Thursday, May 15, 2008

സ്വാശ്രയാശ്രമം- മോഹനകൃഷ്ണന്‍ കാലടി

ആശ്രമകൂപത്തിന് ആള്‍മറ കെട്ടിയിരിക്കുന്നത് എന്തിനാണ് ഗുരോ?
ആശ്രമമൃഗങ്ങളോ ആനന്ദം മൂത്ത മറ്റു സ്വാമിമാരോ
അബദ്ധത്തില്‍ ചെന്നു ചാടാതിരിക്കാനാണു മകനേ.

ആശ്രമത്തിന്റെ സിറ്റൌട്ടിലേയ്ക്കുള്ള പ്രവേശനഭാഗം
പീഠങ്ങളുംഗ്രന്ഥക്കെട്ടുകളും വച്ച്
കെട്ടിയടച്ചിരിക്കുന്നത് എന്തിനാണ് ഗുരോ?
ആ മുനികുമാരികയുടെ ചെറിയകുട്ടിയുണ്ട്.
കുട്ടി മുട്ടുകുത്തിയിഴഞ്ഞുവന്ന്
മുറ്റത്തേക്കുവീണു മുട്ടുപൊട്ടാതിരിക്കാനാണ് മകനേ.


ആശ്രമത്തിന്റെ മള്‍ട്ടിഫ്ലോര്‍ അദ്ധ്യയനശാലകള്‍ക്കു താഴെ
ചുറ്റും ശക്തിമത്തായ നൈലോണ്‍ വലകള്‍
വിരിച്ചുകെട്ടിയിരിക്കുന്നതോ-
ജ്ഞാനവൃക്ഷത്തിന്റെ ഫലങ്ങള്‍ കൊഴിയുമ്പോള്‍
അജ്ഞാനധൂളികള്‍ പുരളാതെയും
അനര്‍ഹര്‍ സ്പര്‍ശിക്കാതെയും
പിടിച്ചെടുത്ത് ശേഖരിക്കാനാവും അല്ലേ ഗുരോ?
അല്ല മകനെ അല്ല.
അത്- ദക്ഷിണവയ്ക്കാന്‍ വകയില്ലാത്ത ശിഷ്യന്മാരോ,
ആത്മനിയന്ത്രണമില്ലാത്തതിനാല്‍
ശിഷ്യന്മാരാല്‍ കൈകാര്യം ചെയ്യപ്പെട്ട താത്കാലികാചാര്യന്മാരോ
എളുപ്പത്തില്‍ മോക്ഷം പ്രാപിക്കുന്നതിനായി
എടുത്തുചാടിയാല്‍
പുന്നാമമാകും നരകത്തില്‍ ചെന്നുപതിക്കാതെ
വല്ലവിധേനയും ത്രാണനം ചെയ്യാനാണ് മകനേ.
സ്വാശ്രയമാര്‍ഗത്തിലാണെങ്കിലും
ഇതും ഒരാശ്രമമല്ലേ മകനേ...

Friday, May 02, 2008

മധുരവെള്ളം - ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

പ്രണയങ്ങളെല്ലാം കൊഴിഞ്ഞുപോയ
ഒറ്റമരത്തെ കണ്ടു ഞാന്‍
അടക്കിപ്പിടിച്ച ഒരു പൊട്ടിക്കരച്ചില്‍
അതിന്റെ വേരുകള്‍ക്കു കൂട്ടായി നിന്നു
മേഘം പൊടുന്നനെ റൌക്ക പൊട്ടിച്ച്
അതിന്റെ വലിയ മുലകളെ
അവന്റെ വായില്‍ വച്ചുകൊടുത്തു.

അപ്രതീക്ഷിതമായ മഴയില്‍
അദ്ഭുതപ്പെട്ട് അയാള്‍
അപ്പോഴേയ്ക്കും ഇലകള്‍ പൂത്തു നിന്ന
ആ ഒറ്റ മരത്തിലേയ്ക്ക് ഓടിക്കയറി
ഇങ്ങനെ ആത്മഗതം ചെയ്തു :
മധുരമുള്ള മഴ
മരണം സ്ഥിരീകരിക്കാനെത്തിയ
ഡോക്ടര്‍ കട്ടിലിലമര്‍ന്നു
അതിന്റെ ഉലച്ചിലില്‍
അപ്പോഴേയ്ക്കും അടഞ്ഞുപോയ
തൊണ്ടയില്‍ നിന്നും മധുരവെള്ളം
ചെരിഞ്ഞൊഴുകി.

Saturday, April 26, 2008

ജലശരീരം, വിഷ്ണുപ്രസാദ്

കാമുകിയുടെ
ശരീരത്തിലേക്ക് ആയമെടുത്തുചാടി
ആഴങ്ങളില്‍ മുങ്ങി
രസനയാല്‍ മേനിയുടെ രുചി തൊട്ടുനോക്കിയും
ഇഴയലില്‍ സുഖമറിയുമുരഗമായ് മാറിയും
ഘനരഹിതപാളിയില്‍ മത്സ്യമായ് നീന്തിയും
പവിഴങ്ങള്‍ പൂക്കുന്നൊരടിവയറുകണ്ടും
അടിമുടി നനഞ്ഞ്
അവളുടെ
പുക്കിള്‍ ചുഴിയില്‍
മുങ്ങിനിവരുമ്പോള്‍
ചുറ്റും കടല്‍

Saturday, April 12, 2008

പാലറ്റ് - ബിനു എം പള്ളിപ്പാട്

മഞ്ഞയും ബ്രൌണും
കൊടുക്കണം വിളഞ്ഞ പാടത്തിന്

വെള്ളത്തിലെ
മീനുള്ള വശം ഒഴിവാക്കി
ഡെപ്തില്‍ കറുപ്പടിക്കണം

പതുങ്ങിയ മുണ്ടിയെ
പറപ്പിക്കാതെ മടയ്ക്കിപ്പുറമിരുത്തണം

മുറ്റത്തിരിക്കുന്നയാള്‍ക്ക്
എരിവും ചാരായവും ചേര്‍ന്ന്
വിയര്‍ത്തപേശിയിലേയ്ക്ക്
നിലാവിന്റെ ഹൈലൈറ്റ് വെക്കണം

എന്നും പരിചയമില്ലാത്ത
കൈലി വന്നുപോകുന്ന
ഒറ്റവീടും വിളക്കും
ബാഗ്രൌണ്ടില്‍ കൊടുക്കണം

ഇറയത്തിരിക്കുന്നയാളിന്റെ മുഖത്തു നിന്ന്
പാടം മുഴുവന്‍ ബന്ധുക്കളാണെന്ന്
ഒറ്റനോട്ടത്തില്‍ വായിച്ചെടുക്കണം

നീര്‍ക്കാക്കയും ഇരണ്ടയും പറക്കുന്നത്
കവച്ചമേഘത്തിനിപ്പുറത്താക്കണം

ഉത്സവത്തിനു പോകാന്‍ അനിയന്‍
പിച്ചാത്തി തേക്കുന്നതിന്റെ നിഴല്‍
വാഴയ്ക്കിപ്പുറം
നിലാവിന്റെ ഇളംനീലയില്‍
ചാലിച്ചെടുക്കണം

തവിട്ടില്‍ വെള്ളകൊണ്ട്
ഒരു നൈറ്റിയും
പിങ്കില്‍ റൊസുകൊണ്ട്
ഒരു കുട്ടിയുടുപ്പും
അയയില്‍ ഇടണം

മുറ്റത്തെ
ഒറ്റാലിനകത്തെ
കോഴിക്കുഞ്ഞിന്
ഐവറിയില്‍ ചെമ്പുകൊണ്ട്
ചെറുതായി തൊട്ടുതൊട്ടുവിടണം.

Tuesday, April 08, 2008

അളവ് - സുകേതു

ഇന്നത്തെ പത്രവും വായിച്ചു
കണ്ണട ഊരിവച്ചു
നെടുതായൊരു വീര്‍പ്പിട്ടു
ഇന്നലത്തെ പത്രത്തിനു കൊടുത്ത
അതേ വീര്‍പ്പ്, അതേ അളവ്
ഇതിപ്പോ ഒരു ശീലമായി
എന്തുകണ്ടാലും കേട്ടാലും
ഉടനെയൊരു നെടുവീര്‍പ്പ്

എത്രനേരം കമഴ്ത്തിപ്പിടിച്ചാലും
ഒരു പെഗ്ഗില്‍ കൂടുതലൊഴിയാത്ത
ചിലമദ്യക്കുപ്പികളില്ലേ...................?

Saturday, March 15, 2008

പുണ്ണ്, ആറ്റൂര്‍ രവിവര്‍മ്മ

വായിലെന്തോ കുഴപ്പം!
തൊണ്ടയിലോ നാവിലോ
അതിനും കീഴിലോ?
ചിലപ്പോള്‍ നാറ്റമുണ്ട്
എനിക്കു തന്നെ.
നിനച്ചതല്ല പുറപ്പെടുന്നത്
അതില്‍ കുറഞ്ഞോ കൂടിയോ
ഉണ്മകളില്‍ പൊയ് കലരുന്നു
ഇഷ്ടത്തില്‍ പക
എഴുത്തു തിരുത്താം
പറഞ്ഞതോ പറയാഞ്ഞതോ?
ചങ്കും നാവും നോക്കിച്ചു
കണ്ടുകിട്ടുന്നില്ല
കിളികളുടെ കൂവലിന്ന്
പട്ടിയുടെ കുരയ്ക്ക്
മൂങ്ങയുടെ മൂളലിന്നു
ഈ കുഴപ്പമില്ല
ചെടികളുടെ നോട്ടം,അനക്കം
മൌനം എല്ലാം വേണ്ടപോലെ
എന്റെ, തന്റെ അവന്റെ
സ്വാഭാവികതയെന്ത്?
എങ്ങിനെ പറഞ്ഞാലും
അധികം,കുറവ്,മറവ്
ചൊല്ലില്‍ മാത്രമല്ല കേള്‍വിയിലും
മൌനത്തിലും കൂടി
സത്യം വദിക്കാവുന്നതല്ല
‘തന്നതില്ല’......
കുമാരനാശാന്‍ പ്രമാണം

Thursday, March 06, 2008

സമയപ്രഭു - കല്പറ്റ നാരായണന്‍

ഇരുട്ടില്‍
ഒരെലി
കുഞ്ഞിനെ
പൂച്ചയെ ചൂണ്ടിക്കാട്ടി പഠിപ്പിക്കുകയാണ്.
വലിയ കാഴ്ചശക്തിയാണ്
എപ്പോഴും കണ്ണില്‍പ്പെടാം
വലിയ കേള്‍വിശക്തിയാണ്
ഒരു രോമം നിലത്തു വീഴുന്ന ഒച്ച കേട്ടാല്‍
ആരുടേതെന്നറിയും
സൌമ്യമൂര്‍ത്തിയാണ്
മറിച്ചിടുന്നത് മൃദുവായ കൈപ്പത്തികൊണ്ടാണ്
ക്ഷമാമൂര്‍ത്തിയാണ്
മുഴുമിപ്പിക്കാന്‍ നാലുമഞ്ചും മണിക്കൂറെടുക്കും
ദയാവാരിധിയാണ്
പല തവണ നമുക്ക് ജീവിതം തിരിച്ചു തരും
സഹൃദയനാണ്
വാലിന്റെ അവസാനത്തെ നിവരല്‍ വരെ ആസ്വദിക്കും
ഒരു തിരക്കുമില്ല
സമയത്തിന്റെ മഹാപ്രഭുവാണ്

Monday, March 03, 2008

വളച്ചിണുക്കം - ബിന്ദുകൃഷ്ണന്‍

എന്റെ പൊന്‍‌വളയെന്നോടു പിണങ്ങിയിന്നലെ
ഊരിയെടുക്കുമ്പോളാദ്യമായ് കലമ്പിയെന്നോട്

“കണ്ടതേയില്ലയെന്നെ നീ ഇന്നേവരെ
കതിര്‍മണ്ഡപം തൊട്ടിന്നോളം
വലംകൈയില്‍ നിന്നൊപ്പം...

കറിക്കരിഞ്ഞപ്പോല്‍ ഒപ്പമുത്സാഹിച്ച്
കറിയിളക്കുമ്പോള്‍ ആദ്യം മണത്ത്
കുളിക്കുമ്പോഴെല്ലാമഴിച്ചുവച്ചാലും
ബാക്കിയായതില്‍ അഹങ്കരിച്ച്
മഞ്ഞള്‍ ചന്ദനം നുണഞ്ഞ്,

നീ എഴുതിയതൊക്കെ ആദ്യം വായിച്ച്
ചിലപ്പോള്‍ ചിരിച്ച്, ചിലപ്പോള്‍ കരഞ്ഞ്
പ്രണയരാവില്‍ അവന്റെ പിന്‍ കഴുത്തില്‍
നിനക്കുവേണ്ടിയൊരുമ്മ കൊടുത്ത്
നീ തളര്‍ന്നുറങ്ങുമ്പോള്‍ കാവലായ് തിളങ്ങി
സദാ കൂടെ........

എന്നിട്ടും
കണ്ടതേയില്ല നീ ഇന്നേവരെ

പണയം വെക്കുവാന്‍ ഊരിയെടുക്കുമ്പോള്‍
നീ ഒന്നറിഞ്ഞു നോക്കുന്നു
ആദ്യമായ്.

മതി
ആ മിഴിയില്‍ എനിക്കുമാത്രമായ്
പൊടിഞ്ഞ കണ്ണുനീര്‍
വീണ്ടെടുക്കുവാന്‍
നീ വരും വരെ ഓര്‍ത്തു കഴിയുവാന്‍
അതുമതി.

Sunday, February 10, 2008

ജലവാസന്‍ (വി.മുസഫര്‍ അഹമ്മദ് )

അരയന്നങ്ങളുടെ പാദസരം
ചിലങ്കയാക്കിയ നര്‍ത്തകരും
മഴമേഘങ്ങളില്‍ വളര്‍ന്ന
ആമ്പലുകളും
വിരിയുന്നതിനിടെ
തളര്‍ന്നുറങ്ങിയ താമരകളും
കൊള്ളിയാന്‍ കണ്ണുള്ള
തവളകളും
ഒളിച്ചു പാര്‍ത്തു
തരുണ കവികളുടെ
ശില്‍പ്പശാലയില്‍


ഒളിമൃഗത്തെ തെളിമൃഗമാക്കല്‍
നായാട്ടിന്റെ ജീവന കല,
തിരിച്ചെങ്കില്‍ കാവ്യകല.
അഭയാര്‍ഥി മലകള്‍ക്ക്‌ പിറന്ന
അണക്കെട്ടിന്‌ താഴെ
ദ്വാരപാലകര്‍ ആണ്‍ പെണ്‍
പ്രതിമകളായി ഊഞ്ഞാലാടുന്ന
ഉദ്യാനത്തിനു നടുവില്‍
കറുത്ത അരഞ്ഞാച്ചരട്‌
അടയാളമാക്കിയ യക്ഷന്റെ
ഇരിപ്പിടത്തിന്റെ പിന്നാമ്പുറത്ത്‌
പുലി മണക്കും, പാമ്പു ചീറ്റും
മൃഗശാലക്കുമപ്പുറം
അതിഥിമന്ദിരത്തില്‍
ദുഷ്യന്തന്റെ നനഞ്ഞ
കണ്ണുകളുള്ള
അടയാള മോതിരം
ഇരട്ടവാലന്‍ കൈലേസില്‍
ഒളിപ്പിച്ചവര്‍ പഠിപ്പിച്ചു,
ശകുന്തത്തില്‍ രക്തബന്ധമില്ലാത്തവര്‍
പിറക്കാതെ പോയ കവികള്‍
എന്ന് സ്ഥിരീകരണവും നല്‍കി.
റോഡ്‌ മുറിച്ചു കടന്ന്‌
മൃഗശാലയില്‍ നൂണ്‌
ഇരുട്ടിന്റെ തേരില്‍
അതിഥിമന്ദിരത്തിലേക്ക്‌
കടത്തിക്കൊണ്ടുവന്ന
മാന്‍കുട്ടിയില്‍
കണ്വ തപോവനമാരോപിച്ചു.
അടയാളമോതിരം ഒളിപ്പിച്ചവരെ
വിളിച്ചുണര്‍ത്തി
രഹസ്യരോമങ്ങള്‍
ആദ്യമേ നരച്ചവര്‍
എന്ന്‌ ആക്ഷേപിച്ചു.
കൂടെ നടന്നു വന്ന
കരിമ്പിന്‍ കാട്‌ പിഴിഞ്ഞ്‌
കുടിച്ച്‌ കുടിച്ച്‌
മധുരദാഹത്താല്‍
വലഞ്ഞ്‌ കവിതയുടെ
ഞരമ്പ്‌ പൊട്ടി.

പുലര്‍ച്ചെ അണയില്‍
കുളിക്കാന്‍ പോയവര്‍
ജലപ്പരപ്പില്‍ സ്നാനഘട്ടം
തീര്‍ത്ത ഒരുടല്‍ കണ്ടു
ശില്‍പ്പശാലയില്‍ നിന്ന്‌ ചാടിപ്പോയ
ജലവാസന്‍ അണക്കെട്ടിന്റെ ഇടക്കെട്ടില്‍
സൂര്യ വെളിച്ചത്തിന്‌ നാവു നീട്ടുന്നു
മലകള്‍ കാണാന്‍
പ്രളയത്തില്‍ കടവു തേടുന്ന
ഇലപോലെ മലര്‍ന്നു നീന്തുകയായിരുന്നു.
ജലഗോപുരത്തെ
മുറുകെ പിടിച്ച്‌ പിന്നീടയാള്‍
നടന്നു പോയി.
ഉറങ്ങു കല്ലൂകള്‍ കൊണ്ട്‌
നിര്‍മിച്ച കവിയുടെ വീട്ടു ചുമരില്‍
വെള്ളത്തിലെഴുതിയിട്ടും
മാഞ്ഞു പോകാത്ത വരികള്‍
ഇങ്ങിനെ വായിക്കാം
'പൊള്ളയായ വാക്കുകളില്‍
വീടുകള്‍ പണിയാറില്ല
നിഴല്‍ വീഴാത്ത
പ്രപഞ്ചത്തില്‍ കവിതയും'

Tuesday, January 29, 2008

ചിതല്‍‌

വിരലുകളാല്‍‌
എനിക്ക് ചെയ്യാനാകാത്തതാണ്
ശരീരം കൊണ്ട്
നീ ചെയ്തു മുഴുമിപ്പിച്ചത്.

ജന്മം മുഴുവന്‍
നീയെഴുതിക്കൊണ്ടേയിരുന്നു.
വളഞ്ഞും പുളഞ്ഞും
സാദ്ധ്യമായ എല്ലാ കാന്‍‌വാസിലും.

നീ പ്രണയിക്കുന്നതിങ്ങനെയാണോ?
പതിയെ പതിയെ പടര്‍ന്നു പടര്‍ന്ന്
ഓരോ ഇഞ്ചിനെയുമാശ്ലേഷിക്കുന്ന
ഈ മണ്‍ ഞെരമ്പിനാല്‍‌?

ഒരക്ഷരവും നീ നിര്‍മ്മിച്ചില്ല.
എന്നിട്ടും
വായിക്കാനാവുന്നുണ്ടെനിക്ക്,
നീ പരത്തിയെഴുതിയ
ഈ മണ്‍ലിപികള്‍‌‌.

Sunday, January 20, 2008

അന്നത്തെ ഏകാന്തത - സത്യചന്ദ്രന്‍ പൊയില്‍ക്കാവ്

അന്നത്തെ ഏകാന്തത

ലിംഗദൌത്യങ്ങളറിയാതെ നാട്ടുമാവിനു ചുവട്ടില്‍
അച്ഛനുമമ്മയും കളിച്ചിരുന്നു പണ്ടു നമ്മള്‍

ഒരു ചിരട്ട വലിച്ചെറിഞ്ഞ്
ഒറ്റമുലച്ചിയായി നിന്നിരുന്നു
അടിവസ്ത്രങ്ങളിലന്ന്
ആകാശത്തിന്
നീലനിറമായിരുന്നന്ന്
കായലും കയറും കണ്ട്
എത്രവൈകിയാണന്ന്
നിന്റെ അച്ഛനുമമ്മയും വന്നത്
എന്നിട്ടും
ചീത്തയായില്ല നാം
അന്നത്തെ ഏകാന്തതയില്‍.

Saturday, December 29, 2007

ജീവിതത്തിന്റെ ചിരി - മണമ്പൂര്‍ രാജന്‍ ബാബു

രോഗമേ,
നിനക്കു സ്തുതി
മനുഷ്യരില്‍ കുടിപാര്‍ക്കുന്ന
ഹിംസ്രമൃഗങ്ങളെ മുഴുവന്‍
തുറന്നുകാട്ടിയതിന്

മരണമേ,
നിനക്കു സ്തുതി
നിന്നെക്കാള്‍ മികച്ചകോമാളിയായി
ജീവിത്തെ എഴുതിയതിന്

എങ്കിലും,
അതും കുറിച്ചിട്ടേ ഇവന്‍ പോകുകയുള്ളൂ
അതിനാല്‍
ആര്‍ക്കു മായ്ക്കാനാവും
ജീവിതത്തിന്റെ ചുണ്ടിലെ ഈ നിത്യസ്മേരം?

Wednesday, December 26, 2007

റാഷിദയുടെ കവിതകള്‍, ഭാഷാപോഷിണി

വാക്യം

സൌഹൃദം
അടുപ്പിച്ചെഴുതുന്ന അക്ഷരങ്ങളില്‍
ജനിക്കുന്നു
സ്നേഹം
അടുത്തുരയ്ക്കുന്ന വാക്കുകളില്‍
കൂട്ടുകൂട്ടുന്നു
ജീവിതം തളിക്കുന്നത്
വാക്യം പൂര്‍ത്തീകരിക്കുമ്പോള്‍

കലണ്ടര്‍

പരിഭവങ്ങള്‍ക്ക് അവധിയില്ലാത്ത
നിന്റെയീ കലണ്ടര്‍
എന്റെ ചുമലില്‍ നിന്നു മാറ്റണം
കേട്ടപാതി പിഴുതെടുത്ത്
നീ പതിച്ചതു നിന്റെ വീടിന്റെ ചുമരില്‍
അവിടെയും മുപ്പത്തിയൊന്നു കഴിഞ്ഞപ്പോള്‍
പേജുകള്‍ താനേ മറിഞ്ഞിട്ടുണ്ടാവണം
ഇപ്പോള്‍ ഈ മാസത്തില്‍
പരിഭവങ്ങള്‍ക്കു രണ്ടാംശനിപോലുമില്ലെന്നു
നിന്റെ വെള്ളിമൊഴികള്‍

രാത്രിയുടേ മനസ്സ്

രാത്രിയുടെ മനസ്സ് ഓര്‍മ്മകളുടെ നിലാവാണ്
ഇരുട്ടിന്റെ മൌനത്തിനും ഉഷസിന്റെ കുളിരിനും
ഇടയ്ക്കുള്ള നിനവുകളീല്‍
പ്രണയം കൊയ്യുന്ന സൌഹൃദം വിതയ്ക്കുന്ന
ഓര്‍മ്മകളുടെ നിലാവ്

രാത്രിയുടെ തമസ്സ് സ്വപ്നത്തിന്റെ ഈറ്റില്ലമാണ്
ഇരവിന്റെ നിശ്ശബ്ദതയില്‍ അലയടിച്ചുവരുന്നത്
സ്വപ്നത്തിരമാലകളുടെ പ്രവാഹം

രാത്രിയുടെ മനസ്സ് മൌനത്തിന്റെ സംഗീതമാണ്
വാചാലമായ,അനിവചനീയമായ
മധുരസംഗീതം

Tuesday, December 11, 2007

മധ്യേയിങ്ങനെ, കെ.സി.മഹേഷ്

താഴോട്ട്‌ വീഴും പോലെ
മേല്‍പ്പോട്ടും വീഴാം
പക്ഷെ
ആരും ഇങ്ങിനെ പേടിക്കാറില്ല
തല കീഴെയാണെങ്കില്
‍വീഴുകയാണ്‌
തല മേളിലാകുമ്പോള്
‍പൊന്തുന്നു
അതുകൊണ്ടാണ്‌ നമ്മളൊക്ക
താഴേക്കുമാത്രം വീഴാതെശ്രദ്ധിച്ച്‌
ഇപ്പോള്‍ മേല്‍പ്പോട്ട്്‌ വീണുപോകുത്‌
മേല്‍പ്പോട്ട്‌ പൊന്തുന്ന
താഴോട്ടുംതല കീഴെയാണെങ്കില്
‍നിങ്ങള്‍ പൊക്കത്തിലേക്കാണ്‌
മുകളിലേക്ക്‌ വീണുപോകുവര്
‍താഴേക്ക്‌ പൊങ്ങിപ്പോയ ഒരാളെ
കാണുതേയില്ല

Sunday, November 25, 2007

മണ്ടന്‍,പി.എന്‍.ഗോപീകൃഷ്ണന്‍

1
ചവിട്ടുമ്പോള്‍
സൈക്കിളിന്റെ ചങ്ങല
ഇടക്കിടെ അഴിയുമായിരുന്നു
ഒച്ച കൂട്ടുമ്പോള്‍
റേഡിയോവില്‍
സ്റ്റേഷന്‍ മാറുമായിരുന്നു
ബട്ടന്‍ തെറ്റിയതിനാല്‍
കാസറ്റിലെ
പാട്ട് മായുമായിരുന്നു
ഇസ്തിരിയുടെ
മിക്സിയുടെ
ആന്തരാവയവങ്ങള്‍
ഇടക്കിടെ ദഹിക്കുമായിരുന്നു

എന്നിട്ടും
ഈ മണ്ടന്‌
ഒരു മൊബൈല്‍ ഫോണ്‍
സമ്മാനമായ് കിട്ടി.

2
വിളിക്കുമ്പോള്‍
ആളുതെറ്റി.
സേവ് ചെയ്തപ്പോള്‍
ഡിലീറ്റായി
ഒച്ച കൂട്ടിയപ്പോള്‍
സൈലന്റില്‍ വീണു
കാലത്തെ അലാറം
രാത്രിയില്‍ മുഴങ്ങി
ആകെ കുഴങ്ങിയപ്പോള്‍
ദാനം തന്നവന്‌
എസ്സെമ്മസ് അയച്ചു
'നിന്നെ ഞാന്‍ കൊല്ലും'
ഞാനെങ്ങനെ അറിയാന്‍?
നമ്പര്‍ തെറ്റി
മന്ത്രിക്കു പോയി

3

നാഭിയില്‍ ചവിട്ടിയ
പോലീസേമാനോട്
ക‍രഞ്ഞു പറഞ്ഞു
ഞാനൊരു മണ്ടനാണ്‌
കാണാന്‍ വന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍
എന്നോട്പറഞ്ഞു
മണ്ടത്തരമായിപ്പോയി

അതെ
മണ്ടന്‍ എല്ലാവരെയും
ബുദ്ധിമാന്‍മാരാക്കുന്നു
ബൂട്ടിനടിയില്‍
ചതഞ്ഞരഞ്ഞ്
മണ്ടനായാലറിയാം
സൈനയം അതിര്‍ത്തിയിലല്ല
അകത്താണ്‌

4
തീവ്രവാദിവിരുദ്ധ നിയമം
ഉപയോഗിച്ച് എനിക്ക്
ജീവപര്യന്തം വിധിച്ചിരിക്കുന്നു
ജയിലിനുള്ളീല്‍
ആരോടെങ്കിലും ചോദിച്ച്
മൊബൈല്‍ ഉപയോഗിക്കാന്‍
പഠിക്കണം
എന്നിട്ടു വേണം
പുറത്തിറങ്ങി
ഒരു മെസ്സേജയക്കാന്
അന്നേരം ഭരിക്കുന്ന മന്ത്രിക്ക്
അതേ മെസ്സേജ്.

ഒരു സംഗതിയെങ്കിലും
മണ്ടത്തരത്തില്‍ നിന്ന്‌
കാര്യത്തിലേക്ക്
കരേറ്റണമല്ലോ

ഒരിക്കലെങ്കിലും

Thursday, November 15, 2007

ഹ, എം. എസ്. ബനേഷ്

1. ഹായ്

“പക്ഷേ
യ് പോയാല്‍
നേരേ വിപരീതം വന്ന്
നിന്നെ കരയിക്കില്ലേ?”
ഞെട്ടിക്കാന്‍ ശ്രമിച്ചു സംശയവാദി

പഞ്ചസാരപ്പാത്രത്തിലേക്ക് നീണ്ട ഒരു കൈ
പെട്ടെന്ന് പിന്‍വലിഞ്ഞു
ഉത്തരക്കടല്ലസില്‍ നിന്ന് മറ്റൊരു കൈ
ആകാശത്തേക്ക് ചുരുട്ടിയ അതേ വെഗത്തില്‍
പാതാളത്തിലേക്ക് വിയര്‍ത്ത് ഇനിയുമൊന്ന്

2. ഹാ

“ഏതെങ്കിലും
ഒരു വൂ കൂടി ചേര്‍ന്നാല്‍...”
ആശ്വസിപ്പിക്കാന്‍ ശമിച്ചു ആനന്ദവാദി

മധുരമിട്ട് ഒരു കട്ടനുണ്ടാക്കി
ഒരു ചോദ്യത്തിനുകൂടി ഉത്തരമെഴുതി
പ്രകടനത്തില്‍ പങ്കെടുത്ത്
ഒന്നരപ്പെഗ്ഗും കഴിച്ച്
തിരിച്ചുവന്നു

പക്ഷേ,
ഭാഷയുടെ
പുരാതനമായ ഉറക്കമുറിയില്‍
അപ്പോഴും കാത്തിരി‍ക്കുനുണ്ടായിരുന്നു
അനുഭവങ്ങളുടെ തുലാസാവാന്‍ പാകത്തില്‍
ഇരുവശത്തും തുറന്നു പിടിച്ച വായുമായ്
അതേ പഴയ ഹ.

Friday, November 02, 2007

തോഴന്‍,വി.മുസഫര്‍ അഹമ്മദ്

ഇരുകരകള്‍ തുളുമ്പി
കുന്തി ഒഴുകുന്നെടോ
മഴക്കാലമല്ലേ
പൊറുക്കാം
കലക്കം
വയസ്സെത്രയായി
ക്ഷണമുണ്ട് മുങ്ങുവാന്‍
തണുതണുപ്പെന്റെ
കടും ചോര മോന്തും
പല്ലുകള്‍ കോറീ‍ച്ചുരുങ്ങും
ക്ഷണമുണ്ട്
കുറുകെ നീന്തുവാന്‍
ഊഞ്ഞാലിലാട്ടും ചുഴിക്കയങ്ങള്‍
വയ്യെടോ
കമ്മലുകള്‍
തടയും
കണ്‍മഷിപരക്കും
വരുന്നുണ്ട്
വിഷബാധയേറ്റ
മരങ്ങള്‍ മണ്ണുമായി
വീടായി
വാതിലായി
ജനലുമായി
വേണ്ടെനിക്കൊന്നും
ഇക്കലക്കത്തിലൊരു
മീന്‍വേട്ട പോലും
രുചി കലഹം
നീയെവിടെയിപ്പോള്‍?
ഞാനുണ്ട് മഴ
മരുഭൂമിയില്‍
ഇവിടെ
ജനലാര്‍പ്പുകള്‍
ഭൂഗര്‍ഭത്തില്‍
ചെവിചേര്‍ത്തുവെച്ചാല്‍
കേള്‍ക്കാമിളക്കം
തരിവളകിലുക്കം
മഴ വീട്ടിലുറങ്ങും
കാറ്റസ്തമിക്കും
എവിടെയും ഉപ്പു
മണക്കും
ഇരുകര തുളുമ്പി
മണല്‍ക്കുന്നുകള്‍
നടക്കും
മഴയെന്നെ കണ്ടനാള്‍
മറന്നിരിക്കും
കുടമാത്രമാണിന്ന്‍
തോഴന്‍

Thursday, November 01, 2007

ഹ - എം.എസ്.ബനേഷ്

1.ഹായ്
“പക്ഷേ യ്‌ പോയാല്‍
നേരെ വിപരീതം വന്ന് നിന്നെ കരയിക്കില്ലേ?”
ഞെട്ടിക്കാന്‍ ശ്രമിച്ചു സംശയവാദി.

പഞ്ചസാരപ്പാത്രത്തിലേയ്ക്ക് നീണ്ട ഒരു കൈ
പെട്ടെന്ന് പിന്‍‌വലിഞ്ഞു.
ഉത്തരക്കടലാസില്‍ നിന്ന് മറ്റൊരു കൈ.
ആകാശത്തേയ്ക്ക് ചുരുട്ടിയ അതെ വേഗത്തില്‍
പാതാളത്തിലേയ്ക്ക് വിയര്‍ത്ത് ഇനിയുമൊന്ന്.

2. ഹാ
“എങ്കിലും
ഒരു വൂ കൂ‍ടിച്ചേര്‍ന്നാല്‍...”
ആശ്വസിപ്പിക്കാന്‍ ശ്രമിച്ചൂ ആനന്ദവാദി
മധുരമിട്ട് ഒരു കട്ടനുണ്ടാക്കി
ഒരു ചോദ്യത്തിനുകൂടി ഉത്തരമെഴുതി
പ്രകടനത്തില്‍ പങ്കെടുത്ത് ഒന്നര പെഗ്ഗും കഴിച്ച് തിരിച്ചു വന്നു.

പക്ഷേ,
ഭാഷയുടെ
പുരാതനമായ ഉറക്കുമുറിയില്‍
അപ്പോഴും കാത്തിരിക്കുന്നുണ്ടായിരുന്നു
അനുഭവങ്ങളുടെ തുലാസ്സാവാന്‍ പാകത്തില്‍
ഇരുവശത്തും തുറന്നുപിടിച്ച വായുമായി
അതേ പഴയ .

Saturday, October 20, 2007

അധിഭൌതികം- സച്ചിദാനന്ദന്‍

“മരിച്ചാല്‍ നമ്മളെല്ലാം വെബ്‌സൈറ്റുകളായി മാറും.”
മൃഗാംഗമോഹന്‍ പറഞ്ഞു
“അതെ. നമ്മുടെ ആത്മാക്കള്‍ വെര്‍ച്വല്‍ സ്പെയിസിലൊഴുകി നടക്കും”
താന്‍‌വാന്‍ കൂട്ടിച്ചേര്‍ത്തു
“ബ്രൌസ് ചെയ്യുന്നവരെയെല്ലാം അവ ആവേശിക്കും; പിന്നീട് അവരും നമ്മെപ്പോലെ ചിന്തിക്കാനും
പെരുമാറാനും ആരംഭിക്കും.”
“അതെ. നമ്മുടെ ക്ലോണുകള്‍. മരിക്കുമ്പോള്‍ അവരും വെബ്സൈറ്റുകളാവും. അങ്ങനെ വെബ്സൈറ്റുകളിലൂടെ ജീവന്റെയും വംശത്തിന്റെയും അനന്തമായ സംവേദനശൃംഖല ഉരുവം കൊള്ളും.”
മൃഗാംഗമോഹന്‍ പാരമ്പര്യമഗ്നനായി.
“ആ ലോകത്ത് അര്‍വാചീനര്‍ പ്രാചീനരെയും പൌത്രന്മാര്‍ പിതാമഹരെയും ശിഷ്യന്മാര്‍ ഗുരുക്കളെയും എഴുത്തുകാര്‍ കഥാപാത്രങ്ങളെയും കണ്ടുമുട്ടും.”
“അതെ. വിജയന്‍ രവിയെ, മുകുന്ദന്‍ ദാസനെ, ആനന്ദ് ജോസഫിനെ, നമ്മളും കണ്ടുമുട്ടും;
അയാഥാര്‍ത്ഥത്തെ ഇല്ലാതാക്കാന്‍ അണുയുദ്ധത്തിനുമാവില്ല. ഭൌതികത്തിനകത്തു തന്നെയാണ് അതിഭൌതികം.”താന്‍‌വാന്‍ പുഞ്ചിരിച്ചു.
“സുനന്ദേ”, മൃഗാംഗമോഹന്‍ പുല്‍ക്കൊടിത്തുമ്പില്‍ നിന്ന് ഒരു ഹിമകണം തട്ടിത്തെറിപ്പിച്ച് തുടര്‍ന്നു:
“പാണ്ഡവരുടെ അജ്ഞാതവാസം വെര്‍ച്വല്‍ സ്പെയിസിലായിരുന്നു; സീത അന്ത്രദ്ധാനം ചെയ്തതും അവിടെത്തന്നെ.”
“സീതയുടെ ബ്ലോഗ് അങ്ങ കണ്ടുവോ?” താന്‍‌വാന്‍ വികാരാവിഷ്ടയായി.
“വനവാസകാലത്തെ ഡയറി അതിലുണ്ട്. സ്ത്രീകളുടെ ആത്മകഥാസാഹിത്യം വളരുകയാണ്. “
“യേശുവും തഥാഗതനും സത്യം തേടിയലഞ്ഞതും അവിടെത്തന്നെ. അന്ന് സെര്‍ച്ച് എഞ്ചിനുകളില്ലായിരുന്നു. പാവങ്ങള്‍! യേശുവിന്റെ അജ്ഞാതവത്സരങ്ങള്‍ ഇപ്പോള്‍ പുനര്‍നിര്‍മ്മിക്കാം. നമ്മുടെ നാടുകളില്‍ വന്ന് അദ്ദേഹം ബുദ്ധന്റെയും ലാവോസുവിന്റെയും ദര്‍ശനങ്ങള്‍ അഭ്യസിച്ചിരുന്നു.”
“കര്‍മ്മചക്രം!“ താന്‍‌വാന്റെ മിഴി നിറഞ്ഞു
“ഭൂമിയിലെ നിയോഗം പൂര്‍ത്തിയായാല്‍ പിന്നെ നാം എങ്ങനെയിരിക്കുമെന്നു നോക്കാം, “ എന്നിട്ടവള്‍ ലോലമായ മഞ്ഞ വിരലുകളാല്‍ മൌസു ക്ലിക്കുചെയ്ത് ഭാവിയിലേയ്ക്ക് സഞ്ചരിച്ചു തുടങ്ങി.

*മൃഗാംഗമോഹന്‍,താന്‍‌വാന്‍ - ഒ വി വിജയന്റെ പാറകള്‍ എന്ന കഥയിലെ കഥാപാത്രങ്ങള്‍. സുനന്ദ- മൃഗാംഗമോഹന്‍ താന്‍‌വാനു നല്‍കുന്ന വിളിപ്പേര്.

Thursday, October 18, 2007

ക്ലിക്കുകള്‍,ശ്രീനന്ദ.ഏസ്.(മാതൃഭൂമി ബാലപംക്തി)

പാര്‍ക്കുകള്‍, ബസ്‍്‍‍സ്റ്റോപ്പുകള്‍
കോളേ‍ജുകള്‍ ...
മൊബെല്‍ ഫോണുകളില്‍
ശബ്ദമില്ലാത്ത
ക്ലിക്കുകള്‍
പരിചയപ്പെടുമ്പോള്‍
പ്രണയം തുടങ്ങുമ്പോള്‍
പിരിഞ്ഞുപോകുമ്പോള്‍
ഓരോ ക്ലിക്ക്
കമ്പ്യൂട്ടറില്‍
എണ്ണമില്ലാത്ത
ഡബിള്‍ ക്ലിക്കുകള്‍
ആയിരം കണ്ണുകള്‍ക്കായി
ഒരൊറ്റ ക്ലിക്ക് .
പിന്നെ,
ഒരു തുണ്ടു കയറില്‍
റെയില്‍പ്പാളങ്ങളില്‍
വിഷക്കുപ്പികളില്‍
വൈവിധ്യമാര്‍ന്ന
ക്ലിക്കുകള്‍ .