Showing posts with label ഭാഷാപോഷിണി. Show all posts
Showing posts with label ഭാഷാപോഷിണി. Show all posts

Thursday, July 17, 2008

ഫോട്ടോഷോപ്പ് - എ സി ശ്രീഹരി

പറിച്ചെറിഞ്ഞ മുല
റീസൈക്കിള്‍ ബിന്നില്‍ നിന്നും
തിരിച്ചെടുത്തൊട്ടിച്ചു കണ്ണകി

മുറിച്ചുകൊടുത്ത ചെവി
കട്ടെടുത്ത് പേയ്‌സ്റ്റ് ചെയ്തു
വിന്‍സെന്റ് വാന്‍‌ഗോഗ്

കുത്തിപ്പൊട്ടിച്ച കണ്ണ്
കൂട്ടിത്തുന്നിച്ചേര്‍ത്ത്
ഇന്റെര്‍നെറ്റില്‍ക്കേറീ
ഈഡിപ്പസ്

പതിച്ചുകൊടുത്ത നാക്ക്
തിരിച്ചെടുക്കും നേരം
സിസ്റ്റം ഹാങ്ങായി
റീസ്റ്റാര്‍ട്ടാവാതെ
വിജയന്‍ മാഷ്

Saturday, March 15, 2008

പുണ്ണ്, ആറ്റൂര്‍ രവിവര്‍മ്മ

വായിലെന്തോ കുഴപ്പം!
തൊണ്ടയിലോ നാവിലോ
അതിനും കീഴിലോ?
ചിലപ്പോള്‍ നാറ്റമുണ്ട്
എനിക്കു തന്നെ.
നിനച്ചതല്ല പുറപ്പെടുന്നത്
അതില്‍ കുറഞ്ഞോ കൂടിയോ
ഉണ്മകളില്‍ പൊയ് കലരുന്നു
ഇഷ്ടത്തില്‍ പക
എഴുത്തു തിരുത്താം
പറഞ്ഞതോ പറയാഞ്ഞതോ?
ചങ്കും നാവും നോക്കിച്ചു
കണ്ടുകിട്ടുന്നില്ല
കിളികളുടെ കൂവലിന്ന്
പട്ടിയുടെ കുരയ്ക്ക്
മൂങ്ങയുടെ മൂളലിന്നു
ഈ കുഴപ്പമില്ല
ചെടികളുടെ നോട്ടം,അനക്കം
മൌനം എല്ലാം വേണ്ടപോലെ
എന്റെ, തന്റെ അവന്റെ
സ്വാഭാവികതയെന്ത്?
എങ്ങിനെ പറഞ്ഞാലും
അധികം,കുറവ്,മറവ്
ചൊല്ലില്‍ മാത്രമല്ല കേള്‍വിയിലും
മൌനത്തിലും കൂടി
സത്യം വദിക്കാവുന്നതല്ല
‘തന്നതില്ല’......
കുമാരനാശാന്‍ പ്രമാണം

Wednesday, December 26, 2007

റാഷിദയുടെ കവിതകള്‍, ഭാഷാപോഷിണി

വാക്യം

സൌഹൃദം
അടുപ്പിച്ചെഴുതുന്ന അക്ഷരങ്ങളില്‍
ജനിക്കുന്നു
സ്നേഹം
അടുത്തുരയ്ക്കുന്ന വാക്കുകളില്‍
കൂട്ടുകൂട്ടുന്നു
ജീവിതം തളിക്കുന്നത്
വാക്യം പൂര്‍ത്തീകരിക്കുമ്പോള്‍

കലണ്ടര്‍

പരിഭവങ്ങള്‍ക്ക് അവധിയില്ലാത്ത
നിന്റെയീ കലണ്ടര്‍
എന്റെ ചുമലില്‍ നിന്നു മാറ്റണം
കേട്ടപാതി പിഴുതെടുത്ത്
നീ പതിച്ചതു നിന്റെ വീടിന്റെ ചുമരില്‍
അവിടെയും മുപ്പത്തിയൊന്നു കഴിഞ്ഞപ്പോള്‍
പേജുകള്‍ താനേ മറിഞ്ഞിട്ടുണ്ടാവണം
ഇപ്പോള്‍ ഈ മാസത്തില്‍
പരിഭവങ്ങള്‍ക്കു രണ്ടാംശനിപോലുമില്ലെന്നു
നിന്റെ വെള്ളിമൊഴികള്‍

രാത്രിയുടേ മനസ്സ്

രാത്രിയുടെ മനസ്സ് ഓര്‍മ്മകളുടെ നിലാവാണ്
ഇരുട്ടിന്റെ മൌനത്തിനും ഉഷസിന്റെ കുളിരിനും
ഇടയ്ക്കുള്ള നിനവുകളീല്‍
പ്രണയം കൊയ്യുന്ന സൌഹൃദം വിതയ്ക്കുന്ന
ഓര്‍മ്മകളുടെ നിലാവ്

രാത്രിയുടെ തമസ്സ് സ്വപ്നത്തിന്റെ ഈറ്റില്ലമാണ്
ഇരവിന്റെ നിശ്ശബ്ദതയില്‍ അലയടിച്ചുവരുന്നത്
സ്വപ്നത്തിരമാലകളുടെ പ്രവാഹം

രാത്രിയുടെ മനസ്സ് മൌനത്തിന്റെ സംഗീതമാണ്
വാചാലമായ,അനിവചനീയമായ
മധുരസംഗീതം

Tuesday, September 18, 2007

തര്‍ജമ - സച്ചിദാനന്ദന്‍

ഞാന്‍
നിന്നെ
തര്‍ജമ
ചെയ്തു
കളയുമെന്ന്
ഒരു കൂഴ
ചെമ്പിന്‍ ചിറകു
വിരുത്തി
പറന്നിറങ്ങി
ഒരൊറ്റ
റാഞ്ചല്‍
കവിതയുടെ
ഒരു കുഞ്ഞി തൂവല്‍ മാത്രം
പാറപ്പുറത്ത് ബാക്കിയായി

Saturday, August 11, 2007

കുടമാറ്റം -സാന്ദീപനി

ഉച്ചവെയില്‍പ്പൂരം
കത്തിക്കയറുമ്പോള്‍
പച്ചമരത്തണലില്‍
അയവെട്ടും പയ്യേ
ഇമപൂട്ടിപ്പയ്യേ
ചെവിയാട്ടും പയ്യേ
വാലാട്ടും പയ്യേ
ഒരു വെയിലിന്‍ കീറ്‌
നിന്‍ നെറ്റിപ്പട്ടം
മുതുകത്തൊരു മൈന
ഭഗവാന്റെ തിടമ്പ്
പൂത്തമരക്കൊമ്പേ
കുടമാറ്റം കേമം!


Saturday, August 04, 2007

തുറസ്സ് - വി.ആര്‍.സന്തോഷ്

മരങ്ങള്‍ പറഞ്ഞു
തടിമില്ലുകള്‍ എന്നെ കാത്തിരിക്കുന്നുഎനിക്കു പോകണം.
ഡിസ്റ്റില്ലറികള്‍ നിറയ്ക്കാന്‍ നേരമായി, നദികള്‍ പറഞ്ഞു.
അകലെ എന്നെക്കാത്ത് ആശുപത്രികളുടെയും
സ്വാശ്രയകോളേജുകളുടെയും പണി നടക്കുകയാണ്.
താഴ്വരകള്‍ പറഞ്ഞു.
മനസ്സുമാഞ്ഞു പോയിടത്തേയ്ക്ക് ഞാന്‍ പോകട്ടെ
ഇടവഴികള്‍ പറഞ്ഞു
എനിക്കു പുതിയ ഹൈവേ വരെ പോകണം.
ചെറുജീവികളും പക്ഷികളും പറഞ്ഞു,
ഡിസ്ക്കവറി ചാനലില്‍ ഞങ്ങള്‍ക്കുള്ള നേരമായി.
അങ്ങനെ ഓരോന്ന് അതാതിന്റെ ഇടങ്ങളിലേയ്ക്കു പോയ്.

Monday, February 12, 2007

ഹിമാലയം - കല്‍പ്പറ്റ നാരായണന്‍

ഹിമാലയം കണ്ടതോടെ
വലുപ്പത്തിന്റെ മാനദണ്ഡം മാറി
വലിയ മഴയെന്നും വലിയ വേദനയെന്നും വലിയ സുഖമെന്നും
പറഞ്ഞതില്‍ ഞാന്‍ ലജ്ജിച്ചു.
തിളച്ചു മറിയുന്ന വെള്ളം
സഹിക്കാവുന്ന ചൂടുള്ളതായി
ആനയെ തൊഴുത്തില്‍ കെട്ടാം എന്നായി.

Monday, January 22, 2007

ആഴം

ഉയരത്തില്‍ നിന്ന് താഴേക്ക്
പേടി തോന്നുന്നോ...
ആഴം നിങ്ങളെ ഭ്രമിപ്പിക്കുന്നുണ്ട്
വീഴുമ്പോള്‍ മരിച്ചു പോയേക്കാം
എന്നാലും താഴെ എത്തും
എന്നാല്‍ ഉയരത്തില്‍ നോക്കി
ആരും ഇങ്ങനെ ഭ്രമിക്കാറില്ല
ആകാശം കാണാത്തത്‌ കൊണ്ടാണോ
ആഴമാണല്ലോ ആകാശവും
കാണുന്ന മുഴുവന്‍‌ സ്ഥലവും
കാണാത്ത
അതല്ലാത്തതെന്തോ ഒന്നും
തലയ്ക്കുമീതെ ഇത്രയും
തുറസ്സായ ഗര്‍‌ത്തമുണ്ടായിട്ടും
താങ്കള്‍ ഒരു കെട്ടിടത്തിനു മുകളില്‍ നിന്ന്‌
താഴേക്ക് നോക്കി മാത്രം പേടിക്കുന്നു.

Friday, January 12, 2007

നുണ

കവിതയില്ലെന്നാകിലില്ല ജീവിതമെന്നു
കരുതി പണ്ടെന്നോ ഞാന്‍
വറ്റി വേനലില്‍ തീയില്‍ കരളിന്നുറവ, ഞാനെങ്കിലും ജീവിക്കുന്നു.
വരളും മണ്ണിന്‍ ചുവയിപ്പൊഴും നുണയ്ക്കുന്നു

പ്രണയമില്ലെന്നാകിലില്ല ജീവിതമെന്ന നുണ വിശ്വസിച്ചപ്പോള്‍ ഞാന്‍
പിന്നൊരു കൊടുങ്കാറ്റില്‍ പ്രനയം കരിയിലയായി പറന്നകന്നിട്ടും
ഹൃദയം മണ്ണാങ്കട്ടയായലിഞ്ഞൊലിച്ചിട്ടും
മൃതമാം ദേഹം നോക്കുകിപ്പോഴും നടക്കുന്നു
ഹൃദയം കുതിര്‍ന്നൊലിച്ചിപ്പൊഴും മിടിക്കുന്നു

കടല്‍

ഉള്ളില്‍ കുടല്‍ മാത്രമല്ല
ഒരു കടലുമുണ്ട്
മൂര്‍ച്ചയുള്ള ഒരു കത്തികൊണ്ട്
വലിച്ചു പുറത്തുകാണിക്ക്കാനാവില്ല
അതിന്റെ തിരയും പതയും.

Monday, January 01, 2007

ആണ്‍‌തരി

അമ്മയുടെ മുറിച്ചെടുത്ത ഗര്‍ഭപാത്രം
ഒരിക്കല്‍ ഞാന്‍ പരിശോധനയ്ക്കായി
കൊണ്ടു പോയിട്ടുണ്ട്.
അമ്മയെന്ന ആശ്ചര്യചിഹ്നത്തില്‍ നിന്ന്
അടര്‍ന്നുപോയ കുത്ത്.
ഇപ്പോഴിതാ ഭാര്യയുടെ
അപ്പെന്റിക്സ്.
എന്റെ നടുവിരലോളം നീളം;
അതില്‍ പഴുപ്പിന്റെ ഒരു പുഴ്പം
അതിന് ചെറിയ കുപ്പി മതി.

ബയോപ്സിക്ക് കൊടുക്കും മുമ്പ്
എന്റെ പെണ്മക്കളെ ഞാനത് കാണിച്ചു.
മൂത്തവള്‍ പറഞ്ഞു: അമ്മയുടെ
ആദ്യത്തെ ഓപ്പറേഷന്‍ ഞാന്‍;
രണ്ടാമത്തെ ഓപ്പറേഷന്‍ അനുജത്തി
അപ്പോള്‍ ഇതോ?
ഞാന്‍ പറഞ്ഞു:
ഇത് അപ്പന്റിക്സ്.
നമുക്കിവനെ അപ്പു എന്നു വിളിക്കാം.
ഹായ്, ഞങ്ങള്‍ക്കൊരു അനിയനെ കിട്ടിയല്ലോ
എന്ന് ചെറിയ മകള്‍.
ഞാന്‍ കണ്ടിട്ടുണ്ട്, അവള്‍ തുടര്‍ന്നു:
മാമന്റെ മോനെ കുളിപ്പിക്കാന്‍ നിര്‍ത്തിയപ്പോള്‍
ഇതുപോലൊരെണ്ണം - അവന്റെ
കാലുകള്‍ക്കിടയില്‍
ഇതാണോ അച്ഛാ ആണ്?

ചിലപ്പോള്‍ ഇത് മാത്രമായും
ചില ആണുങ്ങള്‍ ഉണ്ടാകാം.
കുഞ്ഞുങ്ങള്‍ക്ക് മനസ്സിലാക്കാന്‍
പ്രായമായിട്ടില്ലാത്തതിനാല്‍
ഞാന്‍ മനസ്സില്‍ പറഞ്ഞു:
ആണെന്നാല്‍
ഇതാണെന്ന് കരുതുന്നവര്‍.
അവരുടെ ലോകത്തേക്കാണല്ലോ
മക്കളേ, നിങ്ങള്‍ മുതിരുന്നത്.
ആങ്ങളയെന്ന് കരുതി
അടുക്കുന്നത്.
ആംബുലന്‍സിലേക്ക്
സ്വയം നയിക്കുന്നത്.
അതുകൊണ്ട് നമുക്കിനി
ഇവനെ വേണ്ട.
അപ്പൂ, എന്റെ മകനേ,
ആണവയവം മാത്രമായി
ഒരാണിനെ എനിക്ക് മകനായി വേണ്ട.
ലാബിലേക്ക് നടക്കുമ്പോള്‍
ഞാന്‍ പറഞ്ഞു:
അപ്പൂ, ശരിയപ്പോ!