Showing posts with label പച്ചക്കുതിര. Show all posts
Showing posts with label പച്ചക്കുതിര. Show all posts

Tuesday, April 08, 2008

അളവ് - സുകേതു

ഇന്നത്തെ പത്രവും വായിച്ചു
കണ്ണട ഊരിവച്ചു
നെടുതായൊരു വീര്‍പ്പിട്ടു
ഇന്നലത്തെ പത്രത്തിനു കൊടുത്ത
അതേ വീര്‍പ്പ്, അതേ അളവ്
ഇതിപ്പോ ഒരു ശീലമായി
എന്തുകണ്ടാലും കേട്ടാലും
ഉടനെയൊരു നെടുവീര്‍പ്പ്

എത്രനേരം കമഴ്ത്തിപ്പിടിച്ചാലും
ഒരു പെഗ്ഗില്‍ കൂടുതലൊഴിയാത്ത
ചിലമദ്യക്കുപ്പികളില്ലേ...................?

Tuesday, January 29, 2008

ചിതല്‍‌

വിരലുകളാല്‍‌
എനിക്ക് ചെയ്യാനാകാത്തതാണ്
ശരീരം കൊണ്ട്
നീ ചെയ്തു മുഴുമിപ്പിച്ചത്.

ജന്മം മുഴുവന്‍
നീയെഴുതിക്കൊണ്ടേയിരുന്നു.
വളഞ്ഞും പുളഞ്ഞും
സാദ്ധ്യമായ എല്ലാ കാന്‍‌വാസിലും.

നീ പ്രണയിക്കുന്നതിങ്ങനെയാണോ?
പതിയെ പതിയെ പടര്‍ന്നു പടര്‍ന്ന്
ഓരോ ഇഞ്ചിനെയുമാശ്ലേഷിക്കുന്ന
ഈ മണ്‍ ഞെരമ്പിനാല്‍‌?

ഒരക്ഷരവും നീ നിര്‍മ്മിച്ചില്ല.
എന്നിട്ടും
വായിക്കാനാവുന്നുണ്ടെനിക്ക്,
നീ പരത്തിയെഴുതിയ
ഈ മണ്‍ലിപികള്‍‌‌.

Sunday, January 20, 2008

അന്നത്തെ ഏകാന്തത - സത്യചന്ദ്രന്‍ പൊയില്‍ക്കാവ്

അന്നത്തെ ഏകാന്തത

ലിംഗദൌത്യങ്ങളറിയാതെ നാട്ടുമാവിനു ചുവട്ടില്‍
അച്ഛനുമമ്മയും കളിച്ചിരുന്നു പണ്ടു നമ്മള്‍

ഒരു ചിരട്ട വലിച്ചെറിഞ്ഞ്
ഒറ്റമുലച്ചിയായി നിന്നിരുന്നു
അടിവസ്ത്രങ്ങളിലന്ന്
ആകാശത്തിന്
നീലനിറമായിരുന്നന്ന്
കായലും കയറും കണ്ട്
എത്രവൈകിയാണന്ന്
നിന്റെ അച്ഛനുമമ്മയും വന്നത്
എന്നിട്ടും
ചീത്തയായില്ല നാം
അന്നത്തെ ഏകാന്തതയില്‍.

Wednesday, September 26, 2007

പൂജ്യം ആറ്‌ പൂജ്യം ഏഴ് - സി.എസ്സ്.ജയചന്ദ്രന്‍

അഞ്ചു നിമിഷങ്ങള്‍ക്കിടയിലെ മൂന്നു മരണാഭിലാഷങ്ങളെ
അവഗണിച്ച് തികച്ചും
പ്രസാദാത്മകനായി
കവിത ചമയ്ക്കാനിരുന്നു

ഹിമാലയം ഒരു കലണ്ടറായി ചുമരിലും
മഹാസമുദ്രങ്ങള്‍ കര്‍ട്ടനുകളായി
ജനാലകളിലും തൂങ്ങിക്കിടന്നു

ആകാശഗംഗ
ഈ മണ്‍ക്കൂനയിലുണ്ടെന്ന്
ഉറപ്പു തന്നു

ഗാന്ധിയും മാര്‍ക്സും
പക്കി ബുദ്ധന്മാരായി
പറന്നു നടന്നു

അമേരിക്ക
ഒരു കൊതുകായി വന്ന്
കിന്നാരം പറഞ്ഞു

പ്രപഞ്ചം എന്നെയും
ഞാന്‍ പ്രപഞ്ചത്തെയും
ചൊറിമാന്താന്‍ പുറപ്പെട്ടു.

തേടിയ വള്ളി കഴുത്തില്‍ച്ചുറ്റി
ബുദ്ബുദകോടി പുറത്തു ചാടി

ആഹാ വിഷാദം എന്നെയും പിടികൂടി
ഹാപ്പി ന്യൂ ഇയര്‍ വിഷാദമേ....

Saturday, August 18, 2007

നായയും ചെള്ളും - രാജന്‍ സി.എച്ച്

ചെള്ള് മൂളിപ്പറന്ന് നായയുടെ പൃഷ്ഠത്തില്‍ കടിച്ചു.
എന്നെ നോക്കിയിരുന്ന നായയുടെ മുരള്‍ച്ച നിന്നു.
കടിച്ച ചെള്ളിനെ കടിക്കാന്‍ കഴുത്ത് ചെരിച്ച് നായ.
പറക്കും ചെള്ള് കടിക്കും.
കടിക്കും ചെള്ളിനെ പറത്താന്‍ വട്ടം തിരിയും നായ.
നായയെ വട്ടം കറക്കും ചെള്ള്.
കണ്ടു കണ്ട് തലകറങ്ങി നിന്ന നില്‍പ്പില്‍ ഞാനും.
വല്ലാത്തൊരു ജീവിതം

Thursday, February 15, 2007

പനിനീര്‍പ്പൂവും നഖമുനകളും - പി.എ.നാസിമുദ്ദീന്‍

ഒരിക്കല്‍ സിംഹത്തിന് ഈ ലോകത്തോട് അതിയായ സ്നേഹം തോന്നി.
അത് മരത്തിനെ കെട്ടി വരിഞ്ഞു.
അതിന്റെ ആലിംഗനത്താല്‍ ചെറുകമ്പുകള്‍ ഉതിര്‍ന്നു വീണു.
നഖമുനയാല്‍ തൊലി വിണ്ടുകീറി.
നിനക്ക് സ്നേഹിക്കാനറിയില്ല-മരം പറഞ്ഞു
നിന്റെ നഖങ്ങള്‍ ക്രൂരമാണ്.
ഞാന്‍ നിന്നെ ചുംബിച്ചോട്ടേ?
അത് എതിരെ വന്ന കാണ്ടാമൃഗത്തോടു ചോദിച്ചു.
വേണ്ട ! എന്റെ ഒറ്റക്കൊമ്പ് ഞാന്‍ വേണ്ടപ്പോള്‍ എടുക്കുന്നു.
പക്ഷേ നിന്റെ സ്നേഹത്തോടൊപ്പം കോമ്പല്ലുകളും നഖമുനകളും ഞെട്ടി ഉണരുന്നു
സിംഹത്തിന് ദൈവത്തോട് കടുത്ത ദേഷ്യം തോന്നി
ഒരു പുല്‍ക്കൊടിയെപ്പോലും തനിക്ക് സ്നേഹിക്കാനാവുന്നില്ലല്ലോ.
പെട്ടെന്ന്, ഒരു പനിനീര്‍പ്പൂവുമായി ദൈവം ആകാശത്തു പ്രത്യക്ഷപ്പെട്ടു.
പനിനീര്‍പ്പൂ ചൂണ്ടി പറഞ്ഞു-
നീ ഇരതേടുമ്പോള്‍, ഇണ ചേരുമ്പോള്‍
പുല്‍ത്തകിടിയില്‍ കളിക്കുമ്പോള്‍ പോലും
നഖമുനകള്‍ രാകി രാകി ഈ പനിനീര്‍പ്പൂ പോലെയാക്കി വയ്ക്കുക
അങ്ങനെ പനിനീര്‍പ്പൂക്കള്‍ക്കും നഖമുനകള്‍ക്കുമിടയില്‍
സ്നേഹമിപ്പോഴും അതിന്റെ ഉരുണ്ടുകളി തുടരുന്നു.

Thursday, February 08, 2007

ഇടനേരം നമ്മള്‍ ഇവിടെയാണ് - കെ.സി.മഹേഷ്

പകല്‍
ഇപ്പുറത്തുനിന്ന് അപ്പുറത്തേയ്ക്ക് വലിച്ചു കെട്ടിയ അയലില്‍
ഉണങ്ങിയുണങ്ങി തൊട്ടാല്‍ പൊടിയുന്ന വസ്ത്രം
രാത്രി
നക്ഷത്രങ്ങള്‍ പകുതിക്കു വന്നു അയലില്‍ ഇപ്പോള്‍
നനഞ്ഞ് അലിയുന്ന വസ്ത്രം
എന്നാല്‍ നാം
ഈ വസ്ത്രത്തിനകത്തുണ്ട്
ഉണങ്ങി വരളുകയോ
അലിഞ്ഞു തീരുകയോ

Saturday, January 20, 2007

പ്രതിജ്ഞ

‘ലേബര്‍ ഇന്ത്യ’ എന്റെ രാജ്യമാണ്.
എല്ലാ ലേബര്‍ ഇന്ത്യാക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്.
ഞാന്‍ എന്റെ ലേബര്‍ ഇന്ത്യയെ സ്നേഹിക്കുന്നു. സമ്പൂര്‍ണ്ണവും വൈവിദ്ധ്യപൂര്‍ണ്ണവുമായ അതിന്റെ
പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.
ഞാന്‍ എന്റെ ‘ലേബര്‍ ഇന്ത്യ‘യെയും ‘സ്കൂള്‍ മാസ്റ്ററെ‘യും ‘വിദ്യാരംഗ‘ത്തെയും ബഹുമാനിക്കും. അതിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്നിക്കും.
എന്ന്
നിങ്ങളുടെ സ്വന്തം സ്കൂള്‍‍ മാഷ്

Copy to
ഹെഡ് മാസ്റ്റര്‍
സ്കൂള്‍ മാനേജര്‍
പി ടി എ പ്രസിഡന്റ്
ഡിസ്ട്രിക്ട് എഡ്യൂക്കേഷന്‍ ഓഫീസര്‍

Thursday, January 11, 2007

അഹം

കയറിയിരിക്കാന്‍ പറഞ്ഞെങ്കിലും കൂട്ടാക്കാതെ വരാന്തയില്‍ നിന്നു ചിണുങ്ങി.
ചുടുചായ കൂട്ടാന്‍ തുടങ്ങിയ അമ്മയെ വേണ്ടെന്നു വിലക്കി.
ബീഡി നീട്ടിയെങ്കിലും വാങ്ങാതെ അച്ഛനോടു പിണങ്ങി.
പിന്നെ,
വെയില്‍ വന്നവാറേ, യാത്രപോലും പറയാതെ, ചവിട്ടിയില്‍ കാല്‍ തൂത്ത് ഇറങ്ങി നടന്നൂ
മഴ.