Showing posts with label മോഹനകൃഷ്ണന്‍ കാലടി. Show all posts
Showing posts with label മോഹനകൃഷ്ണന്‍ കാലടി. Show all posts

Friday, August 15, 2008

ഫയര്‍ - മോഹനകൃഷ്ണന്‍ കാലടി

എക്സ്പ്രസ് ഹൈവേയുടെ ഓരത്ത്
ഉങ്ങുമരത്തയ്യ് നടാനൊരുങ്ങിയ
കിഴവനണ്ണാനെ
ജെ സി ബി കയറ്റി ചതയ്ക്കുക

സൂപ്പര്‍ മാര്‍ക്കറ്റിനു മുന്‍പില്‍
കപ്പലണ്ടി വില്‍ക്കാന്‍ വന്ന
കുരുടന്‍ കുരങ്ങനെ
വെട്ടിനുറുങ്ങി പാക്കറ്റിലാക്കുക

ടെക്നോ പാര്‍ക്കിന്റെ ചുവരില്‍
അശ്ലീലം എഴുതിവയ്ക്കുന്ന
ഞൊണ്ടിക്കഴുതയെ
കൈയോടെ കാലോടെ പിടികൂടി
പതിനൊന്ന് കെ വി ലൈന്‍ കൊടുത്ത്
സുഖിപ്പിച്ചു കിടത്തുക

ഉന്നതവിദ്യാഭ്യാസയോഗം നടക്കുമ്പോള്‍
പട്ടുപാടി പിരിവിനു വന്ന
അണ്ണാച്ചിക്കുട്ടികളെയും
കരിമണല്‍ ഖനനം ചെയ്യുന്നേടത്ത്
വെളിക്കിരിക്കാന്‍ വന്ന
പിരാന്തത്തിയെയും
തിരിച്ചു വരാത്ത റോക്കറ്റില്‍ ചേര്‍ത്തുകെട്ടി
തിരികത്തിച്ചു വിടുക

ഇതൊന്നും കേട്ട് ചിരിവരാത്തവന് നേരെ,
ഇതൊന്നും കണ്ട് പിരിയിളകാത്തവനു നേരെ,
അവനു നേരെ മാത്രം ആ വാക്ക് ആക്രോശിക്കുക.......

Thursday, May 15, 2008

സ്വാശ്രയാശ്രമം- മോഹനകൃഷ്ണന്‍ കാലടി

ആശ്രമകൂപത്തിന് ആള്‍മറ കെട്ടിയിരിക്കുന്നത് എന്തിനാണ് ഗുരോ?
ആശ്രമമൃഗങ്ങളോ ആനന്ദം മൂത്ത മറ്റു സ്വാമിമാരോ
അബദ്ധത്തില്‍ ചെന്നു ചാടാതിരിക്കാനാണു മകനേ.

ആശ്രമത്തിന്റെ സിറ്റൌട്ടിലേയ്ക്കുള്ള പ്രവേശനഭാഗം
പീഠങ്ങളുംഗ്രന്ഥക്കെട്ടുകളും വച്ച്
കെട്ടിയടച്ചിരിക്കുന്നത് എന്തിനാണ് ഗുരോ?
ആ മുനികുമാരികയുടെ ചെറിയകുട്ടിയുണ്ട്.
കുട്ടി മുട്ടുകുത്തിയിഴഞ്ഞുവന്ന്
മുറ്റത്തേക്കുവീണു മുട്ടുപൊട്ടാതിരിക്കാനാണ് മകനേ.


ആശ്രമത്തിന്റെ മള്‍ട്ടിഫ്ലോര്‍ അദ്ധ്യയനശാലകള്‍ക്കു താഴെ
ചുറ്റും ശക്തിമത്തായ നൈലോണ്‍ വലകള്‍
വിരിച്ചുകെട്ടിയിരിക്കുന്നതോ-
ജ്ഞാനവൃക്ഷത്തിന്റെ ഫലങ്ങള്‍ കൊഴിയുമ്പോള്‍
അജ്ഞാനധൂളികള്‍ പുരളാതെയും
അനര്‍ഹര്‍ സ്പര്‍ശിക്കാതെയും
പിടിച്ചെടുത്ത് ശേഖരിക്കാനാവും അല്ലേ ഗുരോ?
അല്ല മകനെ അല്ല.
അത്- ദക്ഷിണവയ്ക്കാന്‍ വകയില്ലാത്ത ശിഷ്യന്മാരോ,
ആത്മനിയന്ത്രണമില്ലാത്തതിനാല്‍
ശിഷ്യന്മാരാല്‍ കൈകാര്യം ചെയ്യപ്പെട്ട താത്കാലികാചാര്യന്മാരോ
എളുപ്പത്തില്‍ മോക്ഷം പ്രാപിക്കുന്നതിനായി
എടുത്തുചാടിയാല്‍
പുന്നാമമാകും നരകത്തില്‍ ചെന്നുപതിക്കാതെ
വല്ലവിധേനയും ത്രാണനം ചെയ്യാനാണ് മകനേ.
സ്വാശ്രയമാര്‍ഗത്തിലാണെങ്കിലും
ഇതും ഒരാശ്രമമല്ലേ മകനേ...

Saturday, September 01, 2007

നക്ഷത്രത്തുള്ളി -മോഹനകൃഷ്ണന്‍ കാലടി

ആരോ ഒരു നക്ഷത്രത്തിനെ
ഞെട്ടോടെ പിഴുത് ഭൂമിയിലേയ്ക്കെറിഞ്ഞു
വീഴുന്ന വീഴ്ചയില്‍
അതിന്റെ പട്ടുടുപ്പില്‍ തുന്നിപ്പിടിപ്പിച്ചിരുന്ന
ഗ്രഹങ്ങളും ചന്ദ്രന്മാരും ഒന്നൊന്നായിട്ടടര്‍‍ന്നു പാറി
മേഘങ്ങള്‍ക്ക് തീപ്പിടിച്ചു
കാറ്റിന് അതിനെ താങ്ങി നിര്‍ത്താനായില്ല.
വേരുകള്‍ പറിച്ചെടുത്ത് പര്‍വതവും വൃക്ഷങ്ങളും
ഓടി രക്ഷപ്പെട്ടു
താഴ്വരയില്‍ ഒരു പുല്‍ക്കൊടി കുളിച്ചൊരുങ്ങി
നില്‍പ്പുണ്ടായിരുന്നു
അതിന്റെ കൈക്കുമ്പിളില്‍ ഒരു ധ്യാനത്തുള്ളിയും
ഇതൊന്നുമറിയാതെ ആ നക്ഷത്രം
അപ്പോഴും ഏതോ സ്വപനത്തെക്കുറിച്ചോര്‍ത്ത്
ഉറങ്ങുകയായിരുന്നു.

Monday, July 23, 2007

ഇരട്ടക്കൊടി - മോഹനകൃഷ്ണന്‍‍ കാലടി

ഈ കൊടികള്‍ക്കെല്ലാം കടും നിറമാണല്ലോ
കടും ചുവപ്പ്, കടും പച്ച, കടും കാവി, കടും നീല
ഇളം നിറമുള്ള കൊടിവല്ലതുമുണ്ടോ?
കണ്ടാല്‍ പേടി തോന്നാത്തത്,
കാറ്റത്തു പാറി, കീറിത്തുലയാത്തത്,
കടിച്ചു ചവച്ചാലും ചായമിളകി വയറ്റില്‍ ചെല്ലാത്തത്,
അറിയാതെ തുപ്പുകയോ അപ്പിയിടുകയോ ചെയ്താലും
വേറെ കാണിക്കുന്നത്.

കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കാനാണേയ്
ഇരട്ടക്കുട്ടികളാണ്, ഇരുത്തം വന്ന വികൃതികളാ.

Saturday, January 20, 2007

സൌന്ദര്യലഹരി

ചോന്നപൊട്ട് നിനക്ക് ചേരില്ലെന്ന്‌
നൂറുവട്ടം പറഞ്ഞതല്ലേ;
എന്നിട്ടിപ്പോള്‍ നിറുകയില്‍ത്തന്നെ നീ
വെട്ടു കൊണ്ടപോല്‍ സിന്ദൂരവും തൊട്ട്‌
വന്നു നിന്നാല്‍ നിറയാതിരിക്കുമോ
നെറ്റിയില്‍ ഞാനടച്ചിട്ട തീമിഴി.

Tuesday, January 16, 2007

പന്തുകായ്ക്കും കുന്ന്

കുന്നിടിച്ചു നിരത്തുന്ന യന്ത്രമേ
മണ്ണുമാന്തിയെടുക്കുന്ന കൈകളില്‍
പന്തുപോലൊന്നു കിട്ടിയാല്‍ നിര്‍ത്തണേ
ഒന്നു കൂക്കി വിളിച്ചറിയിക്കണേ
പണ്ടു ഞങ്ങള്‍ കുഴിച്ചിട്ടതാണെടോ
പന്തുകായ്ക്കും മരമായി വളര്‍ത്തുവാന്‍