ആരാണ്‌ എന്ന്‍ മനസ്സിലായി
ആരായിരുന്നു എന്നാണ്‌ മനസ്സിലാകാത്തത്

Friday, March 16, 2007

മയില്‍ വേഷം പലത്

എനിക്ക് ആകാശം
കാട്ടിത്തരാമോ ?
പുസ്തകത്തോട്
മയില്‍പ്പീലി ചോദിച്ചു.

പുസ്തകം ബാഹ്യാകാശത്തില്‍
വിശ്വസിച്ചിരുന്നില്ല
വരികള്‍ക്കിടയിലെ അഗാധതയില്‍
അവനൊരു ബദല്‍ ആകാശം സൂക്ഷിച്ചു.


പുസ്തകത്തില്‍ സൂക്ഷിച്ച
മയില്‍പ്പീലി പെണ്‍കുട്ടിക്ക്
മുഖക്കണ്ണാടിയായിരുന്നു
അതില്‍ തന്നെ മാത്രം അവള്‍ കണ്ടു.

മയിലുപേക്ഷിച്ചുപോയ
ഒറ്റ പീലി, ആകാശത്തിന്
ദാര്‍ശനിക സമസ്യയല്ല
പ്രണയം കുറിച്ചുവെയ്ക്കാന്‍
ഒരു തൂവലും
അവന്‍ സൂക്ഷിക്കാറുമില്ല.

മയില്‍പ്പീലി കണ്ണാളേ എന്ന്
മറ്റാരോവിളിച്ചപ്പോഴാണ്
ഉപമകളും ഉത്പ്രേക്ഷകളുമായി
കവിഭാവന പെണ്‍കുട്ടിയെ
ആദ്യം തോണ്ടുന്നത്.

പുസ്തകത്തിലിന്ന്‌
മയില്‍പ്പീലി ഇല്ല
പകരം, ഗാന്ധിത്തലയുള്ള
ഒരു പച്ച നോട്ട്.

അതുവെച്ച് വിലപേശി
വാങ്ങണം
ഒരു മുഴു മയിലിനെ