Wednesday, September 26, 2007

പൂജ്യം ആറ്‌ പൂജ്യം ഏഴ് - സി.എസ്സ്.ജയചന്ദ്രന്‍

അഞ്ചു നിമിഷങ്ങള്‍ക്കിടയിലെ മൂന്നു മരണാഭിലാഷങ്ങളെ
അവഗണിച്ച് തികച്ചും
പ്രസാദാത്മകനായി
കവിത ചമയ്ക്കാനിരുന്നു

ഹിമാലയം ഒരു കലണ്ടറായി ചുമരിലും
മഹാസമുദ്രങ്ങള്‍ കര്‍ട്ടനുകളായി
ജനാലകളിലും തൂങ്ങിക്കിടന്നു

ആകാശഗംഗ
ഈ മണ്‍ക്കൂനയിലുണ്ടെന്ന്
ഉറപ്പു തന്നു

ഗാന്ധിയും മാര്‍ക്സും
പക്കി ബുദ്ധന്മാരായി
പറന്നു നടന്നു

അമേരിക്ക
ഒരു കൊതുകായി വന്ന്
കിന്നാരം പറഞ്ഞു

പ്രപഞ്ചം എന്നെയും
ഞാന്‍ പ്രപഞ്ചത്തെയും
ചൊറിമാന്താന്‍ പുറപ്പെട്ടു.

തേടിയ വള്ളി കഴുത്തില്‍ച്ചുറ്റി
ബുദ്ബുദകോടി പുറത്തു ചാടി

ആഹാ വിഷാദം എന്നെയും പിടികൂടി
ഹാപ്പി ന്യൂ ഇയര്‍ വിഷാദമേ....

മോചനം - എം.ആര്‍.വിബിന്‍

ഉടച്ചുകളയുകയാണ്
ഞാന്‍ എന്റെ കണ്ണാടിയെ
നിന്റെ പ്രതിബിംബത്തെ
ഒന്നില്‍ നിന്ന്
അനേകമായി
മോചിപ്പിക്കാന്‍ മാത്രം!

Friday, September 21, 2007

നിന്റെ കരുത്ത് - ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

ദുര്‍ബലയെങ്കിലും
എന്തു കരുത്താണ് നിനക്ക് !
ചെറുതെങ്കിലും
എത്ര വലുതാണു നീ
ചൂണ്ടുവിരല്‍ കത്തിച്ച്
നീ ഉണ്ടാക്കിയ കുഞ്ഞുസൂര്യന്‍
മരണത്തിന്റെ ഇരുട്ടിനെ അകറ്റി
സ്വയം ചെടിയായി മാറി
പൂക്കളെന്തെന്നു കാട്ടി
ഭൂമിയായി മലര്‍ന്നു കിടന്നു
മണ്ണിനടിയില്‍ നദിയൊഴുകുന്ന
ഒച്ച കേള്‍പ്പിച്ചു

ചോരയാല്‍ ചിനക്കുന്ന കുതിരകളെ
കവിതയുടെ ലാവണത്തില്‍ കെട്ടി
ഭ്രാന്തിന്റെ മരുഭൂമിയില്‍ നിന്ന്
ഇല്ലാത്ത താമര പറിച്ചു നല്‍കി.

Tuesday, September 18, 2007

ആരെയും കാണാനില്ല - ദേശമംഗലം രാമകൃഷ്ണന്‍

രണ്ടു വാതിലുകളാണവന്‍
കണ്ണുകളല്ല, കാതുകലല്ല, മൂക്കിന്‍ തുളകളല്ല

ചിത്രമാവുന്ന ചുമരല്ല
വാനത്തിലേയ്ക്കുള്ള കോണിയല്ല
പീഠത്തിനുള്ള ഉമ്മറമല്ല
കുഞ്ഞിക്കാലിന്റെ മുറ്റമല്ല
രണ്ടു വാതിലുകളാണവന്‍

ആവശ്യക്കാര്‍ വരുമ്പോള്‍ നില്‍ക്കുന്നു അവന്‍
ഒരു വാതില്‍ തുറക്കുന്നു
മറ്റേ വാതില്‍ അടയ്ക്കുന്നു
അവര്‍ പറയുന്നു നല്ല വീടു നീ നിന്നെ മാത്രം കാണുന്നില്ല
അതൊരു കുറവല്ല.

ഉമ്മറപ്പടി കടന്ന് അവര്‍ അകത്തേയ്ക്ക് കേറുന്നു
എപ്പഴാ വന്നത്, നന്നായി
എന്നാരോ സ്വാഗതം പറയുന്നു
ആരെയും കാണാനില്ല
അതൊരു കുറവല്ല

തിരിഞ്ഞു നോക്കേണ്ട അടഞ്ഞ വാതില്‍ക്കല്‍
ദുര്‍മണങ്ങള്‍ കെട്ടിയാര്‍ക്കുന്നു
ചില പഴകിയ കൊടിക്കൂറകള്‍
എങ്കിലും തിരിച്ചു പോരുമ്പോള്‍ കാണാതിരിക്കാനാവില്ല
തുറന്ന വാതില്‍പ്പാളിയില്‍
ചോരപ്പശയിലൊട്ടി നില്‍ക്കുന്നു
അഞ്ചു വിരലുകള്‍

അവന്‍ ഇല്ലെന്നും വെറും രണ്ടു വാതിലേയുള്ളൂവെന്നും
ആള്‍ക്കാര്‍ പറയാറുണ്ട്
എങ്കിലും മൂഢമാം ചില നേരങ്ങളില്‍
കേള്‍ക്കുന്നു ഈ വാതില്‍ക്കല്‍
ആരോ വിരല്‍ ഞൊടിക്കുന്നു
ആരെയും കാണാനില്ല

തര്‍ജമ - സച്ചിദാനന്ദന്‍

ഞാന്‍
നിന്നെ
തര്‍ജമ
ചെയ്തു
കളയുമെന്ന്
ഒരു കൂഴ
ചെമ്പിന്‍ ചിറകു
വിരുത്തി
പറന്നിറങ്ങി
ഒരൊറ്റ
റാഞ്ചല്‍
കവിതയുടെ
ഒരു കുഞ്ഞി തൂവല്‍ മാത്രം
പാറപ്പുറത്ത് ബാക്കിയായി

Saturday, September 15, 2007

കരയുന്നതിനു പകരം ആണുങ്ങള്‍ അട്ടഹസിക്കുന്നു - പി.എന്‍.ഗോപീകൃഷ്ണന്‍

കരയുന്നതിനു പകരം ആണുങ്ങള്‍ അട്ടഹസിക്കുന്നു.
കാരണം
തൊണ്ടയ്ക്കുള്ളിലെ മുഴയാണ് ഹൃദയം എന്ന്
അവരില്‍ ഭൂരിഭാഗവും അടച്ചു വിശ്വസിക്കുന്നു.

അട്ടഹസിക്കാതെന്തു ചെയ്യും?
മുളകുചെടി നടുന്നതറിയാതെ കൃഷിയെക്കുറിച്ചു പറയണം
തീ അടുക്കളയില്‍ ചെയ്യുന്നതറിയാതെ
ഭക്ഷ്യ സുരക്ഷയെക്കുറിച്ച് പ്രസംഗിക്കണം
പ്രസവം എന്തെന്നറിയാതെ
ഭാവിയെക്കുറിച്ച് ഉത്കണ്ഠപ്പെടണം
വസ്ത്രങ്ങള്‍ വെളുക്കുന്നതെങ്ങനെ എന്നറിയാതെ
ലോകം മുഷിച്ചു കൊണ്ടിരിക്കണം
എന്നും സന്തോഷമഭിനയിക്കുന്ന നടനായി
കസേരകളില്‍ ഇരിക്കണം

വെറുതെയല്ല
ആണുങ്ങള്‍ നിര്‍മ്മിക്കുന്നതെന്തും
തീവണ്ടിയെപ്പോലിരിക്കുന്നത്.
ഉള്ളില്‍ ലക്ഷ്യമെത്താന്‍ വെമ്പുന്ന ഒരാളെയും
മുന്നില്‍ മരിക്കാന്‍ വെമ്പുന്ന ഒരാളെയും
ഒപ്പം ആവിഷ്കരിക്കുന്ന;
നേര്‍വരയിലൂടെ മാത്രം സഞ്ചരിക്കുന്ന;
തുടക്കം മുതല്‍ ഒടുക്കം വരെ അട്ടഹസിക്കുന്ന;
ഒരു വാഹനത്തെപ്പോലെ.

Thursday, September 13, 2007

മേഘരൂപന്‍, ആറ്റൂര്‍ രവിവര്‍മ്മ

സഹ്യനെക്കാള്‍ തലപ്പൊക്കം
നിളയേക്കാളുമാര്‍ന്ദ്രത
ഇണങ്ങിനിന്നില്‍; സല്‍‌പുത്ര-
ന്മാരില്‍ പൈതൃകമിങ്ങനെ!

നിനക്കെഴുതുവാന്‍ പൂഴി
വിരിപ്പൂ ഭാരതപ്പുഴ
നിനക്കു കാണുവാന്‍ മാനം
നീര്‍ത്തുന്നു വര്‍ണ്ണപുസ്തകം

നിനക്കു മഞ്ഞുകുപ്പായം
തുന്നുന്നു തിരുവാതിര
പടിക്കല്‍ വന്നു കൂകുന്നു
പട്ടണിപ്പൊന്നുഷസുകള്‍

ഇടുങ്ങിയ നിരപ്പായ,
തേഞ്ഞപാതകള്‍ വിട്ടുനീ
ഉന്നതങ്ങളില്‍ മേഘങ്ങ-
ളൊത്തുമേയുന്ന വേളയില്‍

പൊന്‍‌കോലം കേറ്റുവാന്‍ കുമ്പി-
ട്ടീലല്ലോ നിന്റെ മസ്തകം
ഇരുമ്പുകൂച്ചാ‍ല്‍ ബന്ധിക്ക-
പ്പെട്ടീലല്ലോ പദങ്ങളും

ഉന്നം തെറ്റാത്ത തോക്കിന്നു-
മായീലാ നിന്നെ വീഴ്തുവാന്‍
കേമന്മാരോമനിച്ചാലും
ചെവി വട്ടം പിടിച്ചൂ നീ

നീയിന്നാ മേഘരൂപന്റെ
ഗോത്രത്തില്‍ ബാക്കിയായവന്‍ ,
ഏതോ വളകിലുക്കം കേ-
ട്ടലയും ഭ്രഷ്ടകാമുകന്‍

അണുധൂളിപ്രസാരത്തി-
ന്നവിശുദ്ധദിനങ്ങളില്‍
മുങ്ങിക്കിടന്നു നീ പൂര്‍വ്വ-
പുണ്യത്തിന്‍ കയങ്ങളില്‍

നീ കൃഷ്ണശിലതന്‍ താളം!
വിണ്ണിലോലുന്ന നീലിമ!
ആഴിതന്‍ നിത്യാമാം തേങ്ങല്‍ !
പൌര്‍ണ്ണമിക്കുള്ള പൂര്‍ണ്ണത!

അന്ധര്‍ നിന്‍ തുമ്പിയോ കൊ‌മ്പോ
പള്ളയോ തൊട്ടിടഞ്ഞിടാം
എനിക്കു കൊതി നിന്‍ വാലിന്‍
രോമം കൊണ്ടൊരു മോതിരം

1966

Wednesday, September 12, 2007

ആദരാഞ്ജലി - സുഭാഷ് ചന്ദ്രന്‍

ആദരവോടെയുള്ള കൂപ്പുകൈ എന്നേ അര്‍ത്ഥമുണ്ടായിരുന്നുള്ളൂ
ഇപ്പോള്‍ പക്ഷേ ആ വാക്കിന് ചാവടിയന്തിരത്തിന്റെ ചുവ

മരിച്ചു കിട്ടിയാല്‍ കൂപ്പാം, നല്ലവാക്കു പറയാം.
അന്നേ ശ്രദ്ധിച്ചിരുന്നു എന്നെഴുതാം
അങ്ങനെ ആദരാഞ്ജലി അര്‍പ്പിക്കാം

അറിഞ്ഞു സന്തോഷിക്കാന്‍ അവനില്ല ഭാഗ്യം
അവനി വാഴ്വ് കിനാവ് കഷ്ടം !

Friday, September 07, 2007

'താ’യും ‘മാ’യും ചേര്‍ത്ത് - സാബ്ലു തോമസ്.വി

എന്റെ സ്വപ്നത്തിന് ഭാഷാശുദ്ധി കുറവായിരുന്നു
അത് കടലാസ്സിലെഴുതുമ്പോള്‍
കൂട്ടക്ഷരമെപ്പോഴും തെറ്റിപ്പോയി.

മുറുക്കിച്ചുവപ്പിച്ച് ‘താ’ ചേര്‍ത്ത്
അശ്ലീലം പറഞ്ഞ്
എന്റെ മാന്യതയുടെ ‘മ’കാരത്തെ
അത് മുറിവേല്‍പ്പിച്ചു

മൂത്രപ്പുരയില്‍ കരിക്കട്ടക്കൊണ്ടെഴുതിയ
‘മ’കാരങ്ങള്‍ അതിനു പ്രതികാരം ചെയ്തു

സ്വപ്നമെന്ന് സംസ്കൃതം വേണോ
കിനാവെന്ന് മലയാളത്തില്‍ പോരെ,
ചിലനേരം സന്ദേഹിച്ചു

എന്നാല്‍ സ്വപ്നത്തിലും ഇടമില്ലാത്ത ചിലരുണ്ട്
അവര്‍ക്ക് ഭാഷ ഒരു പ്രശ്നമായിരുന്നില്ല

അവരുടെ ഇടം കവിതയ്ക്കു വെളിയിലാക്കയാല്‍,
വ്യാഖ്യാതാക്കളും അവരെ കണ്ടില്ല
ഇപ്പോള്‍, കവിതയെഴുതി തീരുമ്പോള്‍
എന്നെ നോവിച്ചത് തെറ്റിപ്പോയ കൂട്ടക്ഷരമല്ല

Wednesday, September 05, 2007

സസ്യം - സബാസ്റ്റ്യന്‍

ഉറുമ്പിനെ മുഴുത്ത ചങ്ങലയാല്‍ തളച്ചു
ആനയെ ചെറുനൂലില്‍ കെട്ടിയിട്ടു
പാറും കിളിക്കുഞ്ഞിനെ മുളച്ചു വലുതാവാന്‍
മണ്ണില്‍ കുഴിച്ചിട്ടു
ചെടികളെ വാനിലേയ്ക്കെറിഞ്ഞു-
പറന്നു നടക്കാന്‍.

ഉറുമ്പ് മദം പൊട്ടി മുട്ടന്‍ ചങ്ങല പൊട്ടിച്ചു
ആന ചെറുനൂലിന്‍ തുമ്പില്‍
ഒരു തരി മധുരം സ്വപ്നം കണ്ടു
കിളിക്കുഞ്ഞ് മുളച്ച്
ഭീമന്‍ കിളിമരമായി പന്തലിച്ചു
ചെടികള്‍ പറന്നുപറന്നു
വാനം മുഴുവന്‍ പച്ചയാക്കി

എന്റെ രക്തമാംസങ്ങളില്‍
കുഴിച്ചിട്ടു; നിന്നെ
ഇവന്റെ നവദ്വാരങ്ങളിലൂടെ മുളപൊട്ടി
പുറത്തു വരുമോ
നിന്റെ ശിഖരങ്ങള്‍?

Monday, September 03, 2007

മണ്‍‌ചെരാതുകള്‍ -ഒ.എന്‍.വി

രക്തസാക്ഷിയാം സൂര്യനെ ദൂരചക്രവാളം മരവു ചെയ്തൊറ്റ-
നക്ഷത്രത്തിരി വച്ചു നമിക്കെ, നത്തു മൂളുമിരുട്ടു പരക്കെ
ഞങ്ങളീ മണ്‍ചെരാതുകളല്ലോ, നിങ്ങള്‍ തന്‍ പുരയ്ക്കുള്ളിലിരുട്ടില്‍
നീറി നിന്നു നിറുകയില്‍ കത്തും തീയുമായി സൂര്യ ദൌത്യവുമായി
ഇത്തിരി വെളിച്ചത്തില്‍ കുറിയ വൃത്തം ഞങ്ങള്‍ വരച്ചിട്ടതെല്ലാം
കൊച്ചു സൌരയൂഥങ്ങളായി ഞങ്ങള്‍ കൊച്ചുസൂര്യത്തിടമ്പുകളായി
ഏതണുവിനെയും ജ്വലിപ്പിക്കും ഭൂതി ഞങ്ങളിലാരേ പകര്‍ന്നൂ..?
നിങ്ങളാ വെളിച്ചത്തിലിരുന്നു സങ്കടങ്ങള്‍ പയ്യാരങ്ങളോതീ
രാത്രിയെന്ന കറുത്തദുഃഖത്തിന്‍ മാത്രകളെണ്ണിയെണ്ണിയിരിക്കേ
ഞങ്ങള്‍ കാതോര്‍ത്തതൊക്കെയും കേള്‍പ്പൂ, പങ്കു വയ്ക്കുന്നു നിങ്ങള്‍ തന്‍ ദുഃഖം
കേവലര്‍ നിങ്ങളോര്‍ക്കുകയാണിന്നും,വാഴ്വൊരു പുത്തനാം അടിമത്തം
പോയ്മറഞ്ഞൊരു സൂര്യനെത്തേടി,മോചനത്തില്‍ പുലരിയെ തേടി
മോഹനസ്വപ്ന പാഥേയവുമായി, മോഹവീഥികള്‍ പിന്നെയും താണ്ടി
നിങ്ങള്‍ പോകവേ കാണായ് കിഴക്കേദിങ്മുഖത്തൊരു ശോണമാം രേഖ
നിസ്സ്വലക്ഷങ്ങള്‍ തന്‍ പെരുതാകും ഇച്ഛതോറ്റിയുണര്‍ത്തിയ പോലെ
ഭൂമി തത്‍ സവിതാവിനു നേരെ തൂവിടും രക്ത പുഷ്പങ്ങള്‍ പോലെ
പ്രാതഃസന്ധ്യതന്‍ കൈകളവന്റെ പാതയില്‍ പട്ടു നീര്‍ത്തിയ പോലെ
പിന്നെയാ ശോണരേഖതന്‍ പിന്നില്‍ നിന്നു സൂര്യനുയിര്‍ത്തെഴുന്നേല്‍ക്കേ
ബന്ധുരമാമുഖമൊന്നുകാണാനെന്തിനോ ഞങ്ങളാശിച്ചു നില്‍ക്കേ
നിങ്ങള്‍ നേറ്റിയ മുക്തിഹര്‍ഷത്തില്‍ പങ്കുചേരാനിവരും കൊതിക്കേ
എന്തിനേ നിങ്ങളൂതിക്കെടുത്തി ഞങ്ങള്‍ തന്‍ കണ്ണിലെ തിരിവെട്ടം...?
കൂരിരുട്ടിലും സൂര്യന്റെ ദൌത്യം പേറിനിന്നുയിര്‍ നൊന്തവര്‍ ഞങ്ങള്‍
ഈ വെളിച്ചത്തിലന്ധരായ് നില്പൂ, ഹാ! വെറും മണ്‍‌ചെരാതുകള്‍ ഞങ്ങള്‍ !

Saturday, September 01, 2007

നക്ഷത്രത്തുള്ളി -മോഹനകൃഷ്ണന്‍ കാലടി

ആരോ ഒരു നക്ഷത്രത്തിനെ
ഞെട്ടോടെ പിഴുത് ഭൂമിയിലേയ്ക്കെറിഞ്ഞു
വീഴുന്ന വീഴ്ചയില്‍
അതിന്റെ പട്ടുടുപ്പില്‍ തുന്നിപ്പിടിപ്പിച്ചിരുന്ന
ഗ്രഹങ്ങളും ചന്ദ്രന്മാരും ഒന്നൊന്നായിട്ടടര്‍‍ന്നു പാറി
മേഘങ്ങള്‍ക്ക് തീപ്പിടിച്ചു
കാറ്റിന് അതിനെ താങ്ങി നിര്‍ത്താനായില്ല.
വേരുകള്‍ പറിച്ചെടുത്ത് പര്‍വതവും വൃക്ഷങ്ങളും
ഓടി രക്ഷപ്പെട്ടു
താഴ്വരയില്‍ ഒരു പുല്‍ക്കൊടി കുളിച്ചൊരുങ്ങി
നില്‍പ്പുണ്ടായിരുന്നു
അതിന്റെ കൈക്കുമ്പിളില്‍ ഒരു ധ്യാനത്തുള്ളിയും
ഇതൊന്നുമറിയാതെ ആ നക്ഷത്രം
അപ്പോഴും ഏതോ സ്വപനത്തെക്കുറിച്ചോര്‍ത്ത്
ഉറങ്ങുകയായിരുന്നു.

Wednesday, August 29, 2007

ജഠരേ ശയനം - ലൂയിസ് പീറ്റര്‍

ചിതയിലിരുന്ന് അഗ്നി ഭക്ഷിക്കുക
പുഴകളില്‍ ചിതാഭസ്മമായ് മുങ്ങുക
കടലുകള്‍ താണ്ടിയക്കരെച്ചെന്ന്
ഈ കരയുടെ പച്ചകള്‍ കാണുക
ഒരു ജീവവൃക്ഷബീജം കൊത്തി
ഇക്കരെയ്ക്കു തിരികെ പറക്കുക
നട്ടു നനച്ചു വളര്‍ത്തി
താഴ്ന്ന ചില്ലയില്‍ കൂടൊന്നു വയ്ക്കുക
മുട്ടയിട്ടു കുലം പൊലിപ്പിച്ച്
ഉണ്ണികള്‍ക്കാകാശമേകുക
കൂടഴിച്ചു ചിതയായടുക്കി
ചിതയിലിരുന്നഗ്നി ഭക്ഷിക്കുക

Monday, August 27, 2007

പാഴ് - ആറ്റൂര്‍ രവിവര്‍മ്മ

ഞങ്ങളുടെ ഹരിപുരം കോളണിയില്‍
ഇടയ്യ്കിടെ കല്യാണങ്ങള്‍, കാലത്ത് താലികെട്ട്
വൈകുന്നേരം സ്വീകരണം
വെവ്വേറെ ഇടങ്ങളില്‍ കരക്കാര്‍ ബന്ധുക്കള്‍
സുഹൃത്തുക്കള്‍
സഹപ്രവര്‍ത്തകര്‍ അയല്‍ക്കാര്‍ കൂടും
ആളുകള്‍ വെറുതെ നിന്നു പറഞ്ഞുകൊണ്ടിരിക്കും
ഇലയിടും വരെ, ഇടം കിട്ടും വരെ
എത്ര വാക്കുകളാണ് പാഴായി പോകുന്നത്
മഴവെള്ളം പോലെ ഒലിച്ച്
വിലയുള്ള വാക്കുകള്‍
ശുഭവാക്കുകള്‍
മരുന്നു വാക്കുകള്‍ സൂക്ഷിച്ചു വയ്ക്കേണ്ടത്
ശ്രദ്ധിച്ചുപയോഗിക്കേണ്ടത്
മൈക്കുകളില്‍, കടലാസ്സില്‍, ഫോണില്‍
എന്തുകൊണ്ട് തിരക്കില്‍ നിന്നകന്നു ഗുഹകളിലൊളിച്ചു ചിലര്‍
മൌനം സൂക്ഷിക്കുന്നു എന്നതിന്റെ പൊരുള്‍ ഞാന്‍ മന്‍സ്സിലാക്കുന്നു

Sunday, August 26, 2007

നോട്ടം- മനോജ് കുറൂര്‍

നിന്റെ കണ്ണുകള്‍
എന്നെ ചുവരില്‍ച്ചേര്‍ത്ത് തറച്ചു നിര്‍ത്തുന്നു
അപ്പോഴും
സ്വന്തം തടത്തില്‍ നിന്ന് വെള്ളം വലിച്ചെടുത്ത്
നാവിലിറ്റിക്കുന്നു.

അളന്നു മുറിച്ച ഒരെയ്ത്തു കൊണ്ട്
പടിക്കു പുറത്താക്കുന്നു
തിരിച്ചു വരരുതെന്ന് ഇരട്ടക്കുഴലായി
തലയ്ക്കു പിന്നില്‍ ഉന്നം പിടിക്കുന്നു

അപ്പോഴും
തിരിഞ്ഞു നോക്കാത്ത എനിക്കും
തിരിച്ചു പോകാത്ത നിനക്കും
ഇടയില്‍ മങ്ങുന്ന വെളിച്ചം
ഡിസംബറിലെ പ്രഭാതം പോലെ
പറഞ്ഞു തീരാത്ത സങ്കടങ്ങള്‍ പോലെ
നനഞ്ഞു പടരുമെന്ന് എനിക്കറിയാം
അതില്‍
നിന്റെ ഉന്നം വഴുതി പോകുമെന്നും

കാണാത്ത നിറങ്ങളൂം കേള്‍ക്കാത്ത ശബ്ദങ്ങളും - ശാന്തന്‍

‘അങ്കിളേ എങ്ങനാ എന്നെ റേഡിയേഷന്‍ അടിക്കുന്നത്?’
‘അസുഖം കരിച്ചു കളയുന്ന വെട്ടം കൊണ്ട്’
‘ആ വെട്ടം കാണുന്നില്ലല്ലോ’
നമുക്കു ചുറ്റും കാണാനാകാത്ത വെട്ടങ്ങളും
കേള്‍ക്കാനാകാത്ത ശബ്ദങ്ങളും ഒത്തിരിയുണ്ട്’
വെറും ഏഴു നിറങ്ങളും കൊറച്ചു ശബ്ദവുമേ സുഹൈലയ്ക്കുള്ളൂ;
ബാക്കിയെല്ലാം ഒളിച്ചിരിക്കിയാ.’
സുഹൈല കുണുങ്ങി ചിരിച്ചുകൊണ്ടോടി.
കാണാത്ത നിറങ്ങളും കേള്‍ക്കാത്ത ശബ്ദങ്ങളും അവളെ പിന്തുടര്‍ന്നു.
റേഡിയേഷന്‍ കഴിഞ്ഞു പോയിട്ട് ഏറെ നാളായി
അവളുടെ കുണുങ്ങിച്ചിരി തേടി ഏതു നിറങ്ങളെ പിന്തുടരണം?
ഇന്നലെ അവള്‍ സ്വപ്നത്തില്‍ വിരുന്നു വന്നു
ഞാനവള്‍ക്ക് പട്ടു പാവാടയും നല്ലൊരു പാട്ടും കൊടുത്തു.
കുണുങ്ങി ചിരിച്ചുകൊണ്ടവള്‍
നിറവും ശബ്ദവുമില്ലാത്ത
സ്വപ്നത്തിലേയ്ക്കു തന്നെ തിരിച്ചു പോയി

Thursday, August 23, 2007

അടുക്കളയില്‍ നിന്ന് അരങ്ങത്തേയ്ക്ക് -പി.ഉദയഭാനു

പതുക്കെയാണ് നടത്തം
കണ്ണാടിപ്പാത്രങ്ങള്‍ നിറച്ച ട്രേയാണ് കൈയില്‍
പാത്രങ്ങളിലാവട്ടെ
തൊട്ടാല്‍ പൊട്ടുന്ന പ്രായത്തില്‍
തുള്ളിത്തുളുമ്പി.....
തറയത്രയും മിനുമിനങ്ങനെ.
അകത്ത് ചെരുപ്പിട്ട് നടന്ന് ശീലമില്ല
ആദ്യമായിട്ടാവുമ്പോ അങ്ങനെയൊക്കെയാണത്രേ.

തല കറങ്ങുന്നോ, വെളിച്ചം മങ്ങുന്നോ
ഓക്കാനം വരുന്നോ.
കുറച്ചുകാലം ചന്ദ്രികട്ടീച്ചര്‍ നൃത്തം
പഠിപ്പിച്ചതു നന്നായി.
താലം കൈയിലേന്തിയ പെണ്‍കുട്ടി
എന്നൊരു ചിത്രം കണ്ടതോര്‍മ്മയുണ്ട്.
എന്നാലും അരങ്ങത്ത് ചിരി കിലുങ്ങുമ്പോള്‍
താലവും കിലുങ്ങുന്നുണ്ടോ എന്നൊരു.......
ഇപ്പോള്‍ അടുക്കള വാതിലിലെ
തിരശ്ശീല കാണാം.
(ഒരു തിരശ്ശീല എവിടെയുമുണ്ട്)

മൂളുന്നുണ്ട് ഒരു കൊതുക് ചുറ്റിലും
ഇതുവരെ നടന്നിട്ടില്ല ഇത്രയും ദൂരം
ചുമന്നിട്ടില്ല ഇത്രയും പുസ്തക സഞ്ചി
കാണികള്‍ അക്ഷമരാകുന്നുണ്ടാവും
ഇനി എന്തൊക്കെയാണാവോ
റിഹേഴ്സല്‍ വേണ്ടത്ര നന്നായില്ലേ....

ഇതാ കൊതുക് കൈത്തണ്ടയില്‍ തന്നെ.

Tuesday, August 21, 2007

മൃഗശിക്ഷകന്‍, വിജയലക്ഷ്മി.

ഭയമാണങ്ങയെ,
പുളയുന്ന ചാട്ടമിഴികളില്‍, വിരല്‍-
മുനകളില്‍ ശിക്ഷാമുറകള്‍ ആര്‍‌ദ്രമോ
ഹൃദയ? മെങ്കിലുമിതേറ്റുചൊല്ലുന്നേന്‍ -
ഭയമാണങ്ങയെ.

വനത്തിലേയ്ക്കെന്റെ വപുസ്സുപായുവാന്‍
വിറയ്ക്കുന്നൂ, പക്ഷേ നിറകണ്മുന്നിലീ-
ച്ചുവന്ന തീച്ചക്രം, വലയത്തിന്നക-
ത്തിടം വലം നോക്കാതെടുത്തുചാടണം!
ഇതെത്രകാലമായ്, പഠിച്ചുഞാന്‍ , പക്ഷേ
ഇടയ്ക്കെന്‍ തൃഷ്ണകള്‍ കുതറിച്ചാടുന്നു.


മുളങ്കാടിന്‍ പിന്നില്‍,ക്കരിമ്പാറയ്ക്കുമേല്‍
ത്തെളിയും മഞ്ഞയും കറുപ്പും രേഖകള്‍
അരുവിയില്‍ത്താഴേ പ്രതിബിംബം, എന്തോ
രപൂര്‍വസുന്ദരഗംഭീരമെന്‍ മുഖം !

തണുത്ത ചന്ദ്രികയുറഞ്ഞ പച്ചില-
പ്പടര്‍പ്പിന്‍ കൂടാരം,പതുക്കെ,യോമലാള്‍
ക്ഷണിക്കുന്നൂ, നേര്‍ത്തമുരള്‍ച്ചകള്‍, സാന്ദ്ര
നിമിഷങ്ങള്‍, താന്തശയനങ്ങള്‍, ഇളം
കുരുന്നുകള്‍ ചാടിക്കളിക്കും മര്‍മ്മരം-
പൊടുന്നനെ ചാട്ടയുയര്‍ന്നുതാഴുന്നു.
ഇടിമിന്നല്‍ കോര്‍ത്തുപിടയും വേദന.
അരുത്, തീക്ഷ്ണമാം മിഴികള്‍, ശാസന
പുളയുന്നു, ദേഹമെരിയുമ്പോള്‍ തോളി-
ലിടിഞ്ഞു താഴുന്നെന്നഭിമാനം, ശബ്ദ-
മുയരാതുള്ളില്‍ ഞാന്‍ മുരളുന്നിങ്ങനെ

ഭയമാണങ്ങയെ..

ശിലാമനുഷ്യന്റെ കഠിനനേത്രത്താ-
ലിഴിയാതെന്നെ, ഞാന്‍ മൃഗമാനെങ്കിലു-
മരുതിനിക്കൂട്ടില്‍ കുടുങ്ങിക്കൂടുവാന്‍
ഇരയെക്കാല്‍ച്ചോട്ടിലമര്‍ത്തി,പ്പല്ലുകോര്‍-
ത്തുടക്കുമ്പോഴകം നിറയും സംതൃപ്തി
തെറിക്കും ചോരയാല്‍ മുഖം നനയ്ക്കുവാന്‍
തരിക്കയാണെന്റെ നഖവും ദംഷ്ട്രവും
നിരന്നിരിക്കുവോര്‍ പലരാണെന്മുന്നി-
ലവരെക്കൊല്ലുവാനുടന്‍ ത്രസിക്കുന്നു

പറയൂ, പാവയോ മൃഗം? മെരുങ്ങിയാ-
ലടിമയെക്കണക്കൊതുങ്ങുമെങ്കിലും
ഇടയ്ക്കിടയ്ക്കെന്റെ വനചേതസ്സിലാ-
മൃഗപൌരാണികണ്‍ കുടഞ്ഞെണീക്കുന്നു.
അതിപുരാതനന്‍, ഇലച്ചാര്‍ത്തിന്മേലേ
കുതിപ്പോന്‍, സൂര്യനെപ്പിടിക്കാന്‍ ചാടുവോന്‍
കുനിയുന്നൂ കണ്‍കളവന്റെ നോട്ട‌ത്തില്‍
തളരുന്നൂ ദേഹമവന്റെ ഹാസത്തില്‍
തൊഴുതുപോകയാണവനെത്താണു ഞാന്‍
അരുതു നോക്കുവാനതിതേജസ്വിയെ-
ച്ചുഴുഞ്ഞുനോക്കിയാലുടയും കണ്ണുകള്‍
അതിന്‍ മുന്‍‌പീ നഖമുനകളാല്‍ത്തന്നെ
ഇനിയീക്കണ്‍കള്‍ ഞാന്‍ പിഴുതുമാറ്റട്ടെ

അതിനും വയ്യല്ലോ! ഭയം, ഭയം മാത്ര-
മടിമ,ഞാന്‍ തോറ്റൂ, കുനിഞ്ഞിരിക്കുന്നു
മുതുകില്‍ നിന്‍ ചാട്ടയുലച്ചുകൊള്ളുക
വലയത്തില്‍ ചാടാനുണര്‍ന്നിരിപ്പൂ ഞാന്‍ .

Saturday, August 18, 2007

നായയും ചെള്ളും - രാജന്‍ സി.എച്ച്

ചെള്ള് മൂളിപ്പറന്ന് നായയുടെ പൃഷ്ഠത്തില്‍ കടിച്ചു.
എന്നെ നോക്കിയിരുന്ന നായയുടെ മുരള്‍ച്ച നിന്നു.
കടിച്ച ചെള്ളിനെ കടിക്കാന്‍ കഴുത്ത് ചെരിച്ച് നായ.
പറക്കും ചെള്ള് കടിക്കും.
കടിക്കും ചെള്ളിനെ പറത്താന്‍ വട്ടം തിരിയും നായ.
നായയെ വട്ടം കറക്കും ചെള്ള്.
കണ്ടു കണ്ട് തലകറങ്ങി നിന്ന നില്‍പ്പില്‍ ഞാനും.
വല്ലാത്തൊരു ജീവിതം

Wednesday, August 15, 2007

മൂന്നു നിഴല്‍ കവിതകള്‍ - വീരാന്‍ കുട്ടി

1. പെണ്‍ മുഖം
പെറ്റിട്ട ഉടനെ ഇഴഞ്ഞുപോയ
രാത്രിയുടെ കുഞ്ഞുങ്ങളാണ് നിഴലുകള്‍
നിഴലുകള്‍ ഇല്ലാതിരുന്നെങ്കില്‍
രാത്രിയുടെ മുഖം പകല്‍ എങ്ങനെ ഓര്‍ത്തെടുക്കുമായിരുന്നു?
2. വെയില്‍
വെയില്‍
ഇടയ്ക്കൊക്കെ വന്ന്
താമസിക്കാറുണ്ടീ-
മരത്തില്‍
അതു
കുടഞ്ഞിട്ട
തൂവല്‍
കിടപ്പുണ്ട്
ചുവട്ടില്‍.
3. എഴുന്നേറ്റു നില്‍ക്കാന്‍
എഴുന്നേറ്റു നില്‍ക്കാനുള്ള നിഴലിന്റെ ആഗ്രഹമാണ് മരങ്ങള്‍